സ്പെയിൻ ഏകാധിപതിയായിരുന്ന ജനറൽ ഫ്രാൻസിസ്കോ ഫ്രാങ്കോയെ 1939ൽ അധികാരമേറ്റുന്നതിൽ നിർണായക പങ്കു വഹിച്ച ഫാഷിസ്റ്റ് നേതാവ് ഹോസെ അന്റോണിയോ പ്രിമോ ഡി റിവേരയുടെ ഭൗതിക ശരീരാവശിഷ്ടങ്ങൾ ഏറെ കാലത്തിനു ശേഷം പുറത്തെടുത്ത് മാറ്റി സംസ്കരിക്കാൻ ഭരണകൂടം. മഡ്രിഡ് നഗരത്തിന് പുറത്ത് മുൻ ഫാഷിസ്റ്റ് ഭരണകൂടം സ്ഥാപിച്ച കൂറ്റൻ ശവക്കല്ലറയിലാണ് ഹോസെ അന്റോണിയോയുടെ മൃതദേഹം അടക്കിയിരുന്നത്. ഫ്രാങ്കോയെ അധികാരത്തിലെത്തിച്ച 1936- 39 കാലത്തെ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു. കൂറ്റൻ ശവക്കല്ലറയിൽനിന്ന് മാറ്റി സാൻ ഇസിഡ്രോ ശ്മശാനത്തിലേക്കാകും ഭൗതികാവശിഷ്ടങ്ങൾ മാറ്റുക.
ഫാളൻ താഴ്വരയിലെ ബസിലിക്കയോടു ചേർന്നാണ് ശവക്കല്ലറയുള്ളത്. ഇവിടെയായിരുന്ന ഫ്രാങ്കോയുടെ മൃതദേഹം 2019ൽ മാറ്റിയിരുന്നു. തീവ്ര വലതുപക്ഷം ഇതിനെതിരെ രംഗത്തുവന്നെങ്കിലും ഫലമുണ്ടായില്ല. അതിന്റെ തുടർച്ചയായാണ് കടുത്ത അനുയായി ആയിരുന്ന ഹോസെ അന്റോണിയെയും മാറ്റുന്നത്.
ഫാഷിസ്റ്റ് വാഴ്ചയെയും ഫ്രാങ്കോ ഏകാധിപത്യത്തെയും മഹത്ത്വവത്കരിക്കുന്ന അടയാളങ്ങൾ പൂർണമായി മാറ്റാനുള്ള ഇടത് അനുകൂല ഭരണകൂടത്തിന്റെ പദ്ധതിയിലുൾപ്പെടുത്തിയാണ് ഏറ്റവും ഒടുവിലെ നടപടി. ഫാഷിസ്റ്റ് നേതാക്കളുടെ മൃതദേഹങ്ങൾ മാറ്റുന്നതോടെ ശവകുടീരം നിലനിന്ന സ്ഥലം സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ സ്മാരകമായി മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.