ഇനിയും നിവരാത്ത (വാലുകൾ) വളവുകൾ

നക്ഷത്രങ്ങൾ

ചിരിക്കുന്ന രാത്രിയിൽ

കാടിന്റെ കഥപറയാനൊരുവൻ

എളിയിൽ ഒരുകുപ്പി ക്കാട്ടുതേനുമായി

ചുരമിറങ്ങി!

ഒന്നാംവളവിറങ്ങുമ്പോൾ

ശ്വാസം നുണയുന്ന

ഒന്നരവയസ്സുകാരന്റെ

‘‘അപ്പാ...’’

എന്ന വിളിയിൽ കുടുങ്ങി!

രണ്ടാം വളവിന്റെയോരത്ത്

കാട്ടാന ചവിട്ടിക്കൊന്ന വെല്ല്യപ്പന്റെ

കിതപ്പിൽ തട്ടിത്തടഞ്ഞു!

മൂന്നും നാലും വളവുകളിൽ

കുളിരണിയാൻ കുറുകുന്നവരുടെ

ചില്ലയിൽപ്പെട്ട് വിയർത്തു!

അഞ്ചും ആറും വളവുകളിൽ

ബദൽപ്പാതയ്ക്ക്

അളവെടുക്കുന്നവർക്ക് തേൻ വിളമ്പി

‘പുതുവത്സരം’ ആഘോഷിച്ചു!

കെട്ടുവിട്ടിട്ടും ആരവം നിലച്ചിട്ടും

വളവുകളിനിയും ബാക്കിയാണെന്ന്

അറിഞ്ഞപ്പോളാണവനോർത്തത് ,

നാളത്തെ വാർത്തയ്ക്കവർക്ക് വിളമ്പാൻ,

ഇന്നത്തെ കടുവയ്ക്കിരയാകണമല്ലോയെന്ന്!

Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.