സിറിയന്‍ ആഭ്യന്തര യുദ്ധത്തിന് അഞ്ചാണ്ട്

ഡമസ്കസ്: ജനക്ഷേമം മറന്ന പ്രസിഡന്‍റിനെതിരെ ചെറുതായി തുടങ്ങിയ തെരുവുസമരം വര്‍ഷങ്ങള്‍കൊണ്ട് അഞ്ചുലക്ഷം പേരുടെ മരണത്തിനും 50 ലക്ഷത്തിലേറെ പേരുടെ പലായനത്തിനും ഐ.എസ് എന്ന ഭീകര സംഘടനയുടെ പിറവിക്കും കാരണമാകുമെന്ന് കരുതിക്കാണില്ല, തുടക്കമിട്ടവരും ഭരണത്തിലിരുന്നവരും. ഇനിയും ലക്ഷ്യംകാണാതെ ലോക വന്‍ശക്തികളുടെ പുതിയ യുദ്ധമുഖമായി മാറിയ സിറിയയില്‍ ആഭ്യന്തര യുദ്ധം മാര്‍ച്ചോടെ അഞ്ചാണ്ട് പിന്നിടുകയാണ്.
മേഖലയെ പിടിച്ചുലച്ച അറബ് വസന്തത്തിന്‍െറ ഭാഗമായി 2011 മാര്‍ച്ച് 15ന് ദര്‍ആ നഗരത്തില്‍ സര്‍ക്കാര്‍ സേന നടത്തിയ ഉപരോധമാണ് സിറിയയെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിയത്. 250ഓളം പേര്‍ കൊല്ലപ്പെട്ട സംഭവത്തോടെ ഡമസ്കസിലും പരിസരങ്ങളിലും ഒതുങ്ങിനിന്ന പ്രതിഷേധം രാജ്യം മുഴുക്കെ പടര്‍ന്നുപിടിച്ചു. ദശലക്ഷങ്ങള്‍ തെരുവിലിറങ്ങിയതോടെ സൈന്യത്തെ ഉപയോഗിച്ച് തിരിച്ചടി ശക്തമാക്കിയത് അഭയാര്‍ഥി പ്രവാഹത്തിനും നാന്ദികുറിച്ചു.
2011 ജൂണിലായിരുന്നു അഭയാര്‍ഥികള്‍ ആദ്യമായി തുര്‍ക്കി അതിര്‍ത്തി കടന്നുതുടങ്ങിയത്. ദിനം പ്രതി നൂറുകണക്കിനു പേരെന്നത് പിന്നീട് ആയിരങ്ങളായും പതിനായിരങ്ങളായും വളര്‍ന്നു.
പ്രക്ഷോഭം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്ക് പതിയെ പ്രക്ഷോഭത്തിന് ശിയാ-സുന്നി മുഖം കൈവന്നത് ആക്രമണങ്ങളുടെ സ്വഭാവം മാറ്റി. 2012 മേയ് അവസാനം ഹൗല ഗ്രാമത്തില്‍ 49 കുട്ടികള്‍ ഉള്‍പ്പെടെ 108 പേരെയാണ് സര്‍ക്കാര്‍ അനുകൂലികള്‍ കൊന്നുതള്ളിയത്. ക്രമേണ അനുകൂലിച്ചും പ്രതികൂലിച്ചും യുദ്ധംചെയ്യാന്‍ വിദേശമിലീഷ്യകളും രംഗത്തത്തെി. അലപ്പോ, ഹിംസ് തുടങ്ങിയ നഗരങ്ങള്‍ പ്രക്ഷോഭത്തിന്‍െറ കേന്ദ്രങ്ങളായി.
2013ലാണ് ഭീകരതയില്‍ പുതിയ മാനം പകര്‍ന്ന് സിറിയയുടെ വടക്കന്‍ മേഖലയില്‍ ആധിപത്യവുമായി ഐ.എസ് എത്തുന്നത്. മറ്റു പ്രദേശങ്ങള്‍ പിടിച്ചടക്കി അന്നുസ്റ ഫ്രണ്ട് എന്ന സായുധ സംഘടനയും ഇതേവര്‍ഷം രംഗത്തത്തെി. എണ്ണ വരുമാനം ഉപയോഗപ്പെടുത്തി വളര്‍ന്ന ഐ.എസ് ക്രമേണ വടക്കന്‍ മേഖലയിലെ റഖ ആസ്ഥാനമായി സമാന്തര ഭരണവും തുടങ്ങി.
2014ലാണ് അമേരിക്ക വ്യോമാക്രമണം പ്രഖ്യാപിക്കുന്നത്. റഖ മാത്രമല്ല, സിറിയയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും സഖ്യസേനയുടെ ബോംബറുകള്‍ തീതുപ്പി. 2015 അവസാനത്തോടെ അഭയാര്‍ഥികളുടെ ഒഴുക്കിന് പുതിയ മാനം കൈവന്നത് ലോകത്തിന്‍െറ ശ്രദ്ധ സിറിയയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. പതിനായിരങ്ങളാണ് ഈജിയന്‍ കടല്‍ കടന്ന് യൂറോപ്പിലേക്ക് പിടിച്ചത്. പ്രശ്നം പരിഹരിക്കാതെ തരമില്ളെന്ന് ലോകത്തിനു തോന്നിത്തുടങ്ങിയതോടെ നേതാക്കള്‍ പലവുരു സംഗമിച്ചെങ്കിലും ഇനിയും ഒത്തുതീര്‍പ്പിന്‍െറ ലക്ഷണമൊന്നുമില്ല.
എന്നല്ല, അഞ്ചു വിഭാഗങ്ങള്‍ വ്യത്യസ്തമായി ഭരിക്കുന്ന സിറിയയെ ഇനി എങ്ങനെ ഒറ്റ ഭരണകൂടത്തിനു കീഴിലേക്ക് കൊണ്ടുവരുമെന്ന വിഷയവും ആശങ്കയുണര്‍ത്തുന്നു. ബശ്ശാര്‍ ഭരണം ഡമസ്കസില്‍ മാത്രമായിരുന്നത് റഷ്യന്‍ സഹായത്തോടെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തെ പടിയിറക്കിയിട്ട് ഭരണം പിടിക്കാമെന്ന സ്വപ്നം എളുപ്പം നടക്കുമെന്നും തോന്നുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.