ഗാംബിയ: തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ പ്രസിഡന്‍റ് വിസമ്മതിച്ചു

ബാന്‍ജൂള്‍: ഗാംബിയയില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ തയാറല്ളെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് യഹ്യ ജമാ അറിയിച്ചു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ യഹ്യ പ്രതിപക്ഷ നേതാവ് ആഡം ബാരോയോട് പരാജയപ്പെട്ടിരുന്നു. ഫലമറിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് അദ്ദേഹത്തിന്‍െറ പ്രഖ്യാപനം.

ടെലിവിഷനിലൂടെയാണ് യഹ്യ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തത്. യഹ്യയുടെ 22 വര്‍ഷത്തെ ഭരണത്തിന് വിരാമംകുറിച്ചാണ് ആഡം ബാരോ വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടു നടന്നതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടെന്നും ദൈവ ഭയവും സ്വതന്ത്രവുമായ ഇലക്ടറല്‍ കമീഷന്‍െറ കീഴില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുമെന്നും യഹ്യ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ആഡമിന് 43.29ഉം യഹ്യക്ക് 39.64 ശതമാനവും വോട്ടുകളാണ് ലഭിച്ചത്.

നിയമവിരുദ്ധമായി അധികാരത്തില്‍ തുടരാനും സുതാര്യമായി നടന്ന തെരഞ്ഞെടുപ്പ് നടപടികള്‍ അട്ടിമറിക്കാനും ശ്രമം നടത്തുകയാണ് യഹ്യയെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് ആരോപിച്ചു.
വിഷയം ചര്‍ച്ചചെയ്യാന്‍ യു.എന്‍ രക്ഷാസമിതി യോഗം വിളിച്ചുചേര്‍ക്കണമെന്ന് സെനഗാള്‍ വിദേശകാര്യ മന്ത്രി മന്‍കൂര്‍ ദിയെ ആവശ്യപ്പെട്ടു.

Tags:    
News Summary - african news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.