ഒടുവിൽ 100 ​​വർഷത്തിനിപ്പുറം എവറസ്റ്റിൽ ആ കാൽ കണ്ടെത്തി

ലണ്ടൻ: ഉരുകുന്ന മഞ്ഞിൽ കിടന്ന ബൂട്ടിനൊപ്പമുള്ള സോക്സിൽ ‘എ.സി. ഇർവിൻ’ എന്ന എംബ്രോയ്ഡറി തെളിഞ്ഞു കാണാമായിരുന്നു. 100 വർഷം മുമ്പ് എവറസ്റ്റ് കൊടുമുടിയിൽ അപ്രക്ഷ്യനായ  ബ്രിട്ടീഷ് പർവതാരോഹകന്‍റേതെന്ന് വിശ്വസിക്കപ്പെടുന്ന കാൽ ആയിരുന്നു ആ ബൂട്ടിനുള്ളിൽ. എവറസ്റ്റ് കൊടുമുടിയുടെ വടക്കേമുഖത്തിന് താഴെയുള്ള സെൻട്രൽ റോങ്‌ബുക്ക് ഹിമാനിയിൽ ജിമ്മി ചിൻ നയിക്കുന്ന ഒരു സംഘമാണ് പർവതാരോഹണത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നിന് പരിഹാരമായേക്കാവുന്ന കണ്ടെത്തൽ നടത്തിയത്.

ആൻഡ്രൂ കോമിൻ സാൻഡി ഇർവിൻ എന്ന യുവാവ് 1924 ജൂണിൽ ത​ന്‍റെ മലകയറ്റ പങ്കാളിയായ ജോർജ് മല്ലോറിക്കൊപ്പം എവറസ്റ്റ് കീഴടക്കാൻ ശ്രമിച്ചപ്പോൾ അപ്രത്യക്ഷരാവുകയായിരുന്നു. വർഷങ്ങൾക്കുശേഷം മല്ലോറിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തെങ്കിലും ഇർവി​ന്‍റെ ശരീരം ഒരിക്കലും കണ്ടെത്താനായില്ല.

എഡ്മണ്ട് ഹിലരിയും ടെൻസിംഗ് നോർഗെയും മുകളിൽ എത്തുന്നതിനും 29 വർഷം മുമ്പ് എവറസ്റ്റ് കീഴടക്കുന്ന ആദ്യത്തെ പർവതാരോഹകർ ഇവരായിരുന്നോ എന്ന് തിരോധാനത്തിനുശേഷം ലോകം ചിന്തിച്ചു. വർഷങ്ങളോളം ഇർവി​ന്‍റെ ശരീരം കണ്ടെത്താൻ ശ്രമിച്ചെങ്കിലും അത് നിഗൂഢമായി തന്നെ അവശേഷിച്ചു.

എന്നാൽ കഴിഞ്ഞ മാസം നാഷണൽ ജിയോഗ്രഫിക്കിനുവേണ്ടി  ഡോക്യുമെന്‍ററി ചിത്രീകരിക്കാനെത്തിയ പർവതാരോഹകർ ഒരു ഹിമാനിയിൽ ഐസ് ഉരുകി ഒരു കാൽ വെളിപ്പെട്ടതായി കണ്ടെത്തി. ആ ടീമിനെ നയിച്ച പ്രശസ്ത സാഹസികൻ ജിമ്മി ചിൻ ഈ കണ്ടെത്തലിനെ ‘വൈകാരികമായ നിമിഷം’ എന്നാണ്  വിശേഷിപ്പിച്ചത്. ബൂട്ടിനുള്ളിൽ കണ്ട സോക്കിൽ ‘A.C. Irvine’ എന്ന് എംബ്രോയ്ഡറി ചെയ്തിരിക്കുന്നതിനാൽ അത് ഇർവിന്‍റേതു തന്നെയാണെന്ന് ഡോക്യുമെന്‍ററി സംഘം വിശ്വസിക്കുന്നു. ബ്രിട്ടീഷ് അധികൃതർ ഡി.എൻ.എ സാമ്പിൾ ഉപയോഗിച്ച് പാദത്തി​ന്‍റെ ഐഡന്‍റിറ്റി പരിശോധിച്ചു വരുന്നതായി നാഷനൽ ജിയോഗ്രാഫിക് റിപ്പോർട്ട് പറയുന്നു.

