മലയാളക്കരയിൽനിന്ന് ഹോക്കി സ്റ്റിക്കുമായി രാജ്യാന്തര കളിക്കളങ്ങളിൽ ഉയർന്നുനിൽക്കുന്ന സുവർണ താരമാണ് പി.ആർ. ശ്രീജേഷ്. ഒന്നര പതിറ്റാണ്ടിലധികമായി ഇന്ത്യയുടെ വല കാക്കുന്ന ശ്രീജേഷ് 2021ലെ ലോക ഗെയിംസ് അത് ലറ്റ് പുരസ്കാര നേട്ടത്തിലൂടെ വീണ്ടും രാജ്യത്തിന്റെ നെറുകയിലെത്തിയിരിക്കുകയാണ്.
2020 ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ശ്രീജേഷ് ടീമിനായി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ജേതാവാണ്. 2015ൽ അർജുന അവാർഡും 2017ൽ പത്മശ്രീയും ലഭിച്ച ശ്രീജേഷിനെ കഴിഞ്ഞവർഷം ഖേൽരത്ന നൽകിയും രാജ്യം ആദരിച്ചു.
തിരുവനന്തപുരത്തുനിന്നാണ് ശ്രീജേഷിന്റെ ഹോക്കി കരിയറിന്റെ തുടക്കം. അണ്ടർ 14 ദേശീയ ഹോക്കി ടൂർണമെൻറ് നടക്കുകയാണ് സെൻട്രൽ സ്റ്റേഡിയത്തിൽ. ടൂർണമെൻറ് കാണാൻ ഗാലറിയിലൊരിടത്ത് അന്നത്തെ ജൂനിയർ ഇന്ത്യൻ ടീമിെൻറ പരിശീലകൻ ഹരീന്ദ്ര സിങ്ങുമുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു നിമിഷംപോലും ആലോചിക്കേണ്ടിവന്നില്ല, നേരെ ഡൽഹിയിലേക്ക് കൊണ്ടുപോയി. ആ ഡൽഹി യാത്രയിപ്പോൾ എത്തിനിൽക്കുന്നത് ടോക്യോവിലാണ്. ഇതിനിടെ, 230ലധികം അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയുടെ േഗാൾവല കാത്തു.
2004ൽ ജൂനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. രണ്ടുവർഷത്തിനുശേഷം ശ്രീലങ്കയിൽ നടന്ന ദക്ഷിണേഷ്യൻ ഗെയിംസിലൂടെ സീനിയർ ടീമിെൻറയും ഭാഗമായി. അന്ന് പ്രായം 20 തികഞ്ഞിട്ടില്ല. 2008ൽ, ഹൈദരാബദിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പിൽ ചാമ്പ്യന്മാരാകുേമ്പാൾ ടീമിലുണ്ടായിരുന്നു. ടൂർണമെൻറിലെ മികച്ച ഗോൾകീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. 2013ൽ ഏഷ്യാ കപ്പിൽ റണ്ണറപ്പായപ്പോഴും ഇതേ നേട്ടം ആവർത്തിച്ചു. 2014ലെയും 18ലെയും ചാമ്പ്യൻസ് ട്രോഫിയിലും ശ്രീ മികച്ച ഗോൾ കീപ്പറായി. 2016ൽ ഇന്ത്യയിലെ മികച്ച ഹോക്കി താരത്തിനുള്ള ധ്രുവഭത്ര അവാർഡും ലഭിച്ചു.
1988ൽ എറണാകുളം കിഴക്കമ്പലത്ത് പാറക്കോട്ട് രവീന്ദ്രെൻറയും ഉഷയുടെയും മകനായി ജനനം. കിഴക്കമ്പലത്തുതന്നെയായിരുന്നു എട്ടാം ക്ലാസ് വരെ പഠിച്ചത്. അതിനുശേഷം, ജി.വി. രാജയിൽ പ്രവേശനം ലഭിച്ചു. അക്കാലത്ത് അവിടെ പഠിച്ചിരുന്ന രാജാക്കാട്ടുകാരി അനീഷ്യയാണ് ജീവിത സഖി. അനീഷ്യ ലോങ്ജംപ് താരമായിരുന്നു. ഇപ്പോൾ ആയുർവേദ ഡോക്ടറാണ്. ഏക മകൾ അനുശ്രീ. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥനാണ് ശ്രീജേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.