പത്തനംതിട്ട തിരുവല്ല ഓതറ ഗ്രാമത്തിൽ കീക്കാട്ടിൽ യോഹന്നാൻ തോമസിന്റെയും അന്നമ്മയുടെയും അഞ്ച് ആൺമക്കളിൽ മൂന്നാമനായി 1964 മേയ് 30നാണ് ഞാൻ ജനിക്കുന്നത്. കെ.ടി. യോഹന്നാൻ, കെ.ടി. ചെറിയാൻ, കെ.ടി. തോമസ്, കെ.ടി. അലക്സാണ്ടർ എന്നിങ്ങനെ നാല് സഹോദരങ്ങളുമുണ്ടായിരുന്നു. ഫുട്ബാളും കബഡിയും ഹാൻഡ്ബാളും വോളിബാളുമൊക്കെ നിറഞ്ഞുനിന്ന നാട്. സഹോദരങ്ങളെല്ലാം സ്പോർട്സ് തൽപരർ....
പത്തനംതിട്ട തിരുവല്ല ഓതറ ഗ്രാമത്തിൽ കീക്കാട്ടിൽ യോഹന്നാൻ തോമസിന്റെയും അന്നമ്മയുടെയും അഞ്ച് ആൺമക്കളിൽ മൂന്നാമനായി 1964 മേയ് 30നാണ് ഞാൻ ജനിക്കുന്നത്. കെ.ടി. യോഹന്നാൻ, കെ.ടി. ചെറിയാൻ, കെ.ടി. തോമസ്, കെ.ടി. അലക്സാണ്ടർ എന്നിങ്ങനെ നാല് സഹോദരങ്ങളുമുണ്ടായിരുന്നു. ഫുട്ബാളും കബഡിയും ഹാൻഡ്ബാളും വോളിബാളുമൊക്കെ നിറഞ്ഞുനിന്ന നാട്. സഹോദരങ്ങളെല്ലാം സ്പോർട്സ് തൽപരർ. ഏറെ ചെറുപ്പത്തിൽതന്നെ ചാടാനും ഓടാനുമൊക്കെ ഞാനും ഇറങ്ങി. ഓത എ.എം.എച്ച്.എസിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാലാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്ത് ഫസ്റ്റ് വാങ്ങിയത് ഇപ്പോഴും ഓർമയിൽ തങ്ങിനിൽക്കുന്നുണ്ട്. യു.പി കാലത്തെ മൂന്ന് കൊല്ലവും അത്ലറ്റിക്സിൽ സജീവമായി. അന്നൊക്കെ അഞ്ച് വ്യക്തിഗത ഇനങ്ങളിൽ വരെ പങ്കെടുക്കാമായിരുന്നു. 100 മീ., 200 മീ., ലോങ്ജംപ്, ഹൈജംപ്, ട്രിപ്പ്ൾ ജംപ് എന്നിവയിലും 4x100, 4x400 റിലേയിലും ഗോൾഡ്. മൂന്നു കൊല്ലവും ഉപജില്ല സബ് ജൂനിയർ ചാമ്പ്യനുമായി. വിദ്യാഭ്യാസ ജില്ലയിലും ചാമ്പ്യനായി.
