ഓപറേഷൻ കാക്റ്റസ് ലിലി എന്നറിയപ്പെടുന്ന ബംഗ്ലാദേശ് യുദ്ധത്തിന് 50 വർഷം തികയുന്ന വേളയിൽ 1966 മുതൽ 1973 വരെ ഇന്ത്യൻ ആർമിയുടെ ആർട്ടിലറി വിഭാഗത്തിൽ സേവനമനുഷ്ഠിച്ച മുൻ സൈനികെൻറ ഓർമകൾ
പശ്ചിമ പാകിസ്താൻ അതിർത്തിയിലുള്ള കാബ്കിരൺ സെക്ടറിനടുത്ത 300ൽപരം വീടുകളുള്ള ഒരു ഗ്രാമത്തിലെ ഗുരുദ്വാരയിലാണ് 1971 ഒക്ടോബർ ഏഴു മുതൽ രണ്ടുമാസക്കാലം ഞങ്ങൾ താമസിച്ചിരുന്നത്. 174 ഫീൽഡ് റെജിമെൻറിെൻറ ഭാഗമായി ക്യാപ്റ്റൻ ഗജരാജിെൻറ നേതൃത്വത്തിൽ എട്ടു പേരെയാണ് ഒബ്സർവേഷൻ പോസ്റ്റ് ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത്. അതിൽ ഹവിൽദാർ കൃഷ്ണൻ, ടി.ടി. വർഗീസ്, ഋഷികേശൻ നായർ എന്നീ മലയാളികളുമുണ്ടായിരുന്നു.
പ്രദേശത്തെ ഗ്രാമീണർ പേരുചൊല്ലി വിളിക്കുന്ന വിധത്തിൽ ഞങ്ങളുമായി അടുത്തു. മറ്റുള്ളവർ പറയുന്നതു കേട്ട് ഗുരുദ്വാരയിലെ പുരോഹിതൻ 'ഇക്കാ'എന്നാണ് എന്നെ വിളിച്ചിരുന്നത്. ഞങ്ങളുടെ കൂട്ടത്തിലെ വോളിബാൾ കളിക്കാരനായ ഋഷികേശൻ നായരുടെ നേതൃത്വത്തിൽ വൈകുന്നേരങ്ങളിൽ എന്തെങ്കിലും കായിക വിനോദങ്ങളുണ്ടാവും. ഡിസംബർ മൂന്നിന് വൈകീട്ട് വോളിബാൾ കളിച്ചുനിൽക്കെ ഗ്രാമത്തിെൻറ പടിഞ്ഞാറു ഭാഗത്തെ വാട്ടർ ടാങ്കിനടുത്തായി പാകിസ്താെൻറ ആദ്യ െഷൽ വർഷമുണ്ടായി. വിവരമറിഞ്ഞതും ഗ്രാമമാകെ ഉണർന്നു. കാളവണ്ടികൾ കിലുകിലാ മണികിലുക്കി ഓടിയെത്തി വീട്ടുസാധനങ്ങൾ വണ്ടികളിൽ നിറച്ച് ഏതാനും സമയംകൊണ്ട് എല്ലാവരും ഗ്രാമംവിടാൻ തയാറായി. പലരും വന്നു കെട്ടിപ്പിടിച്ചു ദുഃഖം പങ്കുവെച്ച് യാത്രപറഞ്ഞു.
നിങ്ങളുടെ ഗ്രാമം ഇതേപടി സംരക്ഷിച്ചുനിർത്തുമെന്ന് ഉറപ്പുകൊടുത്ത് അവരെ യാത്രയാക്കി. ഗുരുദ്വാരയിലെ വയോധികനായ പുരോഹിതെൻറ കവിളിൽ കണ്ണുനീർ ചാലിട്ടൊഴുകി. മടങ്ങിവന്ന് ബാബയെ കാണുമെന്ന് ആശ്വസിപ്പിച്ചു അദ്ദേഹത്തെ.
