വിദേശകാര്യമന്ത്രിയുടെ സന്ദർശനത്തിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിെൻറ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വാഗ്വാദം. കേന്ദ്രമന്ത്രിയുടെ സന്ദർശനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചപ്പോൾ അതേ നാണയത്തിൽ മറുപടിയുമായി കേന്ദ്രമന്ത്രിയും ബി.ജെ.പി സംസ്ഥാന നേതാക്കളും രംഗത്തെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ ജയശങ്കർ പങ്കെടുക്കുന്നുണ്ട്. ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന ആക്ഷേപം ഉന്നയിച്ചാണ് മുഖ്യമന്ത്രി വാഗ്വാദത്തിന് തുടക്കമിട്ടത്.
കഴിഞ്ഞദിവസം സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ ജയശങ്കർ പ്രതികരിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. സ്വർണക്കടത്ത് കേസിൽ സത്യം പുറത്തുവരുമെന്നായിരുന്നു വാർത്തസമ്മേളനത്തിനിടെ കേന്ദ്രമന്ത്രിയുടെ പ്രതികരണം. യു.എ.ഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടന്ന കാര്യങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന് വ്യക്തമായ ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ മന്ത്രിയുടെ സന്ദർശനവും അദ്ദേഹം കഴക്കൂട്ടത്തെ ഫ്ലൈഓവർ സന്ദർശിച്ചതുമെല്ലാം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന പ്രതികരണമാണ് മുഖ്യമന്ത്രിയിൽ നിന്നുണ്ടായത്. പൊതുപരിപാടിയിൽ പങ്കെടുക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ചൊവ്വാഴ്ച വൈകുന്നേരത്തെ മീറ്റ് ദ പ്രസിൽ വിദേശകാര്യമന്ത്രി മുഖ്യമന്ത്രിക്ക് മറുപടി നൽകി. വ്യക്തമായ കാരണങ്ങളോടെയാണ് തിരുവനന്തപുരത്തേക്കുള്ള തൻറെ സന്ദര്ശനമെന്നും രാജ്യത്തിെൻറ പ്രാദേശികമായ പ്രത്യേകതകളെ മനസ്സിലാക്കുകയാണ് സന്ദര്ശനത്തിെൻറ ലക്ഷ്യമെന്നും ജയശങ്കർ പറഞ്ഞു. വികസനമെന്ന് ഞങ്ങൾ വിളിക്കുന്നതിനെ അവർക്ക് രാഷ്ട്രീയമെന്ന് വിളിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും രംഗത്തെത്തി. വിദേശകാര്യ മന്ത്രിയെന്നാൽ വിദേശത്തുതന്നെ താമസിക്കേണ്ട മന്ത്രിയെന്ന ധാരണ മുഖ്യമന്ത്രി മാറ്റണമെന്നായിരുന്നു മുരളീധരെൻറ പരിഹാസം. ഫെഡറൽ വ്യവസ്ഥയോടുള്ള മുഖ്യമന്ത്രിയുടെ നിഷേധാത്മക നിലപാടാണ് വിദേശകാര്യ മന്ത്രിക്കെതിരായ പരാമർശത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.