സ്പോർട്സിനോട് അത്രയും വലിയ താൽപര്യമുള്ള ഗ്രാമമാണെങ്കിലും സ്കൂളിലൊന്നും പരിശീലനത്തിന് വലിയ സൗകര്യങ്ങളില്ലായിരുന്നു. ഇത് കാരണം ജില്ലതലത്തിൽ വലിയ പെർഫോമൻസും ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പി.ടി മാഷ് ഫിലിപ്പ് സാറാണ് ജി.വി. രാജ സ്പോർട്സ് സ്കൂൾ സെലക്ഷനെക്കുറിച്ച് പറഞ്ഞത്. തൃശൂരായിരുന്നു സെലക്ഷൻ ട്രയൽസ്. അത്ലറ്റിക്സിലാണ് ഞാൻ ഇറങ്ങിയത്. അത് കൂടാതെ ഒരു ഗെയിമും തിരഞ്ഞെടുക്കണം. ഫുട്ബാൾ മതിയെന്ന് ഞാൻ തീരുമാനിച്ചു. ജീവിതത്തിലെ സുപ്രധാന വഴിത്തിരിവുകളിലൊന്നായിരുന്നു അന്നെടുത്ത ആ തീരുമാനം. അങ്ങനെ ചങ്ങനാശ്ശേരി എൻ.എസ്.എസ് സ്പോർട്സ് ഡിവിഷനിൽ സെലക്ഷൻ കിട്ടി. സർക്കാർ ചെലവിൽ വിദ്യാഭ്യാസവും താമസവും പരിശീലനവും. അവിടെ രഞ്ജി കെ. ജേക്കബ് എന്ന ഫുട്ബാൾ കോച്ചുണ്ടായിരുന്നു. എന്റെ ഫുട്ബാൾ ഗുരു അദ്ദേഹമാണ്. വോളിബാൾ, ബാസ്കറ്റ്ബാൾ, കബഡി, ഹാൻഡ്ബാൾ എല്ലാം ഞാൻ കളിക്കുമായിരുന്നു. ഫിസിക്കൽ ഫിറ്റ്നസ് പ്രാക്ടിസ് ചെയ്യാൻ ഹാൻഡ്ബാളിൽ ഗോളി നിൽക്കും. കളിക്കുമ്പോൾ എയർബാളുകൾ പറന്നുപിടിക്കാൻ ശ്രമിക്കുന്നത് രഞ്ജി സാറിന്റെ ശ്രദ്ധയിൽപെട്ടു. ഗ്രൗണ്ട് ബാളുകൾ പക്ഷേ അധികം പിടിക്കാനും കഴിഞ്ഞിരുന്നില്ല. ഏതായാലും ഫുട്ബാൾ ടീമിൽ ഗോൾ കീപ്പറായി അദ്ദേഹം എന്നെ പരീക്ഷിച്ചു. പത്താം ക്ലാസ് വരെ ചങ്ങനാശ്ശേരി എൻ.എസ്.എസ് സ്പോർട്സ് ഡിവിഷനിൽ വിദ്യാർഥിയായും ഫുട്ബാൾ ടീമിൽ ഗോൾകീപ്പറായും ഞാൻ തുടർന്നു.
കോളജ് മുതൽ ജൂനിയർ ഇന്ത്യ വരെ
ഇടക്ക് രഞ്ജി സാർ ചങ്ങനാശ്ശേരി എസ്.ബി കോളജിലേക്ക് മാറി. കോളജ് സ്പോർട്സ് ഹോസ്റ്റൽ സെലക്ഷനിലേക്ക് എന്നെയും വിളിച്ചു. പത്താം ക്ലാസ് കഴിഞ്ഞ ഞാൻ അവിടെ പ്രീ ഡിഗ്രിക്ക് ചേർന്നു. രണ്ടുമാസം മാത്രമാണ് ക്ലാസിലിരിക്കാൻ കഴിഞ്ഞത്. എം.ജി സർവകലാശാല ഫുട്ബാൾ കോച്ചിങ് ക്യാമ്പ് വരുന്നു. നിലവിൽ ചാമ്പ്യൻമാരാണ് എം.ജി ടീം. ഞാൻ ക്യാമ്പിനു പോയി. എബ്രഹാം കുട്ടി സാറായിരുന്നു കോച്ച്. ഫൈനൽ സെലക്ഷന് സമയമായി. ഞാനടക്കം മൂന്ന് ഗോൾകീപ്പർമാർ ക്യാമ്പിലുണ്ട്. കഴിഞ്ഞതവണ കളിച്ചവരാണ് തോമസും ഡാർവിനും. ഞാൻ പുതുമുഖവും. അവർ ഡിഗ്രി ഫൈനൽ ഇയറായിരുന്നു. ക്യാമ്പിൽ നന്നായി പെർഫോം ചെയ്ത എന്നെ ഒഴിവാക്കാൻ വയ്യെന്നായി. അവർ രണ്ടുപേരും അടുത്തകൊല്ലം പോവുമെന്നതിനാൽ പുതിയൊരാളെ ഇപ്പഴേ എടുക്കണം എന്ന ധാരണയിലെത്തി. എനിക്കും തോമസിനുമായിരുന്നു സെലക്ഷൻ. അപ്പോഴാണ് മറ്റൊരു പ്രശ്നം. ഞാനും തോമസും എസ്.ബി കോളജിൽനിന്നുള്ളവരാണ്. രണ്ടു ഗോളിമാരും ഒരേ കോളജിൽനിന്നെന്ന് പറഞ്ഞ് ചിലർ ഒച്ചപ്പാടുണ്ടാക്കി. എന്നെ ഒഴിവാക്കാൻ കഴിയില്ലെന്ന് പരിശീലകർ ആണയിട്ടു. തോമസ് ഒന്നാം ഗോളിയും ഞാൻ രണ്ടാം ഗോളിയുമായി ടീമിൽ ഇടംപിടിച്ചു.
