ലണ്ടൻ: രാജ്യത്തെ പല നഗരങ്ങളിലും കുടിയേറ്റ വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ മുതിർന്ന മന്ത്രിമാരുടെയും പൊലീസ് മേധാവിമാരുടെയും അടിയന്തര യോഗം വിളിച്ചു. കലാപത്തെ ‘തീവ്ര വലതുപക്ഷ കൊള്ള’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ശക്തമായി നേരിടുമെന്ന് മുന്നറിയിപ്പ് നൽകി. ‘‘രാജ്യത്തെ ജനങ്ങൾക്ക് സുരക്ഷിതരായിരിക്കാൻ അവകാശമുണ്ട്. മുസ്ലിം സമുദായത്തെയും മറ്റു ന്യൂനപക്ഷങ്ങളെയും ലക്ഷ്യം വെക്കുന്നതും പള്ളികൾക്കെതിരായ ആക്രമണങ്ങളും നാസി സല്യൂട്ടും ന്യായീകരിക്കാനാവില്ല.
ഇതിനെ തീവ്ര വലതുപക്ഷ കൊള്ള എന്നുതന്നെ വിളിക്കണം’’ -സ്റ്റാർമർ വ്യക്തമാക്കി. മസ്ജിദുകൾക്ക് കൂടുതൽ സുരക്ഷയൊരുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുടിയേറ്റ-മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ കലാപത്തിലേക്ക് നീങ്ങിയതിനെ തുടർന്ന് ബ്രിട്ടനിൽ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി 150ലേറെ ആളുകളെ അറസ്റ്റ് ചെയ്തിരുന്നു. ബ്രിട്ടനിലെ വിവിധ നഗരങ്ങളിൽ അരങ്ങേറിയ കുടിയേറ്റ വിരുദ്ധ തീവ്ര വലതുപക്ഷക്കാരുടെ ആക്രമണങ്ങളും ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട് 100ലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മെഴ്സിസൈഡിലെ സൗത്ത്പോർട്ടിൽ നടന്ന ടെയ്ലർ സ്വിഫ്റ്റിന്റെ ഡാൻസ് പാർട്ടിയിൽ മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി യു.കെയിലെത്തിയ അഭയാർഥിയാണെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിച്ചതിന് പിന്നാലെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം ഉടലെടുക്കുകയും ആക്രമണങ്ങളിലേക്ക് നീങ്ങുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.