മോസ്കോ: തുടര്‍ച്ചയായി ഒമ്പതാമത്തെ ദിവസവും പതിനായിരത്തിലേറെ കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണത്തിൽ ബ്രിട്ടനേയും ഇറ്റലിയേയും പിന്തള്ളി റഷ്യ. കഴിഞ്ഞ 24 മണിക്കൂറില്‍ 11,656 പേര്‍ക്കാണ് റഷ്യയില്‍ പുതുതായി കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,21,344 ആയെന്ന് റഷ്യന്‍ കൊറോണ വൈറസ് ദൗത്യ സംഘം അറിയിച്ചു. 94 പുതിയ മരണം കൂടി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ ആകെ മരണസംഖ്യ 2,009 ആയി.
ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മൂന്നാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് റഷ്യ. നിലവിൽ സ്പെയിനും അമേരിക്കയുമാണ് റഷ്യക്ക് മുന്നിലുള്ളത്. സ്പെയിനിൽ 268,143 കേസുകളും അമേരിക്കയിൽ 1,376,650 കേസുകളുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. തലസ്ഥാനമായ മോസ്‌കോയാണ് റഷ്യയിലെ കോവിഡിെൻറയും ആസ്ഥാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,169 പുതിയ രോഗികള്‍ കൂടി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ മോസ്‌കോയില്‍ മാത്രം കോവിഡ് രോഗികള്‍ 1,15,909 ആയിട്ടുണ്ട്.
അതേസമയം തങ്ങള്‍ വ്യാപകമായി കോവിഡ് പരിശോധനകള്‍ നടത്തുന്നതുകൊണ്ടാണ് രോഗം തിരിച്ചറിയുന്നതെന്നാണ് റഷ്യന്‍ അധികൃതരുടെ വാദം. ഇതുവരെ 56 ലക്ഷം കോവിഡ് പരിശോധനകള്‍ നടന്നിട്ടുണ്ടെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. റഷ്യന്‍ പ്രസിഡൻറ് പുടിന്‍ രാജ്യത്ത് മാർച്ച് അവസാനം പ്രഖ്യാപിച്ച ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്താനിരിക്കെയാണ് കോവിഡ് രോഗികളുടെ എണ്ണം വലിയ തോതില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ലോക്ഡൗൺ ഇളവുമായി പ്രസിഡൻറ് മുന്നോട്ട് പോവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.