അന്താരാഷ്ട്ര വേദിയിൽ കൊറിയൻ താരത്തിനൊപ്പം
പ്രീ ഡിഗ്രി ഒന്നാം വർഷം തന്നെ യൂനിവേഴ്സിറ്റി ടീം അംഗമാവാനുള്ള ഭാഗ്യം എനിക്ക് കിട്ടി. അക്കൊല്ലം ദക്ഷിണമേഖല അന്തർസർവകലാശാല മത്സരം തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലാണ് നടന്നത്. ആദ്യ മത്സരത്തിൽ തോമസ് ഗോൾ വഴങ്ങിയതോടെ പിറ്റേന്ന് എന്നെ പരീക്ഷിക്കാൻ തീരുമാനിച്ചു എബ്രഹാംകുട്ടി സാർ. ഞാൻ എയർബാളുകൾ സേവ് ചെയ്ത് കൈയടി വാങ്ങിയതോടെ മികച്ച പ്രകടനമെന്നൊക്കെ അഭിനന്ദനം കിട്ടി. എം.ജി വീണ്ടും ജേതാക്കളാവുകയും ഞാൻ മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആ അധ്യയന വർഷം ഗ്രൗണ്ടിൽ തീർന്നു. രണ്ടാം കൊല്ലം കോളജ് തുറന്നു. വീണ്ടും കോളജ്, യൂനിവേഴ്സിറ്റി മത്സരങ്ങളും ക്യാമ്പുകളുമൊക്കെയായി മുന്നോട്ടുപോയി. അതിനിടെ ജൂനിയർ സ്റ്റേറ്റ് ടീം സെലക്ഷൻ ക്യാമ്പ് വന്നു. 1985 ആണ് കാലം. കൊല്ലത്തെ രഘു സാനിറ്ററി ക്ലബിനായിരുന്നു ഞാൻ ലീഗ് കളിച്ചുകൊണ്ടിരുന്നത്. എനിക്ക് സോണൽ സെലക്ഷൻ കിട്ടി. കണ്ണൂരായിരുന്നു ക്യാമ്പ്. ഇന്ത്യൻ താരം വി.പി. സത്യൻ കണ്ണൂർ പൊലീസ് ക്വാർട്ടേഴ്സിലുള്ള സമയമാണ്. ഭരതൻ സാറായിരുന്നു ഞങ്ങളുടെ കോച്ച്. ഞാൻ ആദ്യമായി കേരള ജൂനിയർ ടീമിലെത്തി. കോയമ്പത്തൂരിലാണ് ആ വർഷം ഇന്റർസ്റ്റേറ്റ് ചാമ്പ്യൻഷിപ് നടന്നത്. കേരള ഫുട്ബാൾ അസോസിയേഷൻ ജൂനിയർ ടീമുകളെ കാര്യമായി പരിഗണിക്കാത്ത കാലമാണ്. ഞങ്ങളെല്ലാവരും വിദ്യാർഥികളും അണ്ടർ 21 താരങ്ങളുമായിരുന്നു.
