ന്യൂഡൽഹി: ഇസ്രായേൽ ആക്രമണത്തിൽ വലയുന്ന ഫലസ്തീന് സഹായവുമായി ഇന്ത്യ. ഗസ്സയിലേക്കുള്ള മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളുമായി ഇന്ത്യ വിമാനം യാത്ര തിരിച്ചു. ഈജിപ്തിലേക്കായിരിക്കും ഇന്ത്യൻ വിമാനം പോവുക. അവിടെ നിന്നും റഫ അതിർത്തി വഴി സാധനങ്ങൾ ഗസ്സയിലെത്തിക്കും.
എയർഫോഴ്സിന്റെ c-17 വിമാനമാണ് അവശ്യവസ്തുക്കളുമായി പറന്നുയർന്നത്. 32 ടൺ സാധനങ്ങളാണ് ഇന്ത്യ ഫലസ്തീന് നൽകുന്നത്. ഇതിൽ 6.5 ടണ്ണും മെഡിക്കൽ സഹായമാണ്. ഇതിന് പുറമേ ടെന്റുകൾ, സ്ലീപ്പിങ് ബാഗുകൾ, ജലശുദ്ധീകരണത്തിനുള്ള ടാബ്ലെറ്റുകൾ തുടങ്ങിയ അവശ്യവസ്തുക്കളും ഇന്ത്യ നൽകിയ സഹായത്തിൽ ഉൾപ്പെടുന്നു. വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാച്ചിയാണ് ഫലസ്തീന് സഹായം നൽകിയ കാര്യം അറിയിച്ചത്. നേരത്തെ ഫലസ്തീന് നൽകി വരുന്ന സഹായം തുടരുമെന്നും ആവശ്യമെങ്കിൽ അധിക സഹായം നൽകുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അവശ്യവസ്തുക്കളുമായി വിമാനം പുറപ്പെട്ടിരിക്കുന്നത്.
ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ബോംബാക്രമണങ്ങൾക്കുമുന്നിൽ വിറങ്ങലിച്ചുനിൽക്കുന്ന ഗസ്സയിലെ ലക്ഷങ്ങൾക്ക് ഒരിറ്റ് ആശ്വാസവുമായി 20 ട്രക്കുകൾ ശനിയാഴ്ച റഫ അതിർത്തി കടന്നിരുന്നു. ഒരാഴ്ചയോളം നീണ്ട ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കുമൊടുവിൽ ഈജിപ്ത് അതിർത്തി തുറന്നതോടെയാണ് ട്രക്കുകൾക്ക് ഗസ്സ പ്രവേശനത്തിന് വഴിയൊരുങ്ങിയത്. ഇന്ധന ടാങ്കറുകൾക്ക് അനുമതിനൽകില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കിയതിനാൽ ഗസ്സയിൽ വൈദ്യുതിക്ഷാമം തുടരും.
മൊബൈൽ ഫോൺ വെളിച്ചത്തിൽ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികൾക്ക് ഇത് കൂടുതൽ വെല്ലുവിളി സൃഷ്ടിക്കും. വെള്ളിയാഴ്ച രാത്രിയും തുടർന്ന വ്യോമാക്രമണത്തിൽ 24 മണിക്കൂറിനിടെ ഗസ്സയിൽ 345 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. മൊത്തം മരണം 4385 ആയി. 1756 പേർ കുട്ടികളും 967 പേർ സ്ത്രീകളുമാണ്. 13,561 പേർക്ക് പരിക്കേറ്റു.
ഹമാസ് ബന്ദികളാക്കിയ 200ഓളം പേരെ വിട്ടയക്കുന്നതുവരെ ട്രക്കുകൾ അതിർത്തി കടക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഇസ്രായേൽ നിലപാട്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അടക്കമുള്ളവർ അതിർത്തിയിലെത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് റഫ വഴി ഭാഗികമായെങ്കിലും ചരക്കുനീക്കം തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി രണ്ട് അമേരിക്കൻ ബന്ദികളെ ഹമാസ് മോചിപ്പിച്ചതും നടപടികൾ വേഗത്തിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.