വിർജിൻ ഹൈപ്പർലൂപ്പിലൂടെ യാത്ര ചെയ്യുന്ന പുണെ സ്വദേശി താനയ് മഞ്‌ജരേക്കറും ആനിയും

'ഇന്ത്യയിലും ഹൈപ്പർലൂപ്പ് സർവിസുകൾ സാധ്യമാകും'; രാജ്യത്തിന് അഭിമാനമായി ആദ്യ യാത്രക്കാരിൽ പുണെ സ്വദേശിയും

ഭാവിയുടെ അതിവേഗ യാത്രാമാർഗമെന്ന് വിശേഷിപ്പിക്കുന്ന ഹൈപ്പർലൂപ്പിലുടെ മനുഷ്യരുമായി ആദ്യപരീക്ഷണ ഒാട്ടം നടന്നത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. അമേരിക്കൻ കമ്പനിയായ വിർജിൻ ഹൈപ്പർലൂപ്പാണ് ചരിത്രം രചിച്ചത്. ഇൗ യാത്രയിൽ പുണെ സ്വദേശി കൂടി ഉണ്ടായിരുന്നുവെന്നത് ഒാരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ വകനൽകുന്നു. വിർജിൻ ഹൈപ്പർലൂപ്പിെൻറ പവർ ഇലക്‌ട്രോണിക്‌സ് സ്‌പെഷലിസ്റ്റായ താനയ് മഞ്‌ജരേക്കറാണ് ഹൈപ്പർലൂപ്പിലൂടെ സഞ്ചരിച്ച ആദ്യ ഇന്ത്യക്കാരൻ.

ആദ്യ സഞ്ചാരികളിൽ ഒരാളായി മാറിയത് സ്വപ്ന സാക്ഷാത്കാരമാണെന്ന് മഞ്ജരേക്കർ പറഞ്ഞു. 'പൂണെ-മുംബൈ ഹൈപ്പർ‌ലൂപ്പ് പദ്ധതിയടക്കം ഇന്ത്യയിൽ ഇതിന് വലിയ സാധ്യതയുണ്ട്. ഇത് യാഥാർഥ്യമായാൽ ലോകത്തോടൊപ്പം നമുക്കും കുതിക്കാനാകും. എെൻറ ജീവിതത്തിലെ ഏറ്റവും മഹത്തായ 15 സെക്കൻഡായിരുന്നു ഹൈപ്പർലൂപ്പിലൂടെയുള്ള യാത്ര. ആറുവർഷമായി ഞങ്ങൾ ഇതിനായ പ്രവർത്തിക്കുകയായിരുന്നു. ഒരു ഇന്ത്യക്കാരനെന്ന നിലക്ക് ഏറെ അഭിമാനം തോന്നുന്ന നിമിഷമാണിത്. മുംബൈയും പുണെയും തമ്മിൽ ഹൈപ്പർലൂപ്പ് പദ്ധതി യാഥാർഥ്യമാക്കേണ്ടതുണ്ട്. തീർച്ചയായും അത് ചെയ്തിരിക്കും -മഞ്ജരേക്കർ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.

ഹൈപ്പർ‌ലൂപ്പിെൻറ പവർ ഇലക്ട്രോണിക്സ് സംവിധാനങ്ങൾ നിയന്ത്രിക്കുന്നതിൽ നേതൃത്വം വഹിക്കുന്നയാളാണ് മഞ്‌ജരേക്കർ. സാവിത്രിബായ് ഫൂലെ സർവകലാശാലയിൽനിന്ന് ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ എന്നിവയിൽ ബിരുദം നേടിയ അദ്ദേഹം 2016ലാണ് വിർജിൻ ഹൈപ്പർലൂപ്പിൽ ചേരുന്നത്.