ഫുട്ബാളിലൂടെ എത്രയോ പേർ രക്ഷപ്പെട്ട് സർക്കാർ സർവിസിലെത്തിയ അനുഭവങ്ങൾ മുന്നിലുണ്ട്. ഞങ്ങൾക്കാർക്കും ജോലിയില്ല. കോയമ്പത്തൂരിൽവെച്ച് ഒരു പ്രതിജ്ഞയെടുത്തു. ഈ ചാമ്പ്യൻഷിപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയാൽ ഞങ്ങളെ എല്ലാവരും ശ്രദ്ധിക്കുമെന്നും ജോലി കിട്ടുമെന്നും മനസ്സിലുറപ്പിച്ചു. ഒരു പ്രതീക്ഷയുമില്ലാതെ പോയവരാണ്. പക്ഷേ, പോരാട്ടവീര്യം ഞങ്ങളെ ഫൈനലിലെത്തിച്ചു. കരുത്തരായ ബംഗാളുമായാണ് ഫൈനൽ. ആദ്യം ലീഡ് പിടിച്ചെങ്കിലും പിന്നെ ഗോൾ വഴങ്ങി. ടൈ ബ്രേക്കറിലാണ് കേരളം തോൽക്കുന്നത്. വ്യക്തിപരമായും അത് വലിയ വിഷമമുണ്ടാക്കി. എങ്കിലും ബെസ്റ്റ് ഗോൾ കീപ്പറായി തിരഞ്ഞെടുത്തത് എന്നെയായിരുന്നു. അതോടെ ജൂനിയർ ഇന്ത്യൻ ക്യാമ്പിലേക്കും വിളിയെത്തി. കൊൽക്കത്തയിലായിരുന്നു ക്യാമ്പ്. ഇതേ സമയത്ത് ഞാൻ യൂനിവേഴ്സിറ്റി ടീമിലുമുണ്ടായിരുന്നു. ഏതെങ്കിലും ഒന്നേ സാധിക്കൂവെന്ന സാഹചര്യം വന്നു. ആശയക്കുഴപ്പവും ധർമസങ്കടവും എന്നെ അലട്ടിക്കൊണ്ടിരുന്നു. യൂനിവേഴ്സിറ്റി കോച്ച് എബ്രഹാംകുട്ടിസാറിന് മുന്നിൽ വിഷയം അവതരിപ്പിച്ചു. ചാക്കോയുടെ ഇഷ്ടംപോലെ ചെയ്യാം എന്നായിരുന്നു സാറിന്റെ ആദ്യ പ്രതികരണം. തീരുമാനമെടുക്കാനാവാതെ ഞാൻ കുഴങ്ങി. ഭാവിക്ക് നല്ലത് ജൂനിയർ ഇന്ത്യൻ ക്യാമ്പിൽ പോവുന്നതാണെന്നും യൂനിവേഴ്സിറ്റി ഇതിനകം കളിച്ചതാണല്ലോയെന്നും സാറ് പറഞ്ഞു. കോച്ചിന്റെ അനുമതികൂടി കിട്ടിയതോടെ മനസ്സമാധാനത്തോടെയും അതിലേറെ സന്തോഷത്തോടെയും ഞാൻ കൊൽക്കത്തയിലേക്ക് വണ്ടി കയറി. ആദ്യമായി ഒരു മാസക്കാലം മറ്റൊരു സംസ്ഥാനത്ത് കഴിഞ്ഞു. മറക്കാനാവാത്ത കുറെ അനുഭവങ്ങൾ. ഭാവിയിലേക്കുള്ള ചുവടുവെപ്പുകൾ. വിദേശ ടീമിന് കീഴിലായിരുന്നു പരിശീലനം. കഴിയുന്നത്ര നന്നായി ഞാൻ പെർഫോം ചെയ്തു. അങ്ങനെ ആദ്യമായി ജൂനിയർ ഇന്ത്യൻ ടീമിലേക്കും വിളിവന്നു. വിദേശത്തെവിടെയോ ആയിരുന്നു മത്സരം. പക്ഷേ, നിർഭാഗ്യവശാൽ ടീമിന് പോവാൻ കഴിഞ്ഞില്ല.
