ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിന് സെറിബ്രൽ അന്യൂറിസം ബാധിച്ചിരുന്നതായി റിപ്പോർട്ട്

ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് സെറിബ്രൽ അന്യൂറിസം എന്ന രോഗം ബാധിച്ചിരുന്നതായി റിപ്പോർട്ടുകൾ. രക്തക്കുഴലുകൾ മൃദുവാകുകയും ചുരുങ്ങുകയും ചെയ്യുന്ന രോഗമാണ് സെറിബ്രൽ അന്യൂറിസം. 2021 അവസാനത്തോടെ ഷി ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.

ശസ്ത്രക്രിയക്ക് വിധേയമാകുന്നതിന് പകരം പരമ്പരാഗത ചൈനീസ് ചികിത്സയാണ് അദ്ദേഹം തേടിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ഷി ജിൻപിങ് അന്താരാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് ഒഴിവാക്കിയിരുന്നു. ഇത് ഷിയുടെ ആരോഗ്യനില സംബന്ധിച്ച് പലവിധ ഊഹാപോഹങ്ങൾക്ക് കാരണമായി.

ബെയ്ജിങ് വിന്റർ ഒളിമ്പിക്‌സിനോടനുബന്ധിച്ചാണ് പിന്നീട് ഷി വിദേശ നേതാക്കളെ കാണുന്നത്. 2019 മാർച്ചിൽ ഇറ്റലി, ഫ്രാൻസ് സന്ദർശന വേളയിലും ഷിയുടെ നടത്തത്തിലും സംസാരത്തിലും അസ്വാഭാവികത പ്രകടമായിരുന്നു. 2020 ഒക്ടോബറിൽ ഷെൻ‌ഷെനിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യാനായി വൈകിയെത്തിയതും പതുക്കെയുള്ള സംസാരവും ചുമയും ആരോഗ്യ നില സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാക്കി.

ചൈനീസ് പ്രസിഡന്റ് മൂന്നാം ഊഴം ലക്ഷ്യമിട്ട് നീങ്ങുമ്പോഴാണ് രോഗവിവരം പുറത്തുവരുന്നത്.

Tags:    
News Summary - Xi Jinping Is Suffering From Cerebral Aneurysm: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.