Representational Image

ലോസ് ഏഞ്ചലസ് വിമാനത്താവളത്തിനു മുകളിൽ വീണ്ടും പറക്കും മനുഷ്യൻ; നിഗൂഢത

കലിഫോർണിയ: യു.എസിലെ ലോസ് ഏഞ്ചലസ് വിമാനത്താവളത്തിന് മുകളിൽ വീണ്ടും പറക്കും മനുഷ്യനെ കണ്ടെത്തി. പറക്കാൻ സഹായിക്കുന്ന ഉപകരണമായ ജെറ്റ് പാക്ക് ഉപയോഗിച്ച് പറക്കുന്നയാളെയാണ് 6500 അടി ഉയരത്തിൽ കണ്ടത്. ഇതേ തുടർന്ന് വിമാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. രണ്ടുമാസം മുമ്പും ഇതേപോലെ പറക്കും മനുഷ്യനെ പൈലറ്റുമാർ കണ്ടിരുന്നു.

ചൈന എയർലൈൻസ് വിമാനത്തിലെ വൈമാനികരാണ് ബുധനാഴ്ച വൈകീട്ട് ജെറ്റ് പാക്കിൽ പറക്കുന്നയാളെ കണ്ടത്. തുടർന്ന് അധികൃതരെ വിവരമറിയിച്ചു. എയർ ട്രാഫിക് കൺട്രോളിൽ നിന്നും ഇതോടെ വിമാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകുകയായിരുന്നു. വിമാനപാതയിലാണ് ‍പറക്കുംമനുഷ്യനെ കണ്ടതെന്ന് അധികൃതർ വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഉത്തരവിട്ടിട്ടുണ്ട്. എഫ്.ബി.ഐയും ഇതുസംബന്ധിച്ച് അന്വേഷിക്കുകയാണ്.

രണ്ടു മാസം മുമ്പ് 3000 അടി ഉയരത്തിൽ വിമാനങ്ങൾക്കൊപ്പം പറക്കുന്ന മനുഷ്യനെ കണ്ടതായി രണ്ട് വിമാനത്തിലെ പൈലറ്റുമാരാണ് റിപ്പോർട്ട് ചെയ്തത്.

മനുഷ്യരെ പറക്കാൻ സഹായിക്കുന്ന ഉപകരണമാണ് ജെറ്റ്പാക്ക്. വലിയ ബാഗിന്‍റെ രൂപത്തിലുള്ള ഇവയുടെ അറയിൽ ഇന്ധനം നിറച്ചാണ് പറക്കൽ യാഥാർഥ്യമാകുന്നത്. മനുഷ്യർക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ജെറ്റ്പാക്കുകൾ വികസിപ്പിച്ച് വരുന്നതേയുള്ളൂ.

മനുഷ്യന്‍റെ വലിപ്പവും ഭാരവും പരിഗണിക്കുമ്പോൾ വിമാനങ്ങളുമായി കൂട്ടിയിടിച്ചാൽ വലിയ ദുരന്തത്തിന് തന്നെ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഡ്രോൺ, ജെറ്റ്പാക്ക് തുടങ്ങിയ ഉപകരണങ്ങൾ ആളുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Man in jetpack spotted above LA airport, second sighting in two month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.