കേരള പൊലീസിന്റെ കാവൽക്കാരൻ
1987, രണ്ടാം വർഷ പ്രീ ഡിഗ്രി പരീക്ഷയെത്തി. ഇനി ജോലിയില്ലാതെ മുന്നോട്ടില്ലെന്ന് ശപഥംചെയ്തു. പലനിലക്കും ശ്രമിച്ചു. വാതിലുകൾ തുറന്നും അടഞ്ഞുംകൊണ്ടിരുന്നു. കെ.എസ്.ഇ.ബി സെലക്ഷന് പോയി. ജൂനിയർ ഇന്ത്യൻ ഗോൾകീപ്പറെന്ന അധികയോഗ്യതയുമുണ്ടായിരുന്നല്ലോ. എനിക്ക് കെ.എസ്.ഇ.ബിയിലേക്ക് സെലക്ഷൻ കിട്ടി. മറ്റൊരു നിർഭാഗ്യംകൂടി പിന്നാലെയെത്തി. എന്തോ നിയമയുദ്ധം കാരണം അന്ന് ആരെയും അപ്പോയിന്റ് ചെയ്തില്ല. എന്റെ സർക്കാർ ജോലി സ്വപ്നങ്ങൾക്ക് വീണ്ടും തടസ്സം. പൊലീസിന്റെ പരിശീലനം നടക്കുന്നുണ്ട്. പൊലീസ് താരം അലക്സ് എബ്രഹാമുമായി എനിക്കുള്ളത് അടുത്ത സൗഹൃദം. പൊലീസിൽ ഒഴിവുണ്ടെങ്കിൽ അറിയിക്കാൻ സെവൻസ് കളിക്കാൻ വരുമ്പോൾ അലക്സിനെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. മൂന്ന് നല്ല ഗോളികൾ ഇപ്പോഴുണ്ടെന്നും അടുത്തൊന്നും സാധ്യത കാണുന്നില്ലെന്നും ഉണ്ടെങ്കിൽ എന്തായാലും അറിയിക്കാമെന്നും അലക്സ്. പി.ടി. മെഹബൂബ്, രമേശൻ, ഫ്രാൻസിസ് ഗ്രേഷ്യസ് എന്നിവരായിരുന്നു അക്കാലത്തെ പൊലീസ് ഗോളിമാർ. ഇടക്കൊരു സംഭവമുണ്ടായി. ഫ്രാൻസിസ് പ്രമോഷൻ വിഷയത്തിൽ പിണങ്ങി ബാംഗ്ലൂർ ഐ.ടി.ഐ ടീമിലേക്ക് പോയി. പൊലീസിൽ ഒഴിവുവന്നു. തന്റെ കസ്റ്റഡിയിൽ നല്ലൊരു ഗോളിയുണ്ടെന്നും ജൂനിയർ ഇന്ത്യൻ താരമാണെന്നും അവൻ മറ്റെവിടെയെങ്കിലും പോവുന്നതിനുമുമ്പ് നമുക്ക് നോക്കാമെന്നും അലക്സ് പരിശീലകരോടും മുതിർന്ന ഉദ്യോഗസ്ഥരോടും പറഞ്ഞു. ശ്രീധരൻ കോച്ചും അബ്ദുൽ കരീം സാറും എന്നെ വിളിപ്പിച്ചു. സെലക്ട് ചെയ്തു. പിറ്റേന്നുതന്നെ നിയമനോത്തരവും കൈപ്പറ്റി. തിരുവനന്തപുരം പൊലീസ് ട്രെയ്നിങ് കോളജിൽ ജോയിൻ ചെയ്യാനായിരുന്നു നിർദേശം. മൂന്ന് മാസത്തെ ട്രെയ്നിങ്. രാവിലെ ട്രെയ്നിങ്ങും ക്ലാസുകളും, വൈകുന്നേരം പ്രാക്ടിസ്... ഇതായിരുന്നു രീതി. ട്രെയ്നിങ് വിജയകരമായി പൂർത്തിയാക്കി. 1987 ഏപ്രിൽ നാലിനാണ് ഞാൻ കേരള പൊലീസ് സേനയുടെയും ഫുട്ബാൾ ടീമിന്റെയും ഭാഗമാവുന്നത്.
