ന്യൂഡൽഹി: ബംഗ്ലാദേശ് യൂട്യൂബ് ചാനലായ ഡി.എച്ച് ട്രാവലിങ് ഇൻഫോയുടെ പഴയ വിഡിയോ വിവാദത്തിൽ. പാസ്പോർട്ടും വിസയുമില്ലാതെ എങ്ങനെ ഇന്ത്യയിലെത്താമെന്ന് യൂട്യൂബർ പറയുന്ന ഒരു പഴയ വിഡിയോയാണ് ഇപ്പോൾ വിവാദത്തിലായത്. വിസയോ പാസ്പോർട്ടോ പോലുള്ള രേഖകളില്ലാതെ അനധികൃതമായി ഇന്ത്യയിലെത്താമെന്നാണ് വിഡിയോയിൽ പറയുന്നത്.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ സുനാംഗഞ്ചിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. പ്രദേശത്ത് ഒരു വഴി ചൂണ്ടിക്കാട്ടി ഇതിലൂടെ ഇന്ത്യയിലേക്ക് പോകാമെന്ന് യൂട്യൂബർ പറയുന്നു. എന്നാൽ, ഈ വഴി യാത്ര ചെയ്യുമ്പോൾ ബി.എസ്.എഫ് ഓഫീസർമാർ ഉൾപ്പടെയുള്ളവരുണ്ടാവുമെന്നും യൂട്യൂബർ മുന്നറിയിപ്പ് നൽകി.
ഈ വഴിയിലൂടെ പോയാൽ ബി.എസ്.എഫ് ക്യാമ്പിന് സമീപമെത്തുമെന്നും അതിനടുത്തുള്ള ടണലുകളിലൂടെ ഇന്ത്യയിലേക്ക് പോകാമെന്നുമാണ് ഇയാൾ പറയുന്നത്. അതേസമയം, സ്വന്തം റിസ്കിൽ എല്ലാവരും യാത്ര ചെയ്യണമെന്നും അനധികൃതമായി ഇങ്ങനെ ഇന്ത്യയിലേക്ക് പോകുന്നത് ബംഗ്ലാദേശിന്റെ പ്രതിച്ഛായ മോശമാക്കുമെന്നും യൂട്യൂബർ പറയുന്നുണ്ട്.
അതേസമയം, ഇൻസ്റ്റഗ്രാമിൽ വിഡിയോ വന്നതോടെ ഇതിനെതിരെ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇന്ത്യ നേരിടുന്ന അതിർത്തി പ്രശ്നം ഗൗരവകരമായ വിഷയമാണെന്നും അനധികൃതമായി ആളുകൾ രാജ്യത്തേക്ക് എത്തുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നും സമൂഹമാധ്യമങ്ങളിൽ ആളുകൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.