ഗെയ്ൽ (100) ഇംഗ്ലണ്ടിനെ അടിച്ചുപരത്തി

മുംബൈ: ഇന്ത്യന്‍ മണ്ണും ട്വന്‍റി20യുമായാല്‍ ഏത് ടീമിനും ജയിക്കാന്‍ ക്രിസ്ഗെയില്‍ ഒരാള്‍ മതി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സിക്സറുകള്‍ കൊണ്ട് കൊയ്ത്തുത്സവം നടത്തിയ മണ്ണില്‍ ക്രിസ്ഗെയില്‍ ഒരിക്കല്‍ കൂടി അത് തെളിയിച്ചു. 48 പന്തില്‍ 11 സിക്സറുമായി 100 റണ്‍സെടുത്ത ഗെയിലാട്ടത്തിലൂടെ ട്വന്‍റി20 ലോകകപ്പ് ഗ്രൂപ് ഒന്നിലെ ആദ്യ മത്സരത്തില്‍ ഇംഗ്ളണ്ടിനെതിരെ വിന്‍ഡീസിന് ആറു വിക്കറ്റ് ജയം.

ആദ്യം ബാറ്റുചെയ്ത ഇംഗ്ളണ്ട് ആറു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ 18.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലായിരുന്നു വിന്‍ഡീസ് വിജയം കുറിച്ചത്. പേസും സ്പിന്നും മാറിമാറി പരീക്ഷിച്ച ഇംഗ്ളണ്ടിനുമേല്‍ സംഹാരനൃത്തമാടിക്കൊണ്ട് ഗെയില്‍ നിറഞ്ഞു നിന്നപ്പോള്‍ സഹതാരങ്ങള്‍ക്ക് കാര്യമായ റോളന്നുമുണ്ടായിരുന്നില്ല. മര്‍ലോണ്‍ സാമുവല്‍സ് (37), ദിനേഷ് റാംദിന്‍ (12), ജോണ്‍സണ്‍ ചാള്‍സ് (0), ഡ്വെ്ന്‍ ബ്രാവോ (2), ആന്ദ്രെ റസല്‍ (16 നോട്ടൗട്ട്) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സംഭാവന.ഇംഗ്ളീഷ് നിരയില്‍ 48 റണ്‍സെടുത്ത ജോ റൂട്ട് ടോപ് സ്കോററായി.

ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമ്മി രണ്ടാമത് ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍തന്നെ കടുത്ത തീരുമാനത്തിനുപിന്നിലെ ധൈര്യം വ്യക്തമായിരുന്നു. കഴിഞ്ഞ രണ്ടു മത്സരത്തിലും ആദ്യം ബാറ്റുചെയ്തവരാണ് ജയിച്ചതെങ്കിലും തങ്ങളുടെ നിരയില്‍ ഗെയിലും സാമുവല്‍സുമെല്ലാമുള്ളപ്പോള്‍ ട്വന്‍റി20യിലെ ഏത് ടോട്ടലും പിന്തുടരാമെന്ന ആത്മവിശ്വാസാമയിരുന്നു അത്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ളണ്ടിന് മനോധൈര്യത്തോടെ ക്രീസില്‍ നിലനില്‍ക്കാന്‍ ഒരിക്കലും കഴിഞ്ഞില്ല.

ഓപണര്‍മാരായ ജാസണ്‍ റോയും (15) അലക്സ് ഹെയ്ല്‍സും (28) പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധികം നീണ്ടില്ല. പതുക്കെ അടിച്ചുതുടങ്ങിയവര്‍ അഞ്ചാം ഓവറില്‍ റസലിന്‍െറ ഓവറില്‍ വഴിപിരിഞ്ഞു. രണ്ടാം വിക്കറ്റില്‍ ഹെയ്ല്‍സിന് കൂട്ടായി ജോ റൂട്ട് എത്തിയതോടെയാണ് ഇംഗ്ളീഷ് സ്കോറിങ്ങിന് വേഗം കൂടിയത്.  26 പന്തില്‍ 28 റണ്‍സെടുത്ത ഹെയ്ല്‍സിനെ സുലൈമാന്‍ ബെന്‍ ക്ളീന്‍ബൗള്‍ഡാക്കി മടക്കി. അധികം വൈകുംമുമ്പേ റൂട്ടും (36 പന്തില്‍ 48) അര്‍ധ സെഞ്ച്വറിക്കകലെ മടങ്ങി. പിന്നീട് ക്രീസിലത്തെിയ ബട്ലറും (30) ഓയിന്‍ മോര്‍ഗനും (27 നോട്ടൗട്ട്) ബെന്‍ സ്റ്റോക്സും ടീം ടോട്ടല്‍ 183ലത്തെിച്ചു. വിന്‍ഡീസ് നിരയില്‍ റസലും ഡ്വെ്ന്‍ ബ്രാവോയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

വിന്‍ഡീസ് മറുപടി ആരംഭിച്ചപ്പോള്‍ തീര്‍ത്തും ദുര്‍ബലമായിരുന്നു ഇംഗ്ളീഷ് ബൗളിങ്. ന്യൂബാളെടുത്ത ഡേവിഡ് വില്ലി ആദ്യ രണ്ട് പന്തും വൈഡിലേക്ക് എറിഞ്ഞപ്പോള്‍തന്നെ ചിത്രം വ്യക്തമായിരുന്നു. കളി അവസാനിച്ചപ്പോള്‍ എക്സ്ട്രാസായി നല്‍കിയത് പത്ത് വൈഡ് ഉള്‍പ്പെടെ 16 റണ്‍സ്. ട്വന്‍റി20യില്‍ കരീബിയന്‍ കുപ്പായത്തില്‍ രണ്ടാം സെഞ്ച്വറിനേടിയ ക്രിസ് ഗെയില്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.