ഏറ്റവും വലിയ വായനശാലയുടെ ലൈബ്രേറിയനായി നാലു വയസ്സുകാരി

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ വായനശാലയുടെ ലൈബ്രേറിയനായി ഒരു നാലു വയസ്സുകാരി. എന്നാല്‍, ഈ അവസരത്തിന് ഒരു ദിവസത്തെ ആയുസ്സ് മാത്രമേയുള്ളൂ. യു.എസ് കോണ്‍ഗ്രസ് വായനശാലയുടെ ഒരുദിവസത്തെ ലൈബ്രേറിയനായത് ജോര്‍ജിയയില്‍നിന്നുള്ള ഡാലിയ അരാനയാണ്. നാലു വയസ്സുകാരിയായ അരാന ഇതിനോടകം 1000ത്തിലധികം പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്.

‘ആന്‍സ് ബിഗ് മഫിന്‍’ എന്ന ചിത്രകഥ പുസ്തകമാണ് അരാന ആദ്യമായി സ്വന്തമായി വായിച്ചത്. അതും രണ്ട് വയസ്സും 11 മാസവും മാത്രം പ്രായമുള്ളപ്പോള്‍. ഇതിനിടയില്‍ അരാനയുടെ അമ്മ ഹലീമ അവളെ കുട്ടികളില്‍ വായനശീലം വളര്‍ത്തുന്ന കിന്‍റര്‍ഗാര്‍ഡന്‍ പദ്ധതിയില്‍ ചേര്‍ത്തിരുന്നു. ഇതിന്‍െറ ഭാഗമായാണ് അരാന 1000 പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്തത്. പിന്നീട് ഹലീമ വായനയില്‍ തന്‍െറ മകള്‍ക്കുള്ള കഴിവിനെക്കുറിച്ച് കോണ്‍ഗ്രസ് വായനശാലക്ക് കത്തെഴുതുകയായിരുന്നു. തുടര്‍ന്നാണ് അരാനയെ ഒരു ദിവസത്തേക്ക് വായനശാലയുടെ ലൈബ്രേറിയനാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

വായനശാലയില്‍ വൈറ്റ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും അത് കുട്ടികളെ തങ്ങളുടെ എഴുത്ത് പരിശീലിക്കാന്‍ സഹായിക്കുമെന്നും വായനശാല സന്ദര്‍ശിച്ച അരാന പറഞ്ഞു. നാലു വയസ്സുകാരി അരാനയെ ഒരുദിവസത്തെ ലൈബ്രേറിയനായി ലഭിച്ചത് രസകരമായ അനുഭവമായിരുന്നുവെന്ന് കോണ്‍ഗ്രസ് വായനശാല ലൈബ്രേറിയന്‍ കാര്‍ല ഹെയ്ഡന്‍ അഭിപ്രായപ്പെട്ടു. 2016ല്‍ സഥാനമേറ്റ ഹെയ്ഡന്‍ വായനശാലയുടെ ആദ്യ വനിത ലൈബ്രേറിയനും ഈ സ്ഥാനം വഹിക്കുന്ന ആദ്യത്തെ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജയുമാണ്. ഒരുദിവസത്തെ ലൈബ്രേറിയനാവുന്നതിന് കൂടുതല്‍ യുവ പുസ്തകപ്രേമികളെ ക്ഷണിക്കാനുള്ള ആലോചനയിലാണ് വായനശാല അധികൃതരിപ്പോള്‍.

Tags:    
News Summary - arana2.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.