ഇന്ത്യയുടെ നീരജ് ചോപ്രയും പാകിസ്താന്‍റെ അർഷാദ് നദീമും ഒരേ ഇവന്‍റിൽ കാലങ്ങളായി മത്സരിക്കുന്നവരാണ്. ഇരുവരും ഒന്നിനൊന്ന് മികച്ച താരങ്ങളുമാണ്. ഇതെല്ലാം ഒരു വഴിയിൽ കൂടെ നടക്കുന്നുണ്ടെങ്കിലും ഇരുവരും ഏറ്റവും നല്ല സുഹൃത്തുക്കൾ കൂടെയാണ്. നിലവിൽ നടന്നുകൊണ്ടിക്കുന്ന പാരിസ് ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ നീരജിനെ രണ്ടാമതാക്കിക്കൊണ്ട് സ്വർണം നേടാൻ അർഷാദിന് സാധിച്ചിരുന്നു. ഇരുവരുടെയും സൗഹൃദത്തെ പറ്റിയും മത്സരത്തെ പറ്റിയും സോഷ്യൽ മീഡിയ ഒരുപാട് സംസാരിച്ചിരുന്നു. അർഷാദ് ജയിച്ചതിൽ സന്തോഷം മാത്രമേയുള്ളൂവെന്നും അവൻ തനിക്ക് മകനെ പോലെതന്നെയാണെന്ന് നീരജിന്‍റെ അമ്മ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇത് ഒരുപാട് ചർച്ചയാകുകയും നീരജിന്‍റെ അമ്മയെ തേടി ഒരുപാട് പ്രശംസയും എത്തിയിരുന്നു. എന്നാൽ അതുപോലെ തന്നെ തിരിച്ചുപറഞ്ഞിരിക്കുകയാണ് പാക് താരം അർഷാദിന്‍റെ അമ്മയും. ജയവും തോൽവിയുമെല്ലാം മത്സരത്തിന്‍റെ ഭാഗം മാത്രമാണെന്നും നീരജും തന്‍റെ മകനെ പോലെയാണെന്നും താരത്തിന്‍റെ അമ്മ പറയുന്നുണ്ട്.
'നീരജും എനിക്ക് മോനെ പോലെ തന്നെയാണ്. നദീമിന്‍റെ സുഹൃത്തും സഹോദരനുമാണ് അവൻ. ജയവും തോൽവിയും കളിയുടെ ഭാഗമാണ്. അവനെ ദൈവം അനുഗ്രഹിക്കട്ടെ, അവന് ഇനിയും മെഡലുകൾ നേടാന് സാധിക്കട്ടെ. അവർ സഹോദരങ്ങളെ പോലെയാണ്, ഞാൻ നീരജിന് വേണ്ടിയും പ്രാർത്ഥിക്കാറുണ്ട്,' അർഷാദിന്‍റെ അമ്മ പറഞ്ഞു.
പാകിസ്താന്‍റെ ചരിത്രത്തിലെ തന്നെ ആദ്യ വ്യക്തിഗത സ്വർണമായിരുന്നു അർഷാദ് നേടിയത്. 92.07 മീറ്റർ ദൂരത്തിൽ ജാവലിൻ എറിഞ്ഞ അദ്ദേഹം ഒളിമ്പിക് റെക്കോഡ് സ്വന്തമാക്കിക്കൊണ്ടാണ് സ്വർണം നേടിയത്. 1992ൽ ഹോക്കിയിൽ മെഡൽ സ്വന്തമാക്കിയതിന് ശേഷമുള്ള പാകിസ്താന്‍റെ ആദ്യ മെഡൽ നേട്ടാണ് അർഷാദിലൂടെ സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.