അതിനിടെ പാകിസ്താനുമായി യുദ്ധം പ്രഖ്യാപിച്ച സന്ദേശം വന്നു. മൂന്നാം തീയതി അർധരാത്രിയോടെ പശ്ചിമ ബോർഡറിലെ ചില മേഖലകളിൽ പാകിസ്താൻ കടന്നാക്രമണം നടത്തിയിരുന്നു. മറ്റൊരു നിരീക്ഷണ പോസ്റ്റിൽനിന്ന് ക്യാപ്റ്റൻ പി.ആർ. നായരുടെ അതീവ ഗൗരവതരമായ സന്ദേശം വയർലെസ് സെറ്റിലെത്തി. സൈന്യം 700 മീറ്റർ അകലെനിന്ന് ഇന്ത്യൻ ഭാഗത്തേക്ക് നീങ്ങുന്നതായി കാണുന്നുവെന്നായിരുന്നു അത്. പിന്നെ ദൂരം കുറഞ്ഞു കുറഞ്ഞു വന്നു. അവിടേക്ക് ഷെൽ വർഷം നടത്തിയില്ലെങ്കിൽ ഒ.പി. ഓഫിസർ അടക്കമുള്ളവർ അപകടത്തിലാവും. അടുത്ത നിമിഷംതന്നെ കമാൻഡിങ് ഓഫിസറുടെ സന്ദേശം മുഴങ്ങി. 'ഐ ആം ലെഫ്റ്റനൻറ് കേണൽ ആർ.കെ. ഭരദ്വാജ്. മൈ ഓൺ റിസ്ക് ഫയർ... കാമോഫ്ലാഗ് വലക്കകത്തുനിന്ന് ആർട്ടിലറി ഗണുകൾ പൊങ്ങിത്താണു. റഷ്യൻ നിർമിത 100 എം.എം. ഗണിൽ നിന്ന് വെടിയുണ്ടകൾ കുതിച്ചു. ഷെൽ വർഷത്തിൽ പാക് സൈന്യം ഛിന്നഭിന്നമായി. ക്യാപ്റ്റൻ നായർക്ക് പരിേക്കറ്റു, പക്ഷേ അദ്ദേഹത്തെ പിടിക്കാനായില്ല.
പിറ്റേദിവസം പ്രത്യാക്രമണം ഉണ്ടാകുമെന്ന് കരുതിയെങ്കിലും അഞ്ചാം തീയതിയാണ് തിരിച്ചടിയുടെ ദിവസമായി തീരുമാനിച്ചത്. അതിനു മുന്നോടിയായി ഫൈറ്റിങ് ഗ്രൂപ്പിലെയും സപ്പോർട്ടിങ് ഗ്രൂപ്പിലെയും അംഗങ്ങൾക്ക് യുദ്ധപദ്ധതി വിശദീകരിച്ചു തന്നു. ഫൈവ് ഗൂർഖാ റൈഫിൾസിനായിരുന്നു ഞങ്ങൾ ഗൺ ഫയർ പിന്തുണ നൽകേണ്ടിയിരുന്നത്. അറ്റാക്ക് ചെയ്യാൻപോകുന്ന സ്ഥലത്തിെൻറ കിടപ്പ് മാപ്പ് വെച്ച് വിശദമായി വിവരിച്ചു. അതിർത്തിയിൽനിന്ന് രണ്ടു കിലോമീറ്റർ ദൂരത്തിലുള്ള സജറ എന്ന ഗ്രാമമായിരുന്നു പിടിച്ചെടുക്കേണ്ടിയിരുന്നത്. 500ഓളം വീടുകളും അനുബന്ധ സ്ഥാപനങ്ങളും പള്ളികളുമൊക്കെയുള്ള അൽപം ഉയർന്ന പ്രദേശമാണ് സജറ.
ലാഹോർ ജില്ലയിൽപെട്ട ഈ സ്ഥലത്തിനടുത്തായി ചന്നാസിങ് വാല, മബുക്കെ തുടങ്ങിയ ഗ്രാമങ്ങളുമുണ്ട്. ദൂരപരിധി കുറവുള്ള പീരങ്കികൾ മുമ്പിലും കൂടിയവ ആനുപാതികമായി പിന്നാലെയുമാണ് ഉണ്ടാവുക. ഞങ്ങളുടെ ഗൺ 20 കിലോമീറ്റർ ദൂരപരിധിയുള്ളതിനാൽ അതിർത്തിയിൽനിന്ന് ഏതാണ്ട് എട്ടു കി.മീറ്റർ പിന്നിലായിരുന്നു. മുന്നേറുന്നതിനനുസരിച്ച് പീരങ്കി യൂനിറ്റുകളും മുന്നേറിക്കൊണ്ടിരിക്കും. കെട്ടിടങ്ങളും മറ്റു തടസ്സങ്ങളുമൊക്കെ ഷെൽ വർഷത്തിലോ ബോംബിങ്ങിലോ തകർത്തെങ്കിലേ കാലാൾപ്പടക്ക് മുന്നേറാൻ കഴിയൂ.
