ഗസ്സ: ഗസ്സയിൽ വെടിനിർത്തലിനും ബന്ദിമോചനത്തിനുമായി നടക്കുന്ന മധ്യസ്ഥ ചർച്ചകളെ വഴിമുട്ടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി യു.എസ് ഹൗസിൽ നടത്തിയ പ്രസംഗം. അമേരിക്ക, ഇസ്രായേൽ, ഈജിപ്ത്, ഖത്തർ രാഷ്ട്രങ്ങളുടെ പ്രതിനിധികൾ വ്യാഴാഴ്ച ദോഹയിൽ സംഗമിക്കാനിരിക്കെയാണ് എല്ലാം അട്ടിമറിക്കപ്പെട്ടത്. പുതിയ സാഹചര്യത്തിൽ ഇസ്രായേൽ പ്രതിനിധികൾ ഖത്തറിലേക്കുള്ള യാത്ര മാറ്റിവെച്ചതായാണ് റിപ്പോർട്ട്.
സമ്പൂർണ വിജയം വരെ യുദ്ധം നിർത്തില്ലെന്നും ബന്ദികളെ മോചിപ്പിക്കാൻ തീവ്രശ്രമം നടത്തുകയാണെന്നുമാണ് നെതന്യാഹു ബുധനാഴ്ച 54 മിനിറ്റ് നീണ്ട പ്രസംഗത്തിൽ പറഞ്ഞത്. യുദ്ധത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വിഡ്ഢികൾ എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തു. നേരത്തെ വെടിനിർത്തൽ ചർച്ചക്ക് നെതന്യാഹു ഭരണകൂടം അംഗീകാരം നൽകുകയും ചർച്ചക്കായി പ്രതിനിധികളെ നിശ്ചയിക്കുകയും ചെയ്തിരുന്നു.
യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ കൈമാറാനുമുള്ള ശ്രമങ്ങളെ നെതന്യാഹു തകർത്തതായി ഹമാസ് കുറ്റപ്പെടുത്തി. ബന്ദി മോചന സാധ്യത, ഗസ്സയിലെ സഹായ വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി കള്ളം പറയുകയാണെന്ന് ലബനാനിലുള്ള ഹമാസ് നേതാക്കൾ പറഞ്ഞു. ഗസ്സയിൽ ഒമ്പത് മാസത്തിലേറെയായി നടക്കുന്ന ഇസ്രായേൽ ആക്രമണത്തിൽ 39000ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു. 85000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതിനിടെ അഞ്ച് ബന്ദികളുടെ മൃതദേഹം കൂടി ഗസ്സയിൽനിന്ന് കണ്ടെടുത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഒക്ടോബർ ഏഴിന് ബന്ദിയാക്കപ്പെട്ട മായ ഗോറെൻ, സൈനികരായ ഓറെൻ ഗോൾഡിൻ, തോമർ അഹിമാസ്, റാവിദ് അർയെഹ് കാറ്റ്സ്, കിറിൽ ബ്രോഡ്സ്കി എന്നിവരുടെ മൃതദേഹമാണ് ലഭിച്ചത്. ഹമാസ് തടവിലാക്കിയ ബന്ദികളിൽ മൂന്നിലൊന്നുപേരും ഇസ്രായേലിന്റെ വ്യോമാക്രമണത്തിനിടെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം, വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റവും മറ്റു കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഏഴ് ഇസ്രായേൽ പൗരന്മാർക്കും ഒരു യുവജന സംഘടനക്കും മേൽ ആസ്ട്രേലിയ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.