മികച്ച സേവനത്തിനുള്ള ആദരം ഡി.ജി.പി ലോക്നാഥ് ബെഹ്റയിൽനിന്ന് സ്വീകരിക്കുന്നു
1988ലെ ഓൾ ഇന്ത്യ പൊലീസ് ഗെയിംസ് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലായിരുന്നു. കേരളം ആദ്യമായാണ് ഓൾ ഇന്ത്യ പൊലീസ് ഗെയിംസ് ഹോസ്റ്റ് ചെയ്യുന്നതെന്നാണ് ഓർമ. അത്ലറ്റിക്സ്, വോളിബാൾ, ബാസ്കറ്റ്ബാൾ, കബഡി, ഹാൻഡ്ബാൾ, ഫുട്ബാൾ തുടങ്ങിയ മത്സരങ്ങളുണ്ടായിരുന്നു. കേരള പൊലീസ് ടീം അത്ലറ്റിക്സിലും വോളിബാളിലും ബാസ്കറ്റ്ബാളിലും ഫുട്ബാളിലും. ഓരോ സോണിൽനിന്നും ജയിച്ചെത്തിയ എട്ട് ടീമുകളാണ് ഗെയിംസിൽ ഇറങ്ങുന്നത്. മൂന്ന് ജയം അകലെ കിരീടമുണ്ടെന്നർഥം. വി.പി. സത്യൻ, ഐ.എം. വിജയനുമൊക്കെയുൾപ്പെട്ട താരനിരയുണ്ട് പൊലീസിന്. ക്വാർട്ടറിൽ സി.ആർ.പി.എഫിനെയും സെമിഫൈനലിൽ പഞ്ചാബിനെയും ടൈ േബ്രക്കറിൽ തോൽപിച്ചു. ഗോളുകൾ സേവ് ചെയ്യാനായി എനിക്ക്. കരുത്തരിൽ കരുത്തരായ ബി.എസ്.എഫുമായായിരുന്നു ഫൈനൽ. ആ മത്സരം വലിയൊരു ചരിത്രമാണ്. കേരള പൊലീസിന്റെ വോളിബാൾ, ബാസ്കറ്റ്ബാൾ ടീമുകളെല്ലാം ചാമ്പ്യന്മാരായി നിൽക്കുന്നു. ഫുട്ബാളിൽകൂടി ജയിച്ചാൽ ഓവറോൾ കിരീടം ഉറപ്പാണ്. ഇന്ത്യൻ താരങ്ങളും പഞ്ചാബ് പൊലീസ് താരങ്ങളുമൊക്കെയടങ്ങുന്ന ബി.എസ്.എഫിനെ തോൽപിക്കുക പക്ഷേ, ഏറെ പ്രയാസം നിറഞ്ഞ ജോലിയാണ്. നരേന്ദ്ര ഗുരുങ്, ഗുൽവീർ സിങ് ഉൾപ്പെടുന്ന വൻതോക്കുകൾ. കളി തുടങ്ങി. ആദ്യ പകുതിയിൽ ഒരു ഗോളിന് കേരള പൊലീസ് പിന്നിൽ. ദർബാറയായിരുന്നു അവരുടെ സ്കോർ. ഇടവേളയിൽ ഞങ്ങൾക്ക് ഡി.ജി.പി എം.കെ. ജോസഫ് സാറിന്റെ സന്ദേശം. ഫൈനൽ വിൻ ചെയ്താൽ എല്ലാവർക്കും പ്രമോഷൻ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.
മരിച്ച് കളിച്ച് ജയിക്കാൻതന്നെ തീരുമാനിച്ചു. ഹവീൽദാറുമാരാണ് ഞങ്ങളന്ന്. ദൈവമേ ഒന്ന് സമനില പിടിച്ചാൽ ടൈ ബ്രേക്കറിൽ ജയിപ്പിച്ചുകൊടുക്കാമായിരുന്നുവെന്ന് ഞാൻ പാളയം പള്ളിയിലേക്ക് നോക്കി പ്രാർഥിച്ചു. ഗോൾ മടക്കാൻ ആഞ്ഞുശ്രമിച്ചു. രണ്ടാം പകുതി തീരാനിരിക്കെയാണ് അത് സംഭവിക്കുന്നത്. വിജയൻ ഡ്രിബ്ൾ ചെയ്ത് ബോക്സിലെത്തിയപ്പോൾ ബി.എസ്.എഫ് താരം പിറകിൽനിന്ന് വലിച്ചിട്ടു. ഞങ്ങൾ അപ്പീൽ ചെയ്തു. വിജയനെ ഫൗൾ ചെയ്തതിന് പെനാൽറ്റി അനുവദിച്ചു. ബി.എസ്.എഫ് താരങ്ങളുടെ പ്രതിഷേധത്തിനിടെ രാജേന്ദ്രൻ കിക്കെടുത്തു ഗോളാക്കി. കളി 1-1ൽ അവസാനിച്ചു. ടൈബ്രേക്കറിൽ നമ്മൾ ജയിക്കുമെന്നുറപ്പിച്ച അവർ ജോയന്റ് വിന്നേഴ്സ് ആക്കിയാൽ മതിയെന്ന് വാദിച്ചു. അത് അംഗീകരിക്കപ്പെട്ടതോടെ ആറുമാസം വീതം ട്രോഫി പങ്കിട്ടു. അത്ലറ്റിക്സ്, വോളിബാൾ, ബാസ്കറ്റ്ബാൾ, ഫുട്ബാൾ എല്ലാം ജയിച്ച് കേരളം ആദ്യമായി ഓൾ ഇന്ത്യ പൊലീസ് ഗെയിംസ് ജേതാക്കളായി. ഡി.ജി.പി വാക്കു പാലിച്ചു. ഹവീൽദാർമാരായിരുന്ന ഞങ്ങൾക്ക് എ.എസ്.ഐയായി പ്രമോഷൻ. അടുത്ത പൊലീസ് ഗെയിംസ് ഡൽഹിയിലായിരുന്നു. ഫൈനലിൽ വീണ്ടും ബി.എസ്.എഫ് സത്യൻ നേടിയ മനോഹര ഗോളിൽ കേരള പൊലീസ് ജയം ആവർത്തിച്ചു.
