ജിദ്ദ: എട്ട് രാജ്യങ്ങളിൽ അഞ്ചാംപനി, പോളിയോ എന്നിവയുടെ പ്രതിരോധത്തിന് ഒരു കോടി ഡോളറിന്റെ രണ്ട് കരാറുകളിൽ സൗദി അറേബ്യ ഒപ്പുവെച്ചു. ബെർലിനിൽ നടക്കുന്ന ലോകാരോഗ്യ ഉച്ചകോടിയുടെ ഭാഗമായി കിങ് സൽമാൻ റിലീഫ് കേന്ദ്രമാണ് ലോകാരോഗ്യ സംഘടനയുമായും യുനൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (യൂനിസെഫ്)മായും രണ്ട് സംയുക്ത കരാറുകളിൽ ഒപ്പുവെച്ചത്. രാജകൊട്ടാര ഉപദേഷ്ടാവും കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽ റബീഅയും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോമും യൂനിസെഫ് എക്സിക്യൂട്ടിവ് ഡയറക്ടർ കാതറിൻ റസലുമാണ് കരാറിൽ ഒപ്പുവെച്ചത്.
ലോകാരോഗ്യ സംഘടനയുമായി ഒപ്പുവെച്ച ആദ്യ കരാർ സോമാലിയ, സുഡാൻ, ഇറാഖ് എന്നിവിടങ്ങളിൽ അഞ്ചാംപനി, പോളിയോ എന്നിവ പടരുന്നത് തടയാൻ ലക്ഷ്യമിടുന്നതാണ്. 12,076,185 ആളുകൾക്ക് ഇത് പ്രയോജനം ചെയ്യും. 50 ലക്ഷം ഡോളറാണ് കരാർ സംഖ്യ. യൂനിസെഫുമായി ഒപ്പുവെച്ച രണ്ടാമത്തെ കരാർ കോംഗോ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ഗിനിയ, അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നീ രാജ്യങ്ങളിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കാണ്.
ഇവിടങ്ങളിൽ പോളിയോ, അഞ്ചാംപനി പ്രതിരോധിക്കുന്നതിന് ആവശ്യമായ വാക്സിനുകളും മറ്റ് സാധനസാമഗ്രികളും ഒരുക്കുന്നതിനാണ് ഇത്രയും പണം നൽകുന്നത്. 2,095,102 ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 50 ലക്ഷം ഡോളറാണ് കരാർ സംഖ്യ.ലോകത്തെ ദുരിതാശ്വാസ, മാനുഷിക പ്രവർത്തന മേഖലകളിൽ സൗദി അറേബ്യ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. ദരിദ്രരും ദുരന്ത, ദുരിതബാധിതരുമായ രാജ്യങ്ങൾക്കൊപ്പം നിലകൊണ്ട ചരിത്രമാണ് സൗദി അറേബ്യക്ക്. മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് രാജ്യം പ്രാധാന്യം കൽപിക്കുന്നത്.
ഈ രണ്ട് യു.എൻ സംഘടനകളുമായി ഒപ്പുവെച്ച രണ്ട് കരാറുകളും ഗുണഭോക്തൃ രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് കുട്ടികളിൽ അഞ്ചാംപനി, പോളിയോ എന്നിവയുടെ വ്യാപനം തടയുന്നതിനും ഇല്ലായ്മ ചെയ്യുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുന്നതിന്റെ ചട്ടക്കൂടിലാണ്. എവിടെയായിരുന്നാലും മനുഷ്യരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടന, യൂനിസെഫ് എന്നിവ തമ്മിലുള്ള സൗദി അറേബ്യയുടെ പങ്കാളിത്തം വർഷങ്ങളോളം നീണ്ടുനിൽക്കുന്നതാണെന്നും ഡോ. റബീഅ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.