തെൽ അവീവ്: ബിന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാറിനെതിരെ വൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ് യാർ ലാപിഡ്. സർക്കാറിനെതിരെ റാലി നടത്തുമെന്നും അദ്ദേഹം അറിയിച്ചു. യുദ്ധം വീണ്ടും തുടങ്ങിയതിലൂടെ തങ്ങൾക്ക് അതിർവരമ്പുകൾ ഇല്ലെന്നാണ് നെതന്യാഹു വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യം മുഴുവൻ ഒറ്റക്കെട്ടായി വന്ന് ഇത് അവസാനിപ്പിക്കാൻ അദ്ദേഹത്തോട് പറയണമെന്നും ലാപിഡ് എക്സിലെ പോസ്റ്റിൽ വ്യക്തമാക്കി. നിങ്ങൾ എല്ലാവരേയും ഞാൻ ക്ഷണിക്കുകയാണ്. ഇത് നമ്മുടെ നിമിഷമാണ്. ഭാവിക്ക് വേണ്ടിയുള്ളതാണ് ഈ പോരാട്ടം. ഇത് നമ്മുടെ രാജ്യമാണ്. തെരുവുകളിലേക്ക് വരുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇസ്രായേലിൽ നടത്തിയ ആക്രമണങ്ങൾ തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെത്യനാഹു വ്യക്തമാക്കിയിരുന്നു. യുദ്ധലക്ഷ്യങ്ങൾ പൂർണമായും നേടും വരെ ആക്രമണങ്ങൾ തുടരുമെന്നും നെതന്യാഹു പറഞ്ഞിരുന്നു. മുഴുവൻ ബന്ദികളേയും വിട്ടയക്കുന്നത് വരെയും ഹമാസ് സമ്പൂർണ തകർച്ച കാണുന്നത് വരെയും ആക്രമണം തുടരുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി വ്യക്തമാക്കി.
ഞങ്ങളുടെ കരുത്തെന്താണെന്ന് ഹമാസ് കഴിഞ്ഞ 24 മണിക്കൂറിനകം അറിഞ്ഞിട്ടുണ്ടാകും. അവർക്ക് ഒരു ഉറപ്പ് നൽകാൻ ആഗ്രഹിക്കുകയാണ്. ഇതൊരു തുടക്കം മാത്രമാണെന്നും ആക്രമണം നിർത്തില്ലെന്നും നെതന്യാഹു പറഞ്ഞു.
കളിയിലെ നിയമങ്ങൾ മാറിയ വിവരം ഹമാസ് മനസിലാക്കണമെന്നും ഇസ്രായേൽ പ്രതിരോധമന്ത്രി പറഞ്ഞു. നരകത്തിന്റെ വാതിലുകൾ ഹമാസിന് മുന്നിൽ തുറക്കും. കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ ഹമാസിനെ ആക്രമിക്കുമെന്നും ഇസ്രായേൽ പ്രതിരോധമന്ത്രി വ്യക്തമാക്കി.
ആഴ്ചകൾ നീണ്ട താൽക്കാലിക വെടിനിർത്തൽ അവസാനിപ്പിച്ച് മുന്നറിയിപ്പില്ലാതെ ഗസ്സയെ വീണ്ടും ചോരയിൽ മുക്കിയ ഇസ്രായേൽ ഭീകരതക്ക് പിന്നാലെ കരയുദ്ധം തുടങ്ങുമെന്ന് സൂചനകൾ പുറത്ത് വന്നിരുന്നു. കരസേന ആക്രമണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബയ്ത് ഹാനൂൻ അടക്കം കിഴക്കൻ ഗസ്സയിൽനിന്ന് ആളുകളോട് ഒഴിഞുപോകാൻ ഇസ്രായേൽ സേന മുന്നറിയിപ്പും നൽകിയതെന്നാണ് സൂചന.
അതിനിടെ, ചൊവ്വാഴ്ച പുലർച്ച ഗസ്സയിൽ നൂറിലേറെ യുദ്ധവിമാനങ്ങൾ പങ്കെടുത്ത സമാനതകളില്ലാത്ത കൂട്ടക്കുരുതിയിൽ കുരുന്നുകളും സ്ത്രീകളുമടക്കം 413 പേരുടെ മരണം സ്ഥിരീകരിച്ചു. 660 ലേറെ പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ കുത്തനെ ഉയരുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.