നായകനായി കൈകളിൽ ഫെഡറേഷൻ കപ്പ്
1980കളുടെ അവസാനവും 1990കളുടെ ആദ്യവും കേരള പൊലീസ് ഫുട്ബാൾ ടീമിന്റെ സുവർണകാലമായിരുന്നു. കേരള സന്തോഷ് ട്രോഫി ടീമിലെ ഭൂരിഭാഗംപേരും പൊലീസ് താരങ്ങൾ. ഇന്ത്യൻ ടീമിലും ഒരുപിടി കേരള പൊലീസുകാർ. ചരിത്രത്തിലാദ്യവും അവസാനവുമായി കേരളത്തിന് ഫെഡറേഷൻ കപ്പ്, ഒന്നല്ല രണ്ട് തവണ സമ്മാനിക്കാൻ കഴിഞ്ഞു. മുന്നേറ്റത്തിൽ ഐ.എം. വിജയൻ, സി.വി. പാപ്പച്ചൻ, പി.എ. സന്തോഷ്, എ. സക്കീർ, സി.എ. ലിസ്റ്റൻ, പ്രതിരോധത്തിൽ അലക്സ് എബ്രഹാം, കുരികേശ് മാത്യു, എം. ബാബുരാജൻ, യു. ഷറഫലി, സി. ജാബിർ, ഹാഫിൽ വി.പി. സത്യൻ, പി.പി. തോബിയാസ്... ഗോൾകീപ്പർമാരായി ഞാനും പി.എ. മെഹബൂബും.പിന്നെ വിവിധ പൊസിഷനുകളിൽ എസ്. രാജേന്ദ്രൻ, ഹബീബ് റഹ്മാൻ, എം.പി. കലാധരൻ, ആൻസൺ ഇങ്ങനെ പോവുന്ന താരക്കൂട്ടം. 1990ലെ ഫെഡറേഷൻ കപ്പ് തൃശൂരിലായിരുന്നു. കൗമുദി ട്രോഫി ജയിക്കുന്നവർക്കാണ് സാധാരണ ഫെഡറേഷൻ കപ്പിൽ കേരളത്തിൽനിന്ന് കളിക്കാൻ അവസരം. അന്ന് ടൈറ്റാനിയത്തിനായിരുന്നു യോഗ്യത. ആതിഥേയർ എന്ന നിലയിൽ കേരളത്തിൽനിന്ന് രണ്ട് ടീമിന് കളിക്കാൻ അവസരം. ഇതിനുവേണ്ടി കൊല്ലത്ത് യോഗ്യത മത്സരം. കേരള പൊലീസ് യോഗ്യത നേടി.
