തെഹ്റാൻ: ഇസ്രായേലിനെ കഠിനമായി ശിക്ഷിക്കാൻ നിർദേശിച്ചുള്ള ഇറാൻ പരമോന്നത നേതാവ് അലി ഖാംനഈയുടെ ഉത്തരവ് നടപ്പാക്കുമെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ് കോർപ്സ് ഡെപ്യൂട്ടി കമാൻഡർ അലി ഫദ്‍വി. ഹമാസ് ഉന്നത നേതാവ് ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിന് ഇറാൻ പ്രതികാരം ചെയ്യുമെന്ന് പരമോന്നത നേതാവ് അറിയിച്ചിരുന്നു. ഇക്കാര്യത്തിലാണ് അലി ഫദ്‍വിയുടെ പ്രതികരണം
ഇസ്മാഈൽ ഹനിയ്യുടെ രക്തത്തിന് പകരം ചോദിക്കുമെന്നും ഇസ്രായേലിനെ ശിക്ഷിക്കുമെന്നുമുള്ള പരമോന്നത നേതാവിന്റെ ഉത്തരവ് വ്യക്തവും കൃത്യവുമാണ്. ഏറ്റവും നല്ല രീതിയിൽ ഉത്തരവ് നടപ്പാക്കുമെന്ന് അലി ഫദ്‍വി അറിയിച്ചു.
അതേസമയം, ഇസ്രായേലിനെ സംരക്ഷിക്കുമെന്ന നിലപാട് കഴിഞ്ഞ ദിവസവും യു.എസ് ആവർത്തിച്ചു. വൈറ്റ് വക്താവ് ജോൺ കിർബി ഇസ്രായേലിനെ സംരക്ഷിക്കാൻ മേഖലയിൽ തങ്ങൾക്ക് നിരവധി സന്നാഹങ്ങളുണ്ടെന്ന് പറഞ്ഞു. നേരത്തെ പടക്കപ്പലുകൾ അടക്കം കൂടുതൽ സന്നാഹങ്ങൾ യു.എസ് മേഖലയിലേക്ക് അയച്ചിരുന്നു.
ഹമാസിന്റെ ഉന്നത നേതാവ് ഇസ്മാഈൽ ഹനിയ്യ ഇറാനിൽവെച്ച് കൊല്ലപ്പെട്ടതോടെയാണ് ഇസ്രായേലുമായുള്ള പോരാട്ടത്തിന് ഇറാൻ നിർബന്ധിതമായത്. കൊലപാതകത്തിന് പിന്നിൽ ഇസ്രായേലാണെന്നാണ് ഇറാനും ഹമാസും ആരോപിച്ചിരുന്നു. എന്നാൽ, ആരോപണങ്ങൾ നിഷേധിക്കുകയോ ശരിവെക്കുകയോ ഇസ്രായേൽ ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.