എറണാംകുളം ജില്ലയിൽ പോളിങ് 69.42 ശതമാനം; എറണാകുളത്ത് 68.27 ശതമാനം, ചാലക്കുടിയിൽ 71.84 ശതമാനം
text_fieldsകൊച്ചി: സമയം അവസാനിച്ചിട്ടും തുടർന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിൽ എറണാകുളം ജില്ലയിൽ 69.42 ശതമാനവും എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ 68.27 ശതമാനവും പോളിങ് രേഖപ്പെടുത്തി. ചാലക്കുടിയിൽ 71.84 ശതമാനമായിരുന്നു പോളിങ്. രാത്രി പത്ത് മണിക്ക് പുറത്തുവന്നതാണ് ഈ കണക്കുകൾ. അന്തിമ കണക്കുകൾ വരുമ്പോൾ ഇതിൽ കാര്യമായ മാറ്റം വരും. പകൽ സമയത്ത് വോട്ടർമാരുടെ നീണ്ട നിരക്ക് മാറ്റം വന്നെങ്കിലും വൈകീട്ടോടെ പലയിടത്തും സ്ഥിതി മാറി. ഇതോടെ രാത്രി വൈകിയും മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ രാത്രി വൈകിയും വോട്ടെടുപ്പ് പുരോഗമിക്കുകയായിരുന്നു. 2019ൽ 77.63 ശതമാനമായിരുന്നു എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ പോളിങ്.
പോളിങ് നില ഉയർന്നത് ഇങ്ങനെ...
രാവിലെ വോട്ടെടുപ്പ് ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ 7.2 ശതമാനമായിരുന്നു എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ പോളിങ്. ഒമ്പത് മണി കഴിഞ്ഞപ്പോൾ അത് 12.30 ശതമാനമായും പത്ത് മണിയോടെ 18.93 ശതമാനമായും ഉയർന്നു. സ്ത്രീകളും മുതിർന്നവരും കന്നിവോട്ടർമാരുമടക്കമുള്ളവരുടെ വലിയ നിര ഈ സമയങ്ങളിലൊക്കെയുണ്ടായിരുന്നു. 11 മണിയോടെ മണ്ഡലത്തിലെ പോളിങ് ശതമാനം 25.93 ആയി ഉയർന്നു. 27.26 എന്ന ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തി പറവൂർ നിയമസഭ മണ്ഡലം അപ്പോൾ മുതൽ മുന്നിലുണ്ടായിരുന്നു. നേരിയ വ്യത്യാസത്തിൽ ഓരോ നിയമസഭ മണ്ഡലങ്ങളിലും പോളിങ് ശതമാനം ഉയരുന്നുമുണ്ടായിരുന്നു. 12 മണിയോടെ 30.41 ശതമാനമായി വീണ്ടും ഉയർന്നു. വേനൽ ചൂടിനെ വകവെക്കാതെ വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കാൻ വരുന്നതായിരുന്നു കാഴ്ച. ഒരുമണിയോടെ 38.67 ശതമാനമായി. ഈ സമയത്ത് 40.56 ശതമാനം പോളിങ്ങുമായി പറവൂർ നിയമസഭാ മണ്ഡലം തന്നെ മുന്നിട്ടുനിന്നു. 36.50 ശതമാനം പോളിങ്ങുമായി കൊച്ചി ആയിരുന്നു പിന്നിൽ. രണ്ട് മണിയോടെ 44.27 ലേക്ക് പോളിങ് ഉയർന്നു. മൂന്ന് മണിയോടെ 47.02 ശതമാനവും 4.10 ഓടെ 56.64 ശതമാനവുമായി പോളിങ് ഉയർന്നു. അഞ്ച് മണിയായപ്പോൾ 62.87 വരെയുമെത്തി.
രാവിലെ 11 മണിക്ക് ശേഷം മിക്കവാറും ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം കുറവായിരുന്നു. ഉച്ചകഴിഞ്ഞതോടെ നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളിൽ വീണ്ടും ആളുകൾ കൂട്ടമായി എത്തി. വെള്ളിയാഴ്ച പ്രാർഥനക്ക് പോയവരും ചൂട് കാരണം വൈകീട്ട് വോട്ട് ചെയ്യാമെന്ന് തീരുമാനിച്ചവരുമാണ് ഈ സമയം കൂടുതലെത്തിയത്. അതേസമയം എറണാകുളം നഗരത്തിലെ പോളിങ് കേന്ദ്രങ്ങളിൽ വൈകിട്ട് തിരക്ക് കുറവാണ് അനുഭവപ്പെട്ടത്. വൈകീട്ട് ആറ് മണി വരെയുള്ള കണക്കുകൾ പുറത്തുവന്നപ്പോൾ 65.98 ശതമാനം മാത്രമായിരുന്നു പോളിങ്.
സമയം അവസാനിച്ചപ്പോഴും വോട്ടർമാരുടെ നിര
ആറ് മണിക്ക് പോളിങ് അവസാനിക്കുന്ന സമയത്തും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ, ആറ് മണിക്ക് ബൂത്തിലുണ്ടായിരുന്ന വോട്ടർമാർക്ക് ടോക്കൺ നൽകി വോട്ട് രേഖപ്പെടുത്താൻ അവസരം നൽകി. വൈപ്പിനിൽ പത്തിലധികം ബൂത്തുകളിൽ ഇത്തരത്തിൽ പോളിങ് നടന്നു. ഞാറക്കൽ ഗവ. ഫിഷറീസ് സ്കൂളിലെ 78 ാം നമ്പർ ബൂത്തിൽ ഏഴ് മണിയോടെയാണ് പോളിങ് പൂർത്തിയായത്.
കൊച്ചി മണ്ഡലത്തിലെ നാല് ബൂത്തുകളിൽ വോട്ടിങ് ആറ് മണിക്ക് ശേഷവും നീണ്ടു. കളമശ്ശേരിയിൽ മൂന്ന് ബൂത്തുകളിലും നടന്നു. നോർത്ത് പറവൂരിൽ അഞ്ചോളം കേന്ദ്രങ്ങളിലാണ് സമയം കഴിഞ്ഞിട്ടും വോട്ടെടുപ്പ് നടന്നത്. പുത്തൻവേലിക്കര, തുരുത്തിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലാണ് നടന്നത്. തൃക്കാക്കര മണ്ഡലത്തിലും വിവിധ ബൂത്തുകളിൽ പോളിങ് നീണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.