സുരക്ഷയില്ലാതെ ഭാരതപ്പുഴയിൽ ഉല്ലാസ ബോട്ടുകളുടെ സഞ്ചാരം
text_fieldsപൊന്നാനി: സുരക്ഷ നിർദേശങ്ങൾ കാറ്റിൽപറത്തി പൊന്നാനി കർമ റോഡരികിലെ ഭാരതപ്പുഴയിൽ ഉല്ലാസ ബോട്ടുകളുടെ സഞ്ചാരം.
കാലാവസ്ഥ അനുകൂലമാവുന്ന സാഹചര്യത്തിൽ മാത്രമേ ഉല്ലാസ ബോട്ടുകൾ ഓടിക്കാവൂവെന്നതടക്കം നിർദേശങ്ങൾ വ്യാപകമായി ലംഘിക്കപ്പെടുന്നുണ്ട്. പെരുന്നാൾത്തിരക്കിൽ അനുവദനീയമായതിലും കൂടുതൽ യാത്രക്കാരെ കുത്തിനിറച്ചാണ് പല ബോട്ടുകളും സർവിസ് നടത്തിയത്.
ശക്തമായ മഴക്കൊപ്പം വെള്ളിയാങ്കല്ല് ഷട്ടർ ഉൾപ്പെടെ തുറക്കുകയും ചെയ്ത സാഹചര്യത്തിൽ ഭാരതപ്പുഴയിലെ ജലനിരപ്പും കുത്തൊഴുക്കും വർധിച്ചത് ഗൗനിക്കാതെയാണ് ബോട്ടുകളുടെ സഞ്ചാരം. സാധാരണ ബോട്ടുകൾക്ക് പുറമെ സ്ത്രീകളും കുട്ടികളുമടക്കം യാത്രക്കാരുമായി സ്പീഡ് ബോട്ടും കെട്ടുവള്ളവും ഉൾപ്പെടെ സർവിസ് നടത്തുന്നുണ്ട്.
മഴ കനത്ത സാഹചര്യത്തിൽ ജൂൺ ഒന്നുമുതൽ ടൂറിസ്റ്റ് ബോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തുറമുഖ വിഭാഗം തീരുമാനിച്ചിരുന്നെങ്കിലും പി. നന്ദകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ഇതിന് ഇളവ് നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ബോട്ടുകളിൽ ആവശ്യത്തിന് ലൈഫ് ജാക്കറ്റുകൾ പോലുമില്ലെന്നും ആക്ഷേപമുണ്ട്. ഭാരതപ്പുഴ കടലിനോടുചേരുന്ന അഴിമുഖം ഭാഗത്ത് അപകടസാധ്യത ഏറെയാണ്. സൂര്യാസ്തമയത്തിനുശേഷം ഒരുകാരണവശാലും യാത്ര പാടില്ലെന്നാണ് നിർദേശം.
ഇതും വ്യാപകമായി ലംഘിക്കപ്പെടുന്നുണ്ട്. ബോട്ടിന്റെയും ഉടമയുടെയും പേരും കയറാവുന്ന ആളുകളുടെ എണ്ണവും ബോട്ടിലെ ലൈഫ് ജാക്കറ്റും ലൈഫ് ബോയും ഉൾപ്പെടെയുള്ള സുരക്ഷസംവിധാനവും ഉൾപ്പെടുന്ന മുന്നറിയിപ്പ് ബോർഡ് ബോട്ടിൽ കയറുന്ന ഭാഗത്ത് വെക്കണമെന്ന നിർദേശവും പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.