ബി.ജെ.പി സ്വാധീന മേഖലയിൽ തണുപ്പൻ പ്രതികരണം
text_fieldsകാസർകോട്: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആരവം കെട്ടടങ്ങുമ്പോൾ കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ ബി.ജെ.പി സ്വാധീന മേഖലയിൽ തണുപ്പൻ പ്രതികരണം. മിക്ക ബൂത്തുകളിലും രാവിലെ ഏഴിനു വോട്ടെടുപ്പ് തുടങ്ങുമ്പോൾതന്നെ നീണ്ടവരിയായിരുന്നു.
മുസ്ലിം കേന്ദ്രങ്ങളിലിത് നൂറും ഇരുന്നൂറും പേരായി നീണ്ടു. വെള്ളിയാഴ്ച ജുമാനമസ്കാരത്തിന്റെ കാരണമായി ഈ തിരക്കിനെ പറയാമെങ്കിലും ബി.ജെ.പി സ്വാധീന മേഖലയിലെ ആവേശമില്ലായ്മ പ്രവർത്തകരിലടക്കം നിരാശയുണ്ടാക്കിയിട്ടുണ്ട്. ജില്ലയിലെ ബി.ജെ.പി നേതൃത്വത്തിന്റെ സ്വരച്ചേർച്ചയില്ലായ്മയും ഇതിനൊരു കാരണമായി രാഷ്ട്രീയ കേന്ദ്രങ്ങൾ പറയുന്നുണ്ട്. എൻ.ഡി.എ സ്ഥാനാർഥി എം.എൽ. അശ്വിനിയുടെ സ്വന്തം ബൂത്തിൽപോലും വേണ്ടത്ര ആവേശമില്ലായിരുന്നു എന്നാണ് ആരോപണം.
ബി.ജെ.പിയിലെ ഉൾപ്പോര് തീർക്കാൻ കൊണ്ടുവന്ന ഒത്തുതീർപ്പ് സ്ഥാനാർഥിയായാണ് അശ്വിനിയെ ആദ്യംമുതലെ ജനങ്ങൾ കണ്ടിരുന്നത് എന്നതും ഈ ആവേശമില്ലായ്മയുടെ ചോദ്യത്തിനുത്തരമാണ്. ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തിൽപോലും ഇതായിരുന്നു അവസ്ഥ. വോർക്കാടി, പുത്തിഗെ, മീഞ്ച, പൈവളിഗെ, എൻമകജെ തുടങ്ങിയ ബി.ജെ.പിയുടെ സ്വാധീന മേഖലകളിലും അമ്പേ തണുത്തിരുന്ന പ്രകടനമാണ് കാണാൻ കഴിഞ്ഞത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ നേടിയത് 16 ശതമാനം വോട്ടാണ്. ഇക്കുറി ഇരുമുന്നണിയെയും പിറകിലാക്കി വിജയിക്കുമെന്ന് അവർ പറയുന്നുണ്ടെങ്കിലും അവരുടെ കഴിഞ്ഞ ശതമാനം നിലനിർത്തുമോ എന്നുള്ളതാണ് ഇപ്പോഴത്തെ ചോദ്യം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ മുന്നേറുമെന്ന് ബി.ജെ.പി നേതാക്കൾ ഒന്നടങ്കം പറയുമ്പോഴും ബി.ജെ.പിയുടെ ഈ മ്ലാനത രാഷ്ട്രീയകേന്ദ്രങ്ങളിൽ ചർച്ചയായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.