കിയവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണം പ്രതിരോധിക്കുന്നതുസംബന്ധിച്ച് ഇസ്രായേൽ അധികൃതരുമായി ചർച്ച നടത്തി യുക്രെയ്ൻ.
യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയും ഇസ്രായേൽ പ്രധാനമന്ത്രി യൈർ ലാപിഡുമാണ് ഫോണിൽ സംസാരിച്ചത്. യുക്രെയ്ൻ ഇസ്രായേലിനോട് മിസൈൽ പ്രതിരോധ സംവിധാനം ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഗുരുതര സ്ഥിതിവിശേഷവും ജീവനഷ്ടവും അടിസ്ഥാന സൗകര്യങ്ങളുടെ നാശവും സംബന്ധിച്ച് ഇസ്രായേൽ പ്രധാനമന്ത്രിയോട് സംസാരിച്ചതായും പ്രതിരോധ സംവിധാനം നൽകണമെന്ന് ആവശ്യപ്പെട്ടതായും യുക്രെയ്ൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
ഇറാൻ നിർമിത ഡ്രോണുകളാണ് റഷ്യ യുക്രെയ്നിൽ ഉപയോഗിക്കുന്നതെന്നാണ് യുക്രെയ്ന്റെ ആരോപണം. അതേസമയം, റഷ്യ ഇത് നിഷേധിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ ഇറാനെതിരെ യൂറോപ്യൻ യൂനിയൻ പുതിയ ഉപരോധവും ഏർപ്പെടുത്തി. യുക്രെയ്ന് ആയുധം വിൽക്കില്ലെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാണ്ട്സ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നത്. മിസൈൽ മുന്നറിയിപ്പ് സംവിധാനം നൽകാമെന്ന് ഇസ്രായേൽ പറയുന്നുണ്ടെങ്കിലും ഡ്രോൺ വെടിവെച്ചിടുന്ന സംവിധാനമാണ് യുക്രെയ്ൻ ആവശ്യപ്പെടുന്നത്. റഷ്യയുമായി ബന്ധം മുറിക്കാൻ താൽപര്യപ്പെടാത്തതിനാൽ സൂക്ഷിച്ചുള്ള നിലപാടാണ് ഇസ്രായേൽ സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.