പത്തു മണിയോടെ സജറ ലക്ഷ്യമാക്കി മാർച്ച് തുടങ്ങി. ഗൂർഖകൾ അവരുടെ വീരഗാഥ ധ്വനിപ്പിക്കുന്ന നേപ്പാളി ഭാഷയിലുള്ള 'നേപ്പാളി സിർ ഇൻചാലി സംസർ ലം കുഞ്ചാ' എന്ന ഗാനമാലപിച്ചുകൊണ്ടാണ് യാത്രയാരംഭിച്ചത്. വളഞ്ഞും തിരിഞ്ഞും മൈൻ ഫീൽഡുകൾ മറികടന്നും സജറക്കടുത്തെത്തി. കൃത്യം 12 മണിക്കുതന്നെ ഇന്ത്യൻ ഭാഗത്തുനിന്നുള്ള ഷെൽവർഷം ആരംഭിച്ചു. അതിശക്തമായ ആർട്ടിലറി അറ്റാക്കിൽ കെട്ടിടങ്ങൾ പലതും നിലംപൊത്തി, ഗ്രാമം ഉഴുതുമറിച്ചു. ഞങ്ങളുടെ സാന്നിധ്യം മനസ്സിലാക്കിയ പാക് പട്ടാളം തോക്കുകളും മെഷീൻ ഗണുകളുമൊക്കെ ഉപയോഗിച്ചുള്ള വെടിവെപ്പാരംഭിച്ചു. ഉടനെ ഗൺ ഫയർ നിർത്താൻ ആവശ്യപ്പെട്ട് നാലു ഭാഗത്തുനിന്നുമായി ഗൂർഖ റൈഫിൾസ് ഇരച്ചുകയറി.
വലിയ ചെറുത്തുനിൽപ്പൊന്നും മറുഭാഗത്തുനിന്നുണ്ടായില്ല. അമേരിക്കൻ നിർമിത ആറ് സിക്സ് പൗണ്ടർ ഗണുകളും ചൈന നിർമിതമായ ഭാരംകുറഞ്ഞ വലിയതോതിലുള്ള ഓട്ടോമാറ്റിക് റൈഫിൾ ശേഖരവും ഏതാനും പിസ്റ്റളുകളും ഉപേക്ഷിച്ചാണ് അവർ രക്ഷപ്പെട്ടത്. ഞങ്ങളുടെ ഒ.പി യൂനിറ്റിലുണ്ടായിരുന്ന ടെക്നിക്കൽ അസിസ്റ്റൻറ് മനോഹരന് കാലിൽ വെടിയേറ്റ് കൊടുംതണുപ്പിൽ കൃഷിയിടത്തിലെ ചളിവെള്ളത്തിൽ വീണുകിടക്കുകയായിരുന്നു. കണ്ടയുടൻ അവൻ ആദ്യം ചോദിച്ചത് 'ഒരു സിഗരറ്റ് കൊടുങ്കോ'എന്നാണ്. മരവിച്ചതിനാൽ വെടിയേറ്റ മുറിവിൽ നിന്നുള്ള വേദന അവനറിഞ്ഞിരുന്നില്ല. പുലർച്ച മൂന്നു മണിയോടെ ആ പ്രദേശം പൂർണമായി ഇന്ത്യൻ നിയന്ത്രണത്തിലായി.
