ക്ലബിനായി ഇതിഹാസ താരം ലയണൽ മെസ്സിയുടെ ആദ്യ ഫ്രീകിക്ക് ഗോൾ പിറന്ന മത്സരത്തിൽ ഫ്രഞ്ച് ലീഗ് വണ്ണിൽ പി.എസ്.ജിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഒ.ജി.സി നീസിനെ പരാജയപ്പെടുത്തിയത്.
പകരക്കാരനായിറങ്ങിയ സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ വകയായിരുന്നു ടീമിന്‍റെ വിജയഗോൾ. ഗെയ്തൻ ലാബോർദാണ് നീസിന്‍റെ ആശ്വാസ ഗോൾ നേടിയത്. എംബാപ്പെയെ ബെഞ്ചിൽ ഇരുത്തി നെയ്മറിനെയും മെസ്സിയെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് പി.എസ്.ജി കളി തുടങ്ങിയത്.
മത്സരത്തിന്‍റെ 29ാം മിനിറ്റിലായിരുന്നു മെസ്സിയുടെ സുന്ദരമായ ഫ്രീകിക് ഗോൾ. ബ്രസീൽ താരം ഡാന്‍റെ ബോക്സിനു മുന്നിൽ മെസ്സിയെ ഫൗൾ ചെയ്തതിനാണ് പി.എസ്.ജിക്ക് അനുകൂലമായി ഫ്രീകിക് വിളിച്ചത്. കിക്ക് എടുത്ത മെസ്സി പ്രതിരോധ താരങ്ങളുടെ മുകളിലൂടെ പന്ത് അനായാസം വലയിലെത്തിച്ചു.
രണ്ടാം പകുതിയുടെ ആരംഭത്തിൽതന്നെ നീസ് സമനില പിടിച്ചു. വലതു വിങ്ങിൽനിന്ന് വന്ന ക്രോസിൽനിന്ന് ലബോർദ ഗോൾ നേടി. പിന്നാലെയാണ് എംബാപ്പെ കളത്തിലിറങ്ങുന്നത്. 83ാം മിനിറ്റിലായിരുന്നു താരത്തിന്‍റെ കാലിൽനിന്ന് വിജയഗോൾ പിറന്നത്. ബോക്സിനുള്ളിലേക്ക് മുകിയേലെ നൽകിയ പന്ത് എംബാപ്പെ ലക്ഷ്യത്തിലെത്തിച്ചു.
ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഒന്നാമതുള്ള പി.എസ്.ജി ലീഡ് ഉയർത്തി. ഒമ്പതു മത്സരങ്ങളിൽനിന്ന് എട്ടു ജയവും ഒരു സമനിലയുമായി 25 പോയിന്‍റാണ് പി.എസ്.ജിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.