നെവാഡയിലെ ലാസ് വെഗാസിലെ ഡേവ്‌ലൂപ്പ് ടെസ്റ്റ് സൈറ്റിൽ മണിക്കൂറിൽ 172 കിലോമീറ്റർ വേഗതയിലായിരുന്നു വിർജിൻ ഹൈപ്പർലൂപ്പിെൻറ പോഡ് യാത്രക്കാരുമായി സഞ്ചരിച്ചത്. യാത്രക്കാരുമായുള്ള പോഡുകളും ചരക്കുകളും വാക്വം ട്യൂബുകളിലൂടെ ആയിരത്തിന് മുകളിൽ കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പദ്ധതിയാണ് കമ്പനി ലക്ഷ്യമിട്ടുന്നത്. ഇതുപ്രകാരം ന്യൂയോർക്കും വാഷിംഗ്ടണും തമ്മിലെ 362 കിലോമീറ്റർ യാത്രക്ക് 30 മിനിറ്റ് മാത്രം മതി. വാണിജ്യ ജെറ്റ് വിമാനത്തിെൻറ ഇരട്ടിയും അതിവേഗ ട്രെയിനിനിെൻറ നാലിരട്ടി വേഗതിയിലുമാണ് ഇവ സഞ്ചരിക്കുക. നെവാഡ കേന്ദ്രത്തിൽ യാത്രക്കാരില്ലാതെ 400ഓളം പരീക്ഷണങ്ങൾ മുമ്പ് നടത്തിയിട്ടുണ്ട്.

പ്രമുഖ ബ്രിട്ടീഷ് വ്യവസായി റിച്ചാർഡ് ബ്രാൻസെൻറ കീഴിലുള്ള സ്ഥാപനമാണ് വിർജിൻ ഹൈപ്പർലൂപ്പ്. നേരത്തെ ആന്ധ്രപ്രദേശിലെ അമരാവതിക്കും വിജയവാഡക്കുമിടയില്‍ ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് ലൈന്‍ സ്ഥാപിക്കാൻ കമ്പനി ഒരുങ്ങിയിരുന്നു. മുംബൈ - പുണെ റൂട്ട് കൂടാതെ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളും വിർജിൻ ഹൈപ്പർലൂപ്പുമായി സഹകരണത്തിന് തയാറായി വന്നിട്ടുണ്ട്.

ക്യാപ്സൂൾ വാഹനം

വായുമര്‍ദ്ദം കുറഞ്ഞ ട്യൂബിലൂടെ അതിവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ക്യാപ്‌സ്യൂള്‍ പോലുള്ള വാഹനമാണിത്. ഇലക്ട്രിക് കാർ ഭീമൻമാരായ ടെസ്ലയുടെ ഉടമ ഇലോൺ മസ്‌കാണ് 2013ല്‍ ഹൈപ്പര്‍ലൂപ്പ് ആശയവുമായി മുന്നോട്ടുവരുന്നത്. അദ്ദേഹത്തിന് പിന്തുണയുമായി പിന്നീട് ലോകമെങ്ങുമുള്ള ഗവേഷകരുമെത്തി. തുടര്‍ഗവേഷണങ്ങളിലൂടെ ഹൈപ്പര്‍ലൂപ്പ് ഗതാഗത സംവിധാനത്തിന് കൃത്യമായ മാർഗരേഖയുണ്ടായി.

11 അടിയോളം വ്യാസമുള്ള ട്യൂബിനുള്ളിലെ കുറഞ്ഞ വായുമര്‍ദ്ദം ക്യാപ്‌സ്യൂള്‍ വാഹനത്തെ ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കാന്‍ സഹായിക്കും. മാഗ്നറ്റിക് ലെവിറ്റേഷന്‍ സാങ്കേതിക വിദ്യ വാഹനത്തെ ട്രാക്കില്‍നിന്ന് ഉയര്‍ത്തിനിര്‍ത്തും. ഈ രണ്ട് സാങ്കേതികവിദ്യകളും കൂടി ചേരുമ്പോള്‍ അതിവേഗത്തില്‍ വാഹനം സഞ്ചരിക്കും. ട്യൂബിനുള്ളില്‍ എവിടേയും തൊടാതെയാകും യാത്ര. ഭൂമിക്കടിയിലൂടെയോ മുകളില്‍ തൂണുകളിലോ ആണ് ഈ ട്യൂബ് പാത സ്ഥാപിക്കുക.

യാത്രാസമയം, തിരക്ക്, പെട്രോളിയം ഇന്ധനങ്ങൾ കാരണമുണ്ടാകുന്ന പാരിസ്ഥിതിക നാശങ്ങൾ എന്നിവ കുറക്കാൻ ഇൗ സാങ്കേതികവിദ്യ സഹായിക്കും. വിർജിൻ ഹൈപ്പർലൂപ്പിനെ കൂടാതെ കാനഡയിലെ ട്രാൻസ്‌പോഡും സ്‌പെയിനിലെ സെലെറോസും ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നുണ്ട്.


Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.