രണ്ടു സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ; ഇതുവരെ കൊല്ലപ്പെട്ടത് 121 സൈനികർ

തെൽ അവീവ്: ഗസ്സയിൽ ഹമാസുമായുള്ള കരയുദ്ധത്തിൽ രണ്ടു സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്). കരയുദ്ധം തുടങ്ങിയതു മുതൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം ഇതോടെ 121 ആയി.

ജറൂസലേം സ്വദേശിയായ മാസ്റ്റർ സെർജന്‍റ് ജോസഫ് അവ്നർ ഡോറൻ (26), രമത് യിഷായിയിൽ നിന്നുള്ള സെർജന്‍റ് മേജർ ഷാലേവ് സാൾട്ട്സ്മാൻ (24) എന്നിവരാണ് മരിച്ചത്. വെടിനിർത്തലിനും ദീർഘകാല സമാധാനം സ്ഥാപിക്കാനുമായി ചർച്ച നടക്കുന്നതിനിടെ ഗസ്സയിലൂടനീളം ഇസ്രായേൽ കനത്ത വ്യോമാക്രമണം തുടരുകയാണ്. മധ്യ, തെക്കൻ ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 12 പേർ മരിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

വെസ്റ്റ് ബാങ്കിലും ഇസ്രായേൽ സൈന്യം റെയ്ഡ് തുടരുകയാണ്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നൂർ ശംസ് അഭയാർഥി ക്യാമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇവിടേക്ക് ഇസ്രായേൽ സൈന്യം ആംബുലൻസുകൾ കടത്തിവിടുന്നില്ല. സമീർ ജാബിർ (22), യാസ്സർ ഷഹാദ (25) എന്നിവരാണ് ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയത്.

ഒക്ടോബർ ഏഴിനുശേഷം ഇസ്രായേൽ സൈന്യവും കുടിയേറ്റക്കാരും നടത്തിയ ആക്രമണങ്ങളിൽ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ മാത്രം 300ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ബന്ദികളുടെ മോചനത്തിന് ഹമാസുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇസ്രായാൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തന്നെ വ്യക്തമാക്കിയിരുന്നു. ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം മേധാവി ഡേവിഡ് ബർനീ ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയുമായി നോർവേ തലസ്ഥാനമായ ഓസ്ലോയിൽ കൂടിക്കാഴ്ച നടത്തി.

മൂന്ന് ബന്ദികളെ സൈന്യം അബദ്ധത്തിൽ കൊലപ്പെടുത്തിയത് ഇസ്രായേലിൽ കനത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കരയുദ്ധത്തിൽ കനത്ത തിരിച്ചടി നേരിടുകയാണ്. എങ്ങനെയും ബാക്കി ബന്ദികളെ മോചിപ്പിക്കാൻ ചർച്ചകൾക്ക് തയാറായതിന് പിന്നിലും ഇതാണെന്ന് വിലയിരുത്തുന്നു.

Tags:    
News Summary - IDF announces two troop deaths Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.