വിശിഷ്ടാതിഥി

പറയാൻ തുടങ്ങുമ്പോൾ

കറണ്ട് പോയീ; വീണ്ടും

വരുമ്പോഴേക്കും വേദി–

ക്കകമേ സംസാരവും!

പ്രക്ഷേപണത്തിനിട–

യ്ക്കുണ്ടായ തടസ്സത്തിൽ

സത്യമായ് ഖേദിച്ചൊരാൾ

ക്ഷണിച്ചൂ, മൈക്കിൻ ചാരെ

തുടക്കം ഗംഭീരമാ– യെടുക്കുന്നേരം, വൈകി–

യണയും നേതാവിന്റെ

വരവായ്, ചിരിയോടെ

ഫോട്ടോപ്പോസുകൾ തിങ്ങും

കാര്യത്തിൻ കുശലങ്ങൾ

ഇസ്തിരിപ്പെരുമാറ്റം

ബഹളത്തിടുക്കങ്ങൾ

ആരുടെ പേരിൽ, ആരെ– ക്കുറിച്ചാണിതിൽ യോഗം, ഏതുമേയറിയാതെ

സ്മരണാഞ്ജലീ പൂരം!

ക്ഷണത്തിൽ അയാൾക്കേതോ

വേദിയിലെത്താൻ ധൃതി

തൽക്ഷണം പ്രഭാഷണം

തീർത്തയാൾ ചീറിപ്പാഞ്ഞു

ഇടക്ക് മുടങ്ങിയ

മുഖ്യഭാഷണം വീണ്ടും

തുടങ്ങീ വേഗം ഞാനും;

ബഹളം കനക്കുന്നു!

ചായയും കടിയുമാ

ഹാളിലേക്കെടുക്കുന്നു

ആളുകളതിൽ ശ്രദ്ധ–

യാർക്കുന്നു രസിക്കുന്നു.

വേദിയിൽ സദസ്സിലും

അല്ലെങ്കിലെല്ലാം ചട–

ങ്ങാക്കുവോർക്കിതിൽ മറ്റു

വേവലാതികളുണ്ടോ?!

മുഖ്യഭാഷണം തീർത്തു ഞാനിറങ്ങുന്നു; കാണാ–

നൊത്തതില്ലൊരാളെയും

ബസുകാത്തു ഞാൻ രാവിൽ!

സ്മരണാഞ്ജലിയേറ്റു

ചിത്രമായൊരാൾ മൗനം

ചിരിക്കുന്നുണ്ടാ തെരു–

വീഥിയിൽ കൂറ്റൻ ഫ്ലക്സിൽ

പറയാമൊഴിയായി

അറിയാപ്പൊരുളായി

അടുത്ത വർഷത്തേക്കു

കാത്തിരിക്കുന്നൂ പാവം!


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.