വിദ്വേഷത്തിന്റെ അഴുക്കുകളെ സ്നേഹത്തിന്റെ നദിയിൽ ഒഴുക്കിക്കളയാം...
text_fieldsഇന്ത്യയുടെ ഭാവിയും മതേതര ജനാധിപത്യ മൂല്യങ്ങളും തുലാസിലായ സന്ദർഭത്തിലാണ് നമ്മുടെ രാജ്യം അതിനിർണായകമായ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷമായി തുടരുന്ന വംശീയ ഭരണം രാജ്യത്തെ എല്ലാ നിലക്കും തകർത്തെറിഞ്ഞിരിക്കുകയാണ്. ബഹുകോടി മനുഷ്യ വിഭവങ്ങളെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് പകരം മനസ്സുകളിലേക്ക് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകൾ പാകി വംശീയ സമൂഹമായി ജനതയെ മാറ്റിത്തീർക്കുകയാണ്. സംഘ്പരിവാർ വംശീയ വാദം ഉയർത്തി രാജ്യത്തെ വിഭജിക്കാനുള്ള നീക്കം ഒരു വശത്ത് നടത്തുമ്പോൾ രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക മേഖല തകരുന്ന ദയനീയമായ കാഴ്ചയാണ് മറുവശത്ത്.
വിലക്കയറ്റം അത്യന്തം ദുഃസ്സഹമായി. ലോകത്തെ വിശപ്പ് സൂചികയിൽ 152ാം സ്ഥാനത്താണ് നമ്മുടെ രാജ്യം. ആഫ്രിക്കൻ ദരിദ്ര രാജ്യങ്ങൾ മാത്രമാണ് നമുക്ക് പിറകിലുള്ളത്. പൊതുമേഖല ബാങ്കുകൾ സാധാരണക്കാരെ ഞെക്കിപ്പിഴിയുമ്പോൾ കോർപറേറ്റുകൾക്ക് ഉദാര വായ്പ നൽകുകയും പിന്നീട് അത് എഴുതിത്തള്ളുകയും ചെയ്യുന്നു. സി.ഐ.ഐ.ഇ കണക്ക് പ്രകാരം 2021 ജൂൺ മുതൽ 2022 ജൂൺ വരെ 1.3 കോടി തൊഴിൽ നഷ്ടം രാജ്യത്തുണ്ടായി. ഇതിനാൽ അഭ്യസ്ത വിദ്യരായ ഇന്ത്യക്കാർ രാജ്യത്തുനിന്ന് മൈഗ്രേറ്റ് ചെയ്യുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം ആറര ലക്ഷം ഇന്ത്യക്കാരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് യൂറോപ്യൻ രാജ്യങ്ങളുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചത്. രാജ്യത്തിന്റെ സാമൂഹിക ജീവിത സ്ഥിതി തകരുന്നതിന്റെ സൂചനയാണിത്. മണ്ണിൽ പണിയെടുത്ത് പൊന്ന് വിളയിക്കുന്ന കർഷകർ ഇന്ന് നിലനിൽപിന് വേണ്ടി പോരാടുകയാണ്.
രാജ്യത്ത് ജനാധിപത്യ അന്തരീക്ഷം ഉറപ്പാക്കാൻ, ജനങ്ങളുടെ പൗരസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാൻ, വ്യത്യസ്ത മതങ്ങളും ഭാഷയും സംസ്കാരവുമുള്ള ജനങ്ങൾ സൗഹാർദത്തോടുകൂടി ജീവിക്കുന്ന ഇന്ത്യയുടെ ബഹുസ്വരതയെ വീണ്ടെടുക്കേണ്ടതുണ്ട്. അതിന് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരകരെ പരാജയപ്പെടുത്തണം. അതിന് രാജ്യത്തെ ബഹുസ്വര ജനകോടികൾ ഒന്നിക്കണം. അങ്ങനെ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും അഴുക്കുകളെ സ്നേഹത്തിന്റെ നദിയിൽ ഒഴുക്കിക്കളയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.