പ്രവാസികൾക്ക് നിരാശയുടെ വോട്ടുകാലം
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയിൽ ലോക്സഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ അതിന്റെ ഭാഗമാകാനും ജനാധിപത്യ അവകാശം ഉപയോഗപ്പെടുത്താനും കഴിയാതെ ഇത്തവണയും ലക്ഷകണക്കിന് പ്രവാസികൾ. നാട്ടിലെത്താതെ വോട്ടുചെയ്യാൻ സജ്ജീകരണങ്ങൾ ഒരുക്കണമെന്നത് പ്രവാസികളുടെ ദീർഘനാളായുള്ള ആവശ്യമാണ്. എന്നാൽ, തപാൽ ബാലറ്റ്, പകരക്കാരനെ ഉപയോഗിച്ച് വോട്ടവകാശം രേഖപ്പെടുത്താൻ അവസരം നൽകുന്ന മുക്ത്യാർ വോട്ട് (പ്രോക്സി വോട്ട്) എന്നിവയിൽ കേന്ദ്രസർക്കാർ ഒരു നടപടിയും കൈക്കൊണ്ടില്ല. ഓൺലൈൻ വോട്ട് സമ്പ്രദായം നടപ്പാക്കാനുള്ള ശ്രമത്തിലേക്കും സർക്കാർ കടന്നില്ല. ഇതോടെ ഈ ലോക്സഭ തെരഞ്ഞെടുപ്പിലും പ്രവാസികൾ ജനാധിപത്യ പ്രക്രിയയിലെ നിർണായകമായ അവകാശത്തിൽ നിന്ന് പുറത്തായി. പല രാജ്യങ്ങളും വിദേശത്തുള്ളവരെ എംബസികൾ വഴി വിജയകരമായി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുമ്പോഴാണ് ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരുടെ ഈ ഗതി. വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുണ്ടെങ്കിൽ വോട്ടുചെയ്യാം എന്നതാണ് ഇന്ത്യയിൽ നിലവിലുള്ള ഏക മാർഗം.
വിദേശരാജ്യങ്ങളിൽ ഏകദേശം 1.35 കോടി ഇന്ത്യക്കാർ കഴിയുന്നുവെന്നാണ് കണക്ക്. ഇതിൽ ഭൂരിപക്ഷം പ്രവാസികളും ഗൾഫ് നാടുകളിലാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ പേരുള്ള 99,844 പ്രവാസികളിൽ 25,606 പേരാണ് വോട്ടുചെയ്തത്. ഇതിൽ 25,534 വോട്ടും മലയാളികളുടേതായിരുന്നു. ഇക്കുറി കേരളത്തിൽ വോട്ടർപട്ടികയിൽ ഉള്ളത് 89,839 പ്രവാസി വോട്ടർമാരായിരുന്നു. വിവിധ ജി.സി.സി രാജ്യങ്ങളിൽ കഴിയുന്നവരാണ് ഇതിൽ ഭൂരിഭാഗവും. പ്രവാസി വോട്ടർമാരിൽ 83,765 പേർ പുരുഷന്മാരും 6,065 പേർ സ്ത്രീകളും ഒമ്പതുപേർ ട്രാൻസ്ജെൻഡേഴ്സുമാണ്. കോഴിക്കോടുകാരാണ് കൂടുതൽ- 35,793 പേർ. തൊട്ടുപിന്നിലുള്ള മലപ്പുറത്തും കണ്ണൂരിലും യഥാക്രമം 15,121ഉം 12,876ഉം പ്രവാസി വോട്ടർമാരാണുള്ളത്. വയനാടുനിന്നും 779 പ്രവാസി വോട്ടർമാരാണുള്ളത്. ഏറ്റവും കുറവ് ഇടുക്കിയിലാണ്. 325 പ്രവാസി വോട്ടർമാരാണ് ഇവിടെയുള്ളത്. എന്നാൽ, കേരളത്തിൽ വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ ഇതിൽ ചുരുക്കം പേരാണ് നാട്ടിലെത്തി വോട്ടു രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.