ഗസ്സ: ഇസ്രായേൽ സൈന്യം തുടരുന്ന ഇടതടവില്ലാത്ത ആക്രമണത്തിൽ ഗസ്സയിൽ ഇന്നലെ 27 പേർ കൂടി കൊല്ലപ്പെട്ടു. ഇതിൽ 10 കുഞ്ഞുങ്ങളും ഉൾപ്പെടും. ഗസ്സക്ക് നേരെ ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ചത് മുതൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 34,356 ആയതായി ഫലസ്തീൻ അധികൃതർ അറിയിച്ചു. അതേസമയം, ഗസ്സയിൽ വെടിനിർത്തൽ ആവശ്യവുമായി ലോകമെങ്ങും പ്രതിഷേധം ശക്തമാവുകയാണ്.
ഗസ്സയിലെ അൽ സവൈദ, അൽ മുഗറാക എന്നീ സ്ഥലങ്ങളിൽ ഇസ്രായേൽ ഏറ്റവുമൊടുവിൽ വ്യോമാക്രമണം നടത്തിയെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ബന്ദിയാക്കിയവരിൽ രണ്ട് പേരുടെ വിഡിയോ ഇന്നലെ ഹമാസ് പുറത്തുവിട്ടു. ഇസ്രായേലി പൗരന്മാരായ കെത് സീഗൽ (64), ഉമ്രി മിറാൻ (47) എന്നിവരുടെ വിഡിയോയാണ് പുറത്തുവിട്ടത്. ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കുമുള്ള സന്ദേശം ഇരുവരും നൽകി. ഒക്ടോബർ ഏഴിന് ഇസ്രായേലിൽ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തിലാണ് ഇരുവരെയും ബന്ദികളാക്കിയത്.
അതേസമയം, ഗസ്സയിലെ ഇസ്രായേൽ ക്രൂരതക്കെതിരെ അമേരിക്കയിൽ പടർന്നുപിടിച്ച വിദ്യാർഥി പ്രക്ഷോഭം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഫ്രാൻസിലെ പാരിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സ്റ്റഡീസിൽ കഴിഞ്ഞ ദിവസം വിദ്യാർഥികൾ ഫലസ്തീൻ പതാകയും കഫിയ്യയും അണിഞ്ഞ് പ്രകടനം നടത്തി. പാരിസിലെ സോബോൺ സർവകലാശാലയിലും പ്രക്ഷോഭം അരങ്ങേറി. സ്ഥാപനത്തിന്റെ പ്രവേശന കവാടം വിദ്യാർഥികൾ തടഞ്ഞു.
ആസ്ട്രേലിയയിലെ വിവിധ സർവകലാശാലകളിലും ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾ നടന്നു. സിഡ്നി സർവകലാശാല, മെൽബൺ സർവകലാശാല എന്നിവിടങ്ങളിലാണ് കാര്യമായ പരിപാടികൾ നടന്നത്. ഇറ്റലിയിലെ സാപിയൻസ സർവകലാശാലയിൽ വിദ്യാർഥികൾ നിരാഹാര സമരം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.