റഷ്യ-യു.എസ് നയതന്ത്ര യുദ്ധം: പുടിനെ പുകഴ്ത്തി ട്രംപിന്‍െറ ട്വീറ്റ്

വാഷിങ്ടണ്‍: യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിച്ച റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനെ പുകഴ്ത്തി നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ ട്വീറ്റ്. റഷ്യയുടെ 35 നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ നടപടിക്കു പകരമായി 35 യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള നീക്കം മരവിപ്പിച്ചതിനാണ് ട്രംപ് പുടിനെ പുകഴ്ത്തിയത്. 

റഷ്യന്‍ പാര്‍ലമെന്‍റിന്‍േറത്  വളരെ നല്ല നീക്കമാണെന്നായിരുന്നു ട്രംപിന്‍െറ ട്വീറ്റ്. പുടിന്‍ വളരെ ഊര്‍ജസ്വലനായ നേതാവാണെന്ന് തനിക്ക് നേരത്തെതന്നെ അറിയാവുന്നതാണെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.  തെരഞ്ഞെടുപ്പു റാലികളിലും ട്രംപ് പുടിനെ പ്രശംസിച്ചു സംസാരിച്ചിരുന്നു. യു.എസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ റഷ്യ അനധികൃത ഇടപെടല്‍ നടത്തിയെന്ന് ആരോപിച്ചാണു യു.എസ് കഴിഞ്ഞ ദിവസം നയതന്ത്രപ്രതിനിധികളെ പുറത്താക്കിയത്. സാമ്പത്തിക ഉപരോധവും നയതന്ത്രശാസനയും അടക്കം പല  കടുത്ത നടപടികള്‍ റഷ്യക്കെതിരെ സ്വീകരിക്കുമെന്നു കഴിഞ്ഞ ദിവസം യു.എസ് അറിയിച്ചിരുന്നു. അതിന്‍െറ ആദ്യ പടിയായാണു നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയത്. 

വാഷിങ്ടണിലെ റഷ്യന്‍ എംബസി, സാന്‍ഫ്രാന്‍സിസ്കോയിലെ കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍നിന്നാണു 35 പ്രതിനിധികളെ പുറത്താക്കിയത്. യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമയാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. തിരിച്ചടിയായാണ്  റഷ്യന്‍ വിദേശകാര്യ മന്ത്രാലയം 35 യുഎസ് പ്രതിനിധികളെ രാജ്യത്തുനിന്നു പുറത്താക്കാന്‍ പുടിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുന്നതുവരെ നമുക്കു കാത്തിരിക്കാം എന്നു പറഞ്ഞ് ശിപാര്‍ശ പുടിന്‍ തള്ളുകയായിരുന്നു. മോസ്കോയിലെ യു.എസ് എംബസിയില്‍നിന്നു 31 പേരെയും സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലെ യു.എസ് കോണ്‍സുലേറ്റില്‍നിന്നു നാലുപേരെയും പുറത്താക്കാനായിരുന്നു ശിപാര്‍ശ.  പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്ളബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന്‍െറ വിജയം ഉറപ്പാക്കാന്‍ റഷ്യ ഇടപെട്ടുവെന്നാണ് യു.എസ് ആരോപിക്കുന്നത്.അതേസമയം, തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് യു.എസ് പുറത്തുവിട്ടു.

യു.എസ് ആഭ്യന്തര സുരക്ഷാവിഭാഗവും എഫ്.ബി.ഐയും സംയുക്തമായി നടത്തിയ വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍, യു.എസ് രാഷ്ട്രീയ വെബ്സൈറ്റുകളും ഇ-മെയിലുകളും ഹാക് ചെയ്തതില്‍ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ ഇടപെടല്‍ എടുത്തുപറയുന്നുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മെയിലുകള്‍ ഹാക് ചെയ്ത് ഇന്‍റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത വ്യക്തിക്കു റഷ്യന്‍ ബന്ധമുണ്ടെന്നും രേഖകളില്‍ വ്യക്തമാക്കുന്നു.   

Tags:    
News Summary - Donald Trump: Putin Move Very Smart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.