വീടുകൾക്ക് കാവലിരുന്ന കുറെ സിവിലിയന്മാരെയും ഏതാനും പട്ടാളക്കാരെയും മാത്രമാണ് തടവുകാരായി പിടിക്കാനുണ്ടായിരുന്നത്. ആറാം തീയതി പ്രത്യാക്രമണം ഉണ്ടായേക്കുമെന്ന് കരുതി ഞങ്ങൾ ജാഗരൂകരായിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. നെയ്യും മസാലകളും ജീരകശാല അരിയുമൊക്കെ പാക് പട്ടാള സ്റ്റോറുകളിൽ യഥേഷ്ടമുണ്ടായിരുന്നതിനാൽ അന്നത്തിനും മുട്ടുണ്ടായില്ല. ഷെൽ വർഷത്തിൽ മിക്ക കെട്ടിടങ്ങളും തകർന്നടിഞ്ഞിരുന്നു. ഒരു പള്ളിക്കുള്ളിൽ ചിതറിക്കിടന്ന വലിയ അക്ഷരമുള്ള ഖുർആൻ ഞാൻ എടുത്തു. ബാലുശ്ശേരിക്കടുത്തുള്ള അറപ്പീടിക ജുമാമസ്ജിദിൽ ഇന്നും അത് ഉണ്ട്. ഗ്രാമത്തിൽ നിന്ന് കണ്ടെടുത്ത വാൾ ഗുരുദ്വാരയിലെ പുരോഹിതനു സമ്മാനിച്ചു. അദ്ദേഹമതു വളരെ സന്തോഷത്തോടെ സ്വീകരിച്ചു.
അടുത്ത ദിവസം ഗൺ ഏരിയയിലേക്ക് പോയപ്പോൾ ഓടിവന്നു കെട്ടിപ്പിടിച്ച് ആനന്ദാശ്രു പൊഴിച്ച സുബേദാർ മാരിമുത്തുവിനെ ഇന്നുമോർക്കുന്നു. യുദ്ധമുഖത്തുനിന്ന് തിരിച്ചു വരുമോ എന്നത് ഉറപ്പില്ലാത്തതു കൊണ്ടാണ് അവർ അത്രമാത്രം വികാരാധീനരാവുന്നത്. കിഴക്കൻ പാകിസ്താനിൽ പൊരിഞ്ഞ യുദ്ധം നടക്കുമ്പോൾ ഇന്ത്യൻ ശ്രദ്ധ പടിഞ്ഞാറെ അതിർത്തിയിലേക്ക് തിരിക്കാനാണ് അവർ ശ്രമിച്ചത്. പാക് ബോംബർ വിമാനങ്ങൾ അതിർത്തിപ്രദേശങ്ങളിൽ ബോംബിട്ടുവെങ്കിലും പലതും പൊട്ടിയിരുന്നില്ല. കാലാവധി കഴിഞ്ഞ അമേരിക്കൻ ബോംബുകൾ ആയിരുന്നിരിക്കണം അവർ പ്രയോഗിച്ചത്.
ഡിസംബർ 15ാം തീയതി ആകുമ്പോഴേക്കും കിഴക്കൻ പാകിസ്താൻ ഇന്ത്യൻ സേനകളാൽ വളയപ്പെട്ടു. ഗതിമുട്ടി പാക് സേനയുടെ ഈസ്റ്റേൺ കമാൻഡൻറ് ജി.ഒ.സി. (ജനറൽ ഓഫിസർ കമാൻഡ് എ.എ. നിയാസി വെടിനിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ ഇന്ത്യയുടെ ഈസ്റ്റേൺ കമാൻഡ് ജി.ഒ.സി ലെഫ്. ജനറൽ ജഗ്ജിത് സിങ് അറോറ അത് നിരസിച്ച് കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.
ഗത്യന്തരമില്ലാതെ നിയാസി സമ്മതിച്ചു. ഡിസംബർ 16ാം തീയതി ഒരു മേശക്കു പിറകിലിട്ട രണ്ടു കസേരയിൽ ഇരുന്ന് സറണ്ടർ ഡോക്യുമെൻറിൽ ആദ്യം നിയാസിയും ശേഷം അറോറയും ഒപ്പിട്ടു. നിയാസി തെൻറ റാങ്ക് ചിഹ്നങ്ങളും സർവിസ് റിവോൾവറും അറോറക്ക് കൈമാറി. 93,000 പേരടങ്ങുന്ന പാക് പട്ടാളം ആയുധങ്ങൾ താഴെവെച്ച് രണ്ട് സ്റ്റെപ്പ് പിന്നാക്കം മാറിനിന്നു. രണ്ടാം ലോക യുദ്ധ ശേഷം ചരിത്രം കണ്ട ഏറ്റവും നാണംകെട്ട കീഴടങ്ങൽ. െലഫ്റ്റനൻറ് ജനറൽ അറോറയെ ബംഗാൾ ജനത തോളിലേറ്റി ആനന്ദനൃത്തം ചെയ്തു. ഇന്ത്യ ഉപഭൂഖണ്ഡത്തിൽ ബംഗ്ലാദേശം എന്നൊരു രാഷ്ട്രം പിറന്നു.
