ഹമദ് രാജാവിന്റെ ജോർഡൻ, ഈജിപ്ത് സന്ദർശനങ്ങൾ വിജയകരമായെന്ന് മന്ത്രിസഭ
text_fieldsമനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ജോർഡൻ, ഈജിപ്ത് സന്ദർശനങ്ങൾ വിജയകരമായിരുന്നുവെന്ന് കാബിനറ്റ് വിലയിരുത്തി. വിവിധ രാജ്യങ്ങളുമായി സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ ശക്തമാക്കുന്നതിന് സന്ദർശനം കാരണമാകുമെന്നും അയൽ രാഷ്ട്രങ്ങളുമായി സാഹോദര്യത്തിലധിഷ്ഠിതമായ ബന്ധമാണ് ബഹ്റൈൻ പുലർത്തുന്നതെന്നും അത് അഭിമാനകരമാണെന്നും വിലയിരുത്തി.
ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽസീസി, ജോർഡൻ രാജാവ് ഹുസൈൻ ബിൻ അബ്ദുല്ല അൽഥാനി ബിൻ അൽ ഹുസൈൻ എന്നിവരുമായി ചർച്ച നടത്തുകയും വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിന് ധാരണയിലെത്തുകയും ചെയ്തു.
മഴക്കെടുതിക്കിരയായവർക്ക് നഷ്ടപരിഹാരം നൽകാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശത്തിന്റെ വെളിച്ചത്തിൽ സ്വീകരിച്ച നടപടിക്രമങ്ങളുടെ പുരോഗതി യോഗം ചർച്ച ചെയ്തു.
അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്താനും മഴവെള്ള പൈപ്പുകൾ നവീകരിക്കാനും സമാന സാഹചര്യങ്ങൾ നേരിടാൻ കൂടുതൽ ഒരുക്കങ്ങൾ നടത്താനും കാബിനറ്റ് നിർദേശിച്ചു.
മഴക്കെടുതി നേരിടുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ച ആഭ്യന്തര മന്ത്രാലയം, സിവിൽ ഡിഫൻസ്, വിദ്യാഭ്യാസ മന്ത്രാലയം, മുനിസിപ്പൽ, കാർഷിക മന്ത്രാലയം, പൊതുമരാമത്ത് മന്ത്രാലയം, ഗവർണറേറ്റുകൾ, മുനിസിപ്പൽ കൗൺസിലുകൾ, ഗതാഗത-ടെലികോം മന്ത്രാലയം തുടങ്ങി വിവിധ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പ്രത്യേകം നന്ദി അറിയിച്ചു.
ബാപ്കോ എനർജീസിന് കീഴിലുള്ള പെട്രോൾ ബങ്കറിന്റെ ചോർച്ച പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങളെ കുറിച്ച് എണ്ണ, പ്രകൃതി കാര്യ മന്ത്രി വിശദീകരിച്ചു. സിത്ര ഏരിയയിലെ സ്കൂളുകളിൽ താൽക്കാലികമായി ഓൺലൈൻ പഠനം ഏർപ്പെടുത്താൻ തീരുമാനിച്ച വിവരം വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിവിധ മന്ത്രിമാരുടെ വിദേശ സന്ദർശനങ്ങളും അവർ പങ്കെടുത്ത യോഗ റിപ്പോർട്ടുകളും സഭയിൽ അവതരിപ്പിച്ചു.
ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.