പാരിസ്: 23ാം ഗ്രാൻഡ് സ്ലാം കിരീടം തേടുന്ന വിഖ്യാത സെർബിയൻ താരം നൊവാക് ദ്യോകോവിചിന് സെമിയിൽ വെള്ളിയാഴ്ച ലോക ഒന്നാം നമ്പറുകാരന്റെ വെല്ലുവിളി. സ്പാനിഷ് യുവതാരം കാർലോസ് അൽകാരസുമായി ദ്യോകോ ഏറ്റുമുട്ടുമ്പോൾ റോളണ്ട് ഗാരോസിലെ പോരാട്ടത്തിന് ഫൈനലിനേക്കാൾ വീറും വാശിയും ശ്രദ്ധയുമുണ്ടാവും. നിലവിൽ ലോക മൂന്നാം നമ്പർ താരമായ ദ്യോകോവിചിനിത് 45ാം ഗ്രാൻഡ് സ്ലാം സെമി ഫൈനലാണ്. റഷ്യയുടെ ഡാരൻ കചനോവിനെയാണ് ക്വാർട്ടറിൽ തോൽപിച്ചത്.
ഗ്രീക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസായിരുന്നു ക്വാർട്ടറിൽ അൽകാരസിന്റെ എതിരാളി. മികച്ച ജയത്തോടെ അൽകാരസ് സെമിയിലെത്തി. ദ്യോകോവിചും അൽകാരസും ഒരു തവണ മാത്രമാണ് മുഖാമുഖം വന്നത്. കഴിഞ്ഞ വർഷം മഡ്രിഡ് മാസ്റ്റേഴ്സ് സെമിയിലായിരുന്നു പോര്. അന്ന് ആദ്യ സെറ്റ് ദ്യോകോവിചും രണ്ടാമത്തേത് സ്പാനിഷ് താരവും ജയിച്ചു. ടൈ ബ്രേക്കർ സെറ്റ് നേടി ഫൈനലിലെത്തിയ അൽകാരസ് കിരീടവും കൊണ്ടാണ് കോർട്ട് വിട്ടത്. നോർവേയുടെ കാസ്പർ റൂഡും ജർമനിയുടെ അലക്സണ്ടർ സ്വരേവും തമ്മിൽ ഇന്ന് രണ്ടാം സെമിയിൽ ഏറ്റുമുട്ടും. അതേസമയം, വനിത സിംഗ്ൾസ് സെമിയിൽ ബെലറൂസുകാരി അരീന സബാലങ്കയെ വീഴ്ത്തി ചെക് റിപബ്ലിക്കിന്റെ കരോളിന മുച്ചോവ ഫൈനലിൽ പ്രവേശിച്ചു. സ്കോർ: 7-6, 6-7, 7-5.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.