ക്വാർട്ടറിൽ ഈസ്റ്റ് ബംഗാളിനെ ടൈ ബ്രേക്കറിലാണ് നമ്മൾ തോൽപിച്ചത്. സെമിയും കടന്ന് ഫൈനലിലേക്ക്. 1990 ഏപ്രിൽ 29ന് ചരിത്രം പിറന്നു. ഹാട്രിക് കിരീടം ലക്ഷ്യമിട്ട സാൽഗോക്കർ ഗോവയെ 2–1നു തോൽപിച്ച് കേരള പൊലീസിന് കിരീടം. രണ്ട് ഗോളും സി.വി. പാപ്പച്ചന്റെ വക. ബ്രഹ്മാനന്ദ്, സാവിയോ മെദീര, റോയി ബാരെറ്റോ, ബ്രൂണോ കുടീഞ്ഞോ തുടങ്ങിയ കരുത്തരെയാണ് നമ്മൾ വീഴ്ത്തുന്നത്. കുരികേശ് മാത്യുവായിരുന്നു കേരള പൊലീസിന്റെ ക്യാപ്റ്റൻ. വിജയഗോൾ ഇപ്പോഴും മനസ്സിൽ മായാതെ കിടക്കുന്നു. ഞാൻ ഷറഫലിക്ക് പന്തു നൽകി. അദ്ദേഹവും തോബിയാസും അത് സാൽഗോക്കർ ബോക്സിന് അടുത്തെത്തിച്ചു. ഷറഫലി തന്നെ വിജയനും നൽകി. വിജയൻ തിരിച്ചു നൽകിയ പന്ത് ഒരു ചിപ്പിങ് ക്രോസിലൂടെ, ഓടിയെത്തിയ പാപ്പച്ചനു വീണ്ടും ഷറഫലിയുടെ പാസ്. പിന്നെ കണ്ടത് പാപ്പച്ചന്റെ കിടിലൻ ഹെഡർ. ഇളകിമറിയുന്ന ഗാലറിയെ സാക്ഷിയാക്കി കേരളത്തിന്റെ വിജയമുത്തം. മത്സരം കഴിഞ്ഞ് നമ്മൾ കപ്പടിച്ച പാടേ കുരികേശിന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ വിളിയെത്തി. ''നേരെ ഇങ്ങു പോര്'' എന്നായിരുന്നു മുഖ്യന്റെ ഓർഡർ.
1991ലെ ഫെഡറേഷൻ കപ്പ് ജേതാക്കളായ കേരള പൊലീസ് ടീം
പിറ്റേ വർഷം കണ്ണൂരിലായിരുന്നു ഫെഡറേഷൻ കപ്പ്. ഞങ്ങൾക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു. പലരും പരിക്ക് പറ്റി പുറത്തിരിക്കുന്നു. വി.പി. സത്യനായിരുന്നു ക്യാപ്റ്റൻ. ലീഗ് റൗണ്ടോടെയാണ് തുടങ്ങിയത്. ആദ്യ കളി കേരള പൊലീസും ജെ.സി.ടിയും തമ്മിൽ. നമ്മൾ 1-2ന് തോറ്റു. ചാമ്പ്യന്മാർ അതും സ്വന്തം നാട്ടിൽ കളി നടക്കുമ്പോൾ അടുത്ത റൗണ്ടിലേക്ക് കടക്കാതെ പുറത്താവുന്നത് നാണക്കേടാവുമെന്ന് തോന്നി. ഗതികേടിന് സത്യനും പരിക്കേറ്റു. ഇതോടെ ക്യാപ്റ്റൻസി എന്റെ ചുമലിൽ വന്നു. രണ്ടാം മത്സരം ബംഗളൂരുവിലെ ഒരു ടീമുമായായിരുന്നു. വലിയ മാർജിനിൽ ജയിച്ച് കേരള പൊലീസ് ജെ.സി.ടിക്കൊപ്പം ഫൈനൽ റൗണ്ടിലേക്ക് ക്വാളിഫൈ ചെയ്തു. ക്വാർട്ടറും കടന്ന് സെമിയിലെത്തി. സെമിയിൽ ജെ.സി.ടി തന്നെ എതിരാളികൾ. കളി ടൈബ്രേക്കറിലെത്തി. രണ്ടെണ്ണം സേവ് ചെയ്യാൻ എനിക്ക് കഴിഞ്ഞു. മഹീന്ദ്ര ആൻഡ് മഹീന്ദ്രയായിരുന്നു ഫൈനലിൽ എതിരാളികൾ. ലിസ്റ്റന്റെ ഗോളിൽ കിരീടം നിലനിർത്തി കേരള പൊലീസ്. കാക്കിക്കും ലാത്തിക്കും പകരം മനസ്സിലേക്ക് പന്തുരുണ്ട് വരാൻ കാരണക്കാരായവരുടെ കൂട്ടം. പൊലീസ് സേന വിവാദങ്ങളിലൂടെ കടന്നുപോവുന്ന സമയമായിരുന്നു. പക്ഷേ, കളി അത്രയും നെഞ്ചേറ്റിയ ഫുട്ബാൾ പ്രേമികൾ ഡ്യൂട്ടിക്ക് നിൽക്കുന്ന സാധാരണ പൊലീസുകാരെപ്പോലും കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന കാഴ്ചകൾ കണ്ട് നിറഞ്ഞു. ഇതിൽപരം അഭിമാനമെന്ത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.