ഹാഫിസ് സഈദിനെ വിട്ടയക്കണമെന്ന് മുശര്‍റഫ്

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്‍െറ മുഖ്യ സൂത്രധാരനും ജമാഅത്തു ദ്ദഅ് വ മേധാവിയുമായ ഹാഫിസ് സഈദിനെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കണമെന്ന് മുന്‍ പാക് സൈനിക ഭരണാധികാരി പര്‍വേസ് മുശര്‍റഫ്. ഹാഫിസ് സഈദിനെ തീര്‍ച്ചയായും മോചിപ്പിക്കണം. അദ്ദേഹം ഒരു തീവ്രവാദിയല്ല.
ജമാഅത്തു ദ്ദഅ് വ എന്ന പേരില്‍ എന്‍.ജി.ഒ നടത്തുകയും പാകിസ്താനിലുണ്ടായ ഭൂകമ്പത്തിനും പ്രളയത്തിനുംശേഷം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലൂടെ ഏറെ സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്ത വ്യക്തിയാണെന്നും ഒരു പാക് ടി.വി ചാനലിനോട് മുശര്‍റഫ് പറഞ്ഞു. തന്‍െറ അഭിപ്രായത്തില്‍ ജമാഅത്തുദ്ദഅ്വ  താലിബാന് എതിരാണ്. പാകിസ്താനില്‍ എന്നല്ല ലോകത്തിന്‍െറ ഒരു ഭാഗത്തും അവര്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ജമാഅത്തുദ്ദഅ്വയെ വേറെ രീതിയില്‍തന്നെ സമീപിക്കണമെന്നും  അദ്ദേഹം പറഞ്ഞു.  
സഈദ് രാജ്യംവിടുന്നതിന് കഴിഞ്ഞ മാസം പാക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.  ജമാഅത്തുദ്ദഅ്വയുടെ മറ്റ് 37 നേതാക്കളെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തി. സഈദിനെ 90 ദിവസത്തേക്ക് വീട്ടുതടങ്കലിലാക്കുകയും ചെയ്തു.
സമാധാനത്തിനും സുരക്ഷക്കും വിഘാതമാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ആറു മാസത്തേക്ക് സര്‍ക്കാറിന്‍െറ നിരീക്ഷണത്തിലാണ് ജമാഅത്തുദ്ദഅ്വ.
ലണ്ടനിലും ദുബൈയിലും അപ്പാര്‍ട്മെന്‍റുകള്‍ വാങ്ങിക്കുന്നതിനായി 2009ല്‍ സൗദി രാജാവ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുആദില്‍നിന്ന് ദശലക്ഷക്കണക്കിന് യു.എസ് ഡോളര്‍ കൈപ്പറ്റിയതായി മുശര്‍റഫ് അഭിമുഖത്തില്‍ സമ്മതിച്ചു. എന്നാല്‍, കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായില്ല.
അതിനിടെ, രാജ്യം വിട്ടുപോകുന്നതിന് നിരോധനമേര്‍പ്പെടുത്തിയവരുടെ പട്ടികയില്‍നിന്ന് തന്‍െറ പേര് നീക്കണമെന്ന് ഹാഫിസ് സഈദ് പാക് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഏതെങ്കിലും സുരക്ഷപ്രശ്നങ്ങള്‍ ഉയര്‍ത്തുകയോ തന്‍െറ സംഘടന ഏതെങ്കിലും തരത്തിലുള്ള ഭീകരവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ല. ആഭ്യന്തരമന്ത്രി ചൗദരി നിസാര്‍ അലി ഖാന് അയച്ച കത്തിലാണ് സഈദ് ഇക്കാര്യം ആവശ്യപ്പെട്ടത്.

Tags:    
News Summary - JuD chief Hafiz Saeed not a terrorist says Musharraf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.