ഇന്ത്യക്ക് എണ്ണവിഹിതം കുറക്കില്ല: സൗദി അരാംകോ

റിയാദ്: ഇന്ത്യക്കും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുമുള്ള എണ്ണ വിഹിതത്തില്‍ കുറവ് വരുത്തില്ലെന്ന് സൗദി അരാംകോ കമ്പനി വ്യക്തമാക്കി. ഏഷ്യന്‍ വിപണിയിലെ അരാംകോയുടെ കരാറനുസരിച്ചുള്ള വിഹിതം അടുത്ത മാസങ്ങളിലും കമ്പനി തുടരും. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ക്രൂഡ് ഓയിലിന് കൂടുതല്‍ ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് അരാംകോയുടെ വെളിപ്പെടുത്തല്‍. ലോക എണ്ണവിപണിയുടെ ആവശ്യം പൂര്‍ത്തീകരിക്കാന്‍ സൗദി എന്നും സജ്ജമായിരിക്കും.

എന്നാല്‍ എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും റഷ്യയും ചേര്‍ന്ന് കഴിഞ്ഞ ആറ് മാസമായി ഏര്‍പ്പെടുത്തിയ ഉല്‍പാദന നിയന്ത്രണത്തിെൻറ തോതനുസരിച്ച് യൂറോപ്, അമേരിക്ക എന്നിവക്കുള്ള വിഹിതത്തില്‍ നേരിയ കുറവുവരാന്‍ സാധ്യതയുണ്ട്. ഈ ആനുപാതിക കുറക്കല്‍ ഇന്ത്യക്കും ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ബാധകമാക്കാൻ അരാംകോ ഉദ്ദേശിക്കുന്നില്ല. 

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും വലിയ വിലക്കുറവിലാണ് ആഗസ്റ്റിലേക്കുള്ള കരാര്‍ ഒപ്പുവെച്ചത്. ഒപെക് അംഗരാജ്യങ്ങള്‍ ഉല്‍പാദന നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് ശേഷം മധ്യപൗരസ്ത്യ രാജ്യങ്ങളിലെ എണ്ണയില്‍ സള്‍ഫറിെൻറ അംശം കൂടിയിട്ടുണ്ടെന്ന് അരാംകോ വ്യക്തമാക്കി. റഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങാൻ ഏഷ്യന്‍ രാജ്യങ്ങളെ പ്രേരിപ്പിച്ചത് ഇതാണ്. എന്നാല്‍ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ജപ്പാനാണ് സൗദിയുടെ ഏറ്റവും വലിയ വിപണി. 13 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ സൗദിയില്‍ നിന്ന് ജപ്പാന്‍ ദിനേന ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

Tags:    
News Summary - sudi aramco statement on india oil supply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.