കരസേന മേധാവി ജനറൽ വഖാർ ഉസ് സമാൻ

‘ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കും; പൗരന്മാർ സഹകരിക്കണം’; രാജ്യത്തെ അഭിസംബോധന ചെയ്ത് സേന മേധാവി

ധാക്ക: രാജിക്ക് പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജ്യംവിട്ടതോടെ രാജ്യത്തെ അഭിസംബോധന ചെയ്ത് കരസേന മേധാവി ജനറൽ വാഖിറുസ്സമാൻ. ശൈഖ് ഹസീന രാജിവെച്ചെന്ന് സ്ഥിരീകരിച്ച കരസേന മേധാവി, ഭരണ നിർവഹണത്തിന് ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് വ്യക്തമാക്കി.

രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ പ്രസിഡന്‍റ് മുഹമ്മദ് ശിഹാബുദ്ദീനുമായി കരസേന മേധാവി കൂടിക്കാഴ്ച നടത്തി. ഇടക്കാല സർക്കാർ രൂപീകരണം സംബന്ധിച്ച് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തിയെന്നും മുഴുവൻ രാഷ്ട്രീയ പാർട്ടികൾക്കും ഭരണത്തിൽ പങ്കാളിത്തം ഉണ്ടായിരിക്കുമെന്നും ജനറൽ വാഖിറുസ്സമാൻ ചൂണ്ടിക്കാട്ടി.

പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാനും എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാമെന്ന് വാക്കു നൽകുന്നു. പൗരന്മാരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെടും. അക്രമം അവസാനിപ്പിക്കാൻ സൈന്യത്തോട് സഹകരിക്കണം.

സൈന്യവുമായി സഹകരിക്കുകയാണെങ്കിൽ ഒന്നിച്ച് പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണാൻ സാധിക്കും. അക്രമത്തിലൂടെ നമുക്കൊന്നും നേടാനാവില്ലെന്നും ജനറൽ വാഖിറുസ്സമാൻ വ്യക്തമാക്കി.

രാജ്യത്ത് കർഫ്യൂവിന്‍റെയോ അടിയന്തരാവസ്ഥയുടെയോ ആവശ്യമില്ലെന്നും ഇന്ന് രാത്രിയോടെ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നും സേന മേധാവി കൂട്ടിച്ചേർത്തു. 

സംവരണ വിഷയത്തിൽ രാജ്യത്ത് ഭരണകൂടത്തിനെതിരെ വിദ്യാർഥി പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് ശൈഖ് ഹസീനയോട് രാജിവെക്കാൻ സൈന്യം ആവശ്യപ്പെട്ടത്. 45 മിനിറ്റിനകം രാജിവെക്കണമെന്നാണ് സൈന്യം ഹസീനക്ക് നൽകിയ അന്ത്യശാസനം.

രാജിവെച്ചതിന് പിന്നാലെ സൈനിക വിമാനത്തിൽ രാജ്യംവിട്ട ശൈഖ് ഹസീനയും സഹോദരി ശൈഖ് റഹാനയും ഇന്ത്യയിലെത്തി. ഇന്ത്യയിൽ നിന്ന് ശൈഖ് ഹസീന ലണ്ടനിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്.

ബംഗ്ലാദേശി​ന്‍റെ 1971ലെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വിമുക്ത ഭടന്മാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയുടെ 30 ശതമാനം സംവരണം ചെയ്ത വിവാദ ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്നാണ് വിദ്യാർഥികൾ അടക്കമുള്ള പ്രക്ഷോഭകർ ആവശ്യപ്പെട്ടത്. 

Tags:    
News Summary - Bangladesh's army chief General Waker-Uz-Zaman said an interim government would take charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.