കിയവ്: കിഴക്കൻ യുക്രെയ്നിലെ ഡോണെറ്റ്സ്ക് പ്രവിശ്യ പിടിക്കാൻ ആക്രമണം കനപ്പിച്ച് റഷ്യ. ഡോണെറ്റ്സ്കിലെ ചാസിവ് യാറിൽ അഞ്ചുനില താമസകെട്ടിടത്തിലുണ്ടായ റോക്കറ്റാക്രമണത്തിൽ നിരവധി സിവിലിയന്മാർ കൊല്ലപ്പെട്ടു. 24 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 20ഓളം പേരെ രക്ഷിക്കാൻ തിരക്കിട്ട ശ്രമങ്ങൾ തുടരുകയാണ്. മൂന്നു തവണയായാണ് റോക്കറ്റുകൾ കെട്ടിടത്തെ ചാരമാക്കിയത്. ഒമ്പതു പേരെ ഇതിനകം ജീവനോടെ പുറത്തെത്തിക്കാനായിട്ടുണ്ട്.
യുക്രെയ്നിൽ സിവിലിയന്മാരെ ലക്ഷ്യമിട്ട് റഷ്യ നടത്തുന്ന ആക്രമണങ്ങളിൽ അവസാനത്തേതാണ് ചാസിവ് യാറിലേത്. കഴിഞ്ഞ മാസാവസാനം ക്രമൻചുകിലെ ഷോപ്പിങ് മാളിലുണ്ടായ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. ഒഡേസയുടെ തെക്കൻ മേഖലയിൽ താമസകെട്ടിടവും വിനോദകേന്ദ്രവും ആക്രമിക്കപ്പെട്ട സംഭവത്തിൽ 21 പേരാണ് കൊല്ലപ്പെട്ടത്.
കിഴക്കൻ യുക്രെയ്ൻ പൂർണമായി നിയന്ത്രണത്തിലാക്കാൻ അതിവേഗ നീക്കങ്ങളുമായി ആക്രമണം നടത്തുന്ന റഷ്യ പ്രധാനമായും ലക്ഷ്യമിടുന്ന പട്ടണമാണ് ചാസിവ് യാറിനു സമീപമുള്ള ക്രമറ്റോർസ്ക്.
അതിനിടെ, വടക്കുകിഴക്കൻ മേഖലയിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണമായ ഖാർകിവിലുണ്ടായ റഷ്യൻ ആക്രമണത്തിൽ മൂന്നു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കുണ്ട്.
'യുക്രെയ്നിൽനിന്നു വന്നാൽ റഷ്യൻ പൗരത്വം' -ഓഫറുമായി പുടിൻ
റഷ്യയിലെത്തുന്ന എല്ലാ യുക്രെയ്ൻ പൗരന്മാർക്കും നിരുപാധികം റഷ്യയുടെ പൗരത്വം അനുവദിക്കാൻ പ്രത്യേക ഉത്തരവിറക്കി പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യുക്രെയ്നിൽ ആക്രമണം കനപ്പിച്ചതിനിടെയാണ് പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.