സൻആ: യമൻ ആസ്ഥാനമായ ഹൂതി വിമതരെ ഉന്മൂലനം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹൂതി കേന്ദ്രങ്ങളിൽ വീണ്ടും യു.എസ് കനത്ത വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് ട്രംപ് സ്വന്തം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പ്രസ്താവന പങ്കുവെച്ചത്. വ്യോമാക്രമണം അപരിഷ്കൃതരായ ഹൂതികൾക്ക് കനത്തനാശമാണുണ്ടാക്കിയത്. ആക്രമണം ഇനിയും രൂക്ഷമാകുന്നത് കാണാം. തുല്യശക്തികൾ തമ്മിലുള്ള പോരാട്ടമല്ലിത്. ഒരിക്കലും അങ്ങനെയാകില്ലെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, ഹൂതികൾക്ക് ആയുധം നൽകരുതെന്ന് ട്രംപ് വീണ്ടും ഇറാന് മുന്നറിയിപ്പ് നൽകി. ഹൂതികൾക്കുള്ള ആയുധങ്ങളും പിന്തുണയും ഇറാൻ കുറച്ചിട്ടുണ്ടെന്നും തെളിവുകൾ നൽകാതെ ട്രംപ് അവകാശപ്പെട്ടു. ഹൂതികൾക്ക് ആയുധം നൽകുന്നത് പൂർണമായും ഇറാൻ ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യമൻ തലസ്ഥാനമായ സൻആയിലെയും സആദയിലെയും ഹൂതികളുടെ ശക്തി കേന്ദ്രങ്ങളിലാണ് ബുധനാഴ്ച രാത്രി യു.എസ് വീണ്ടും വ്യോമാക്രമണം നടത്തിയത്. സൻആയിൽ ആക്രമണങ്ങൾക്ക് പിന്നാലെയുണ്ടായ തീപിടിത്തം അണക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഹൂതികളുടെ സ്വന്തം വാർത്താ ചാനലായ അൽ മൈസ്റാ പുറത്തുവിട്ടു.
അൽ ജൗഫയിലെ ആട് ഫാമിനാണ് തീപിടിച്ചതെന്ന് വ്യക്തമാക്കിയ ചാനൽ, ചൊവ്വാഴ്ച രാത്രിയും ആക്രമണം നടന്നതായി റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച നടന്ന ആദ്യ യു.എസ് വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 53 പേർ കൊല്ലപ്പെട്ടിരുന്നു. അതേസമയം, ബുധനാഴ്ച രാത്രി നടത്തിയ ആക്രമണത്തെക്കുറിച്ച് വിവരങ്ങളൊന്നും യു.എസ് പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.