എഴുപതുകളിൽ ഇന്നത്തേതുപോലെ ആയുധ സാങ്കേതികവിദ്യയും വാർത്തവിനിമയ സംവിധാനവും അത്രയൊന്നും വളർന്നിട്ടില്ല. എന്നിട്ടും, ഇന്ത്യൻ സേനയുടെ ആത്മാർപ്പണവും കഴിവുറ്റ ജനറൽമാരുടെ സാന്നിധ്യവും കൊണ്ട് പാകിസ്താെൻറ ഹുങ്ക് ബംഗാൾ ഉൾക്കടലിൽ മുങ്ങിത്താണു.
ലോകരാഷ്ട്രങ്ങളിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻ ജയപ്രകാശ് നാരായണനെ നിയോഗിച്ചതും അടൽ ബിഹാരി വാജ്പേയിയെ യു.എന്നിലേക്കയച്ചതുമൊക്കെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ചടുലമായ നയതന്ത്ര ചുവടുവെപ്പുകൾ ആയിരുന്നു. പാകിസ്താനെ തൊട്ടുകളിച്ചാൽ കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് ഭീഷണിമുഴക്കിയ യു.എസ്. പ്രസിഡൻറ് റിച്ചാർഡ് നിക്സെൻറ മുഖത്തുനോക്കി അമേരിക്ക ഇന്ത്യയുടെ സുഹൃത്താണ്, യജമാനനല്ല, ഏതു സാഹചര്യത്തെയും എങ്ങനെ നേരിടാമെന്ന് ഞങ്ങൾക്ക് നന്നായി അറിയാമെന്നു പറഞ്ഞ് വൈറ്റ് ഹൗസിെൻറ പടിയിറങ്ങിയ ഇന്ദിര ചരിത്രത്തിലെ മനോഹരമായ മുഹൂർത്തമാണ് രേഖപ്പെടുത്തിയത്.
ഡൽഹിയിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിൻജറോടായി ഇന്ദിര പറഞ്ഞു: 'നിങ്ങൾ പാകിസ്താനെ ചേർത്തുപിടിക്കുകയും ഇന്ത്യയോട് അഴകൊഴമ്പൻ നയം സ്വീകരിക്കുകയും ചെയ്താൽ (മനേക്ഷായെ ചൂണ്ടിക്കാട്ടി) പിന്നീടുള്ള കാര്യങ്ങൾ ഇദ്ദേഹമാണ് തീരുമാനിക്കുക'. ആ ദൃഢസ്വരത്തിനു മുന്നിൽ കിസിൻജർ നിശ്ശബ്ദനായി നിന്നു. ഇന്ത്യയുടെ കൂടെ അവസാനംവരെ നിന്ന സോവിയറ്റ് റഷ്യ അമേരിക്കയുടെ എല്ലാ കുതന്ത്രങ്ങളെയും പരാജയപ്പെടുത്തി. ഇന്ത്യക്കുവേണ്ടി യു.എന്നിൽ ഏഴു പ്രാവശ്യം വീറ്റോ പവർ ഉപയോഗിച്ചു. ബംഗ്ലാദേശ് എന്ന രാഷ്ട്രം പിറന്നിട്ട് 50 വർഷം തികയുന്ന ഈ വേളയിൽ ആവേശോജ്ജ്വലമായ ആ യുദ്ധം നയിച്ച പ്രഗല്ഭരെ ഓർക്കുന്നു. ഒപ്പം ഇനിയുമൊരു യുദ്ധത്തിന് ഇന്ത്യ സാക്ഷിയോ കക്ഷിയോ ആകാതിരിക്കട്ടെ എന്ന് ഹൃദയംതൊട്ട് പ്രാർഥിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.