കഴിഞ്ഞ സെപ്റ്റംബറിലാണ് സംഘം എവറസ്റ്റി​ന്‍റെ വടക്കുഭാഗത്തുള്ള സെൻട്രൽ റോങ്ബുക്ക് ഹിമാനിയിൽ ഇറങ്ങിയത്. ആ വഴിയിൽ 1933 എന്ന തീയതി രേഖപ്പെടുത്തിയ ഒരു ഓക്സിജൻ കുപ്പിയും അവർ കണ്ടെത്തി. ഇർവിന്‍റെ ശരീരം സമീപത്ത്  ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ സംഘം ഊർജസ്വലരായി ദിവസങ്ങളോളം ഹിമാനിയിൽ തിരച്ചിൽ നടത്തി. ആ കാൽ കണ്ടെത്തലിന് ഒരാഴ്ച മുമ്പ് മാത്രമേ ഐസ് ഉരുകിയിരുന്നുള്ളൂവെന്ന് അവർ കണക്കാക്കി. കാക്കകൾ കൊത്തിവലിക്കുമെന്ന ആശങ്കയെത്തുടർന്ന് കാൽ അവിടെ നിന്നെടുത്ത് എവറസ്റ്റി​ന്‍റെ വടക്കൻഭാഗം ഭരിക്കുന്ന ചൈനീസ് അധികൃതർക്ക് കൈമാറി.

ഇർവിൻ

 കാണാതാകുമ്പോൾ 22 വയസ്സായിരുന്നു സാൻഡി ഇർവിന്. ഒരു നൂറ്റാണ്ടായി പർവതാരോഹക ലോകത്തെ കൗതുകത്തിലാഴ്ത്തിയ പര്യവേക്ഷണത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. 1924 ജൂൺ 8ന് കൊടുമുടിയിലേക്ക് പോകുമ്പോഴാണ് ആ ജോഡിയെ അവസാനമായി ജീവനോടെ കണ്ടത്.

ഈ കണ്ടുപിടുത്തത്തെക്കുറിച്ച് ചിൻ പറഞ്ഞപ്പോൾ താൻ കരഞ്ഞുപോയെന്ന് ഇർവി​ന്‍റെ ബന്ധുവായ ജൂലി സമ്മേഴ്‌സ് പ്രതികരിച്ചു. വിഷമകരമായ ഒരു നിമിഷമായി അതെന്നും തുടരുമെന്നും അവർ പറഞ്ഞു. ചിലപ്പോൾ ജീവിതത്തിൽ ഏറ്റവും വലിയ കണ്ടെത്തലുകൾ സംഭവിക്കുന്നത് നിങ്ങൾ ആ വഴിക്ക് നോക്കുകപോലുമില്ലാത്ത സമയത്തായിരിക്കും. ഇത് ഞങ്ങൾക്കും മുഴുവൻ ടീമിനും ഒരു സ്മരണയും വൈകാരികവുമായ നിമിഷമാണ്. ഒടുവിലിത് അദ്ദേഹത്തി​ന്‍റെ ബന്ധുക്കൾക്കും പർവതാരോഹകർക്കും സമാധാനം നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് ജിമ്മി ചിന്നും പ്രതികരിച്ചു. ‘ഓസ്കാർ’ നേടിയ പർവതാരോഹണ ഡോക്യുമെന്‍ററിയായ ‘ഫ്രീ സോളോ’ നിർമിച്ചയാളാണ് ചിൻ.

Tags:    
News Summary - Everest climber's foot found after 100 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.