ഹമാസ് നേതാവ് സലാഹ് അൽ ബർദാവീലും ഭാര്യയും ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

ഹമാസ് നേതാവ് സലാഹ് അൽ ബർദാവീലും ഭാര്യയും ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ് അൽ ബർദാവീൽ കൊല്ലപ്പെട്ടു. അൽ മവാസി മേഖലയിലെ ടെന്‍റിന് നേരെയുണ്ടായ ആക്രമണത്തിൽ ഭാര്യയും മരിച്ചു.

പ്രാർഥന നിർവഹിക്കുന്നതിനിടെയാണ് ആക്രമണമെന്ന് ഹമാസ് പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞദിവസം ഹമാസ് സൈനിക ഇന്‍റലിജൻസ് വിഭാഗം തലവൻ ഉസാമ തബാശും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ‘അദ്ദേഹത്തിന്‍റെ രക്തം, ഭാര്യയുടെയും രക്തസാക്ഷികളുടെയും രക്തം എന്നിവ വിമോചനത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ഇന്ധനമായി നിലനിൽക്കും. ക്രിമിനൽ ശത്രുവിന് നമ്മുടെ നിശ്ചയദാർഢ്യത്തെയും ഇച്ഛയെയും തകർക്കാനാകില്ല’ -ബർദാവീലിന്‍റെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ ഹമാസ് അറിയിച്ചു.

ഖാൻ യൂനിസിൽ 1959ലാണ് ബർദാവീൽ ജനിക്കുന്നത്. 1993ൽ ബർദാവീലിനെ ഇസ്രായേൽ കസ്റ്റഡിയിലെടുത്തിരുന്നു. 2006ൽ ഫലസ്തീൻ ലെജിസ്‌ലേറ്റീവ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2021ൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗമായി. ഗാസയിലെ പ്രാദേശിക പൊളിറ്റിക്കൽ ബ്യൂറോയിലും പ്രവർത്തിച്ചു. അന്താരാഷ്ട്ര സമൂഹത്തിന്റെ എതിർപ്പുകൾ വകവെക്കാതെ ഗസ്സയിൽ കനത്ത ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. ചൊവ്വാഴ്ച മുതൽ തുടരുന്ന ആക്രമണത്തിൽ ഇതുവരെ 634 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 1,172 പേർക്ക് പരിക്കേറ്റു.

അർബുദ ചികിത്സക്ക് ഫലസ്തീനികൾ ആശ്രയിച്ചിരുന്ന ഏക ആശുപത്രിയും അധിനിവേശ സേന തകർത്തു. തൊട്ടടുത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനവും നാമാവശേഷമായി. തുർക്കിയ നൽകിയ 3.4 കോടി ഡോളർ ഉപയോഗിച്ച് 2017ൽ നിർമിച്ച മധ്യ ഗസ്സയിലെ തുർക്കിഷ്-ഫലസ്തീനിയൻ ഫ്രണ്ട്ഷിപ് ആശുപത്രിയാണ് വെള്ളിയാഴ്ച ബോംബിട്ട് തകർത്തത്. ഇസ്രായേൽ ആക്രമണത്തിനുശേഷം ആശുപത്രി കെട്ടിടത്തിൽനിന്ന് കനത്ത തീയും പുകയും ഉയരുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

2023 ഒക്ടോബർ 30ന് ഇസ്രായേൽ ആക്രമണത്തിൽ ആശുപത്രിയുടെ മൂന്നാം നില തകർന്നിരുന്നു. നെറ്റ്സരീം ഇടനാഴിയിൽ സൈനിക നടപടി വ്യാപിപ്പിക്കുകയാണെന്നും സലാഹുദ്ദീൻ മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നും ഇസ്രായേൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആശുപത്രിയിൽ ബോംബിട്ടത്. ആശുപത്രി തകർന്നതോടെ ആയിരക്കണക്കിന് അർബുദ രോഗികളുടെ ചികിത്സ വഴിമുട്ടിയെന്ന് അൽ ജസീറ ലേഖകൻ താരീഖ് അബു അസൂം റിപ്പോർട്ട് ചെയ്തു.

ഇന്ധന ക്ഷാമത്തെ തുടർന്ന് 2023 നവംബർ ഒന്നിന് പ്രവർത്തനം അവസാനിപ്പിച്ച ആശുപത്രി ഇസ്രായേൽ സൈന്യം കമാൻഡ് സെന്ററായി ഉപയോഗിച്ചു വരുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി പൂർണമായും തകർത്തെന്ന റിപ്പോർട്ട് ഇസ്രായേൽ സേന സ്ഥിരീകരിച്ചു. ആശുപത്രി കെട്ടിടം ഹമാസ് ഉപയോഗിച്ചുവരുകയായിരുന്നെന്നും സേന അവകാശപ്പെട്ടു. ഇസ്രായേൽ സേനയുടെ നടപടിയെ തുർക്കിയ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഗസ്സ വാസയോഗ്യമല്ലാതാക്കാനും ഫലസ്തീനികളെ നാടുകടത്താനുമുള്ള ഇസ്രായേലിന്റെ ബോധപൂർവമായ നടപടിയാണിതെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.

Tags:    
News Summary - Israeli Airstrike Kills Hamas Political Leader Salah al-Bardawil In Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.