പശ്ചിമേഷ്യയിലേക്ക് കൂടുതൽ യു.എസ് സേനയും യുദ്ധവിമാനങ്ങളും

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ തുറന്ന യുദ്ധത്തിലേക്ക് സംഘർഷം നീങ്ങുന്നുവെന്ന സൂചനകൾക്കിടെ, മേഖലയിൽ കൂടുതൽ സൈനികരെ അടിയന്തരമായി വിന്യസിച്ച് യു.എസ്. 2000-3000 സൈനികരെയാണ് മേഖലയിലെത്തിക്കുന്നതെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. മേഖലയിലെ യു.എസ് സൈന്യത്തിന്റെ സുരക്ഷക്കും ഒപ്പം ഇസ്രായേലിനെ സംരക്ഷിക്കാനുമാകും അധിക സൈനിക വിന്യാസമെന്ന് പെന്റഗൺ വക്താവ് സബ്രീന സിങ് പറഞ്ഞു.

സൈനികർക്കൊപ്പം എഫ്-15, എഫ്-16, എഫ്-22, എ-10 എന്നിവയടക്കം വൻ യുദ്ധവിമാന ശേഖരവും അധികമായി എത്തിക്കും. ആഗസ്റ്റ് മുതൽ എഫ്-22 യുദ്ധവിമാനങ്ങളുടെ നാല് സ്ക്വാഡ്രനുകളാണ് മേഖലയിൽ നിലയുറപ്പിച്ചിട്ടുള്ളത്. ഇവക്ക് പുറമെയാണ് അധികമായി വിമാനങ്ങൾ എത്തിക്കുന്നത്.

ഒക്ടോബറിൽ യു.എസിലേക്ക് മടങ്ങാനിരുന്ന, ഒമാൻ കടലിലുള്ള യുദ്ധക്കപ്പലായ യു.എസ്.എസ് അബ്രഹാം ലിങ്കൺ ഇവിടെ തുടരും. ഒപ്പം ശക്തി പകരാൻ യു.എസ്.എസ് ഹാരി എസ്. ട്രൂമാനും ദിവസങ്ങൾക്കുമുമ്പ് പുറപ്പെട്ടിട്ടുണ്ട്. ചെങ്കടലിലുള്ള ആണവ ശേഷിയുള്ള അന്തർവാഹിനിയായ ജോർജിയ, മറ്റൊരു യുദ്ധക്കപ്പലായ ‘വാസ്പ്’ തുടങ്ങിയവയും മേഖലയിലുണ്ട്.

പശ്ചിമേഷ്യയിൽ 40,000 അമേരിക്കൻ സൈനികരാണ് നിലവിലുള്ളത്. പശ്ചിമേഷ്യൻ മേഖല ചുമതലയുള്ള സെൻട്രൽ കമാൻഡിനു കീഴിൽ 34,000 പേരുണ്ട്. ഇറാഖ്, സിറിയ, ജോർഡൻ തുടങ്ങിയ രാജ്യങ്ങളിലൊക്കെയും യു.എസ് താവളങ്ങൾ പ്രവർത്തിക്കുന്നു.

ഇറാഖിൽ 2500, അയൽരാജ്യമായ സിറിയയിൽ 900 എന്നിങ്ങനെയാണ് അമേരിക്കൻ സൈനികരുടെ കണക്ക്. മേഖലയിൽ പ്രധാന യു.എസ് സൈനിക താവളങ്ങളിലൊന്ന് ഖത്തറിലാണ്. മറ്റു ജി.സി.സി രാജ്യങ്ങളായ ബഹ്റൈൻ, യു.എ.ഇ എന്നിവിടങ്ങളിലുമുണ്ട്. കുവൈത്തിലെ താവളത്തിൽ 2021ൽ 13,500 യു.എസ് സൈനികരുണ്ടായിരുന്നതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് പറയുന്നു. ജർമനി, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവ മാത്രമാണ് അതിലേറെ അമേരിക്കൻ സൈനികരുള്ള മറ്റു രാജ്യങ്ങൾ. ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലും താവളമുണ്ട്.

Tags:    
News Summary - US sends more troops to Middle East

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.