ജനീവ: മിനിറ്റുകൾക്കുള്ളിൽ കോവിഡ് -19 പരിശോധന ഫലം ലഭിക്കുന്ന സംവിധാനം വികസ്വര-അവികസിത രാജ്യങ്ങൾക്ക് ഏറെ സഹായകരമാവുമെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഡബ്ല്യു.എച്ച്.ഒയുടെ പുതിയ നടപടി.
ആരോഗ്യ പ്രവർത്തകരും ലബോറട്ടറികളും കുറവുള്ള രാജ്യങ്ങളിൽ കോവിഡ് പരിശോധന അഞ്ച് ഡോളർ ചെലവിൽ നടത്താനാകുമെന്നതാണ് ഇതിൻെറ പ്രത്യേകത. മരുന്ന് നിർമാതാക്കളായ അബോട്ടും എസ്.ഡി ബയോസെൻസറും ചാരിറ്റബിൾ ബിൽ, മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ എന്നിവരുമായി സഹകരിച്ച് ആറ് മാസത്തിനുള്ളിൽ 120 ദശലക്ഷം പരിശോധനകൾ നടത്താൻ കരാറായിട്ടുണ്ട്.
കോവിഡിനെതിരായ പോരാട്ടത്തിൽ ഇത് നാഴികക്കല്ലായാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. പുതിയതും ഉപയോഗിക്കാൻ സൗകര്യപ്രദവുമായ പരിശോധന സംവിധാനം വഴി 15-30 മിനിറ്റുകൾക്കുള്ളിൽ ഫലം ലഭിക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ ഫലത്തിനായി മണിക്കൂറുകളും ദിവസങ്ങളും കാത്തിരിക്കണമായിരുന്നു. ലാറ്റിൻ അമേരിക്കയിലേത് ഉൾപ്പെടെ 133 രാജ്യങ്ങളിലായിരിക്കും 120 ദശലക്ഷം പരിശോധനകൾക്ക് സംവിധാനമൊരുക്കുക. ഈ രാജ്യങ്ങൾ മഹാമാരി ഏറെ ദുരിതം വിതച്ചവയാണ്. ഇവിടങ്ങളിൽ രോഗവ്യാപനവും മരണനിരക്കും ഉയർന്നതോതിലാണ്. പ്രത്യേകിച്ചും ലബോറട്ടറി സൗകര്യങ്ങളും ആരോഗ്യ പ്രവർത്തകരും കുറഞ്ഞയിടങ്ങളിൽ കൂടുതൽ പരിശോധനകൾ വരുന്നതോടെ രോഗവ്യാപനം കുറക്കാൻ സാധിക്കും -ഡബ്ല്യു.എച്ച്.ഒ മേധാവി കൂട്ടിച്ചേർത്തു.
പരിശോധനക്കും ഫലം ലഭിക്കുന്നതിലും വരുന്ന കാലതാമസം പല രാജ്യങ്ങളിലും കോവിഡിൻെറ അനിയന്ത്രിത വ്യാപനത്തിന ്കാരണമായതായതാണ് വിലയിരുത്തൽ. ഇന്ത്യയും മെക്സിക്കോയുമടക്കമുള്ള രാജ്യങ്ങളിൽ പരിശോധനകൾ കുറഞ്ഞതിനാൽ വൈറസിൻെറ വ്യാപനം മനസ്സിലാക്കാൻ സാധിച്ചില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.