വിദ്യാർഥികൾക്ക് മർദനം: ആംബുലൻസ് ഡ്രൈവർ അടക്കം മൂന്നുപേർ അറസ്റ്റിൽ
text_fieldsഅടൂർ: കലോത്സവ പരിശീലനത്തിനുവന്ന കുട്ടികളെ നാട്ടുകാർ സംഘംചേർന്ന് മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരായ മൂന്നുപേരെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആംബുലൻസ് ഡ്രൈവർ ഏഴാംമൈൽ തട്ടാരഴികത്ത് വീട്ടിൽ ശ്രീരാജ് (30), ഇയാളുടെ പിതാവ് രാധാകൃഷ്ണൻ (55), പള്ളിവാതുക്കൽ പുത്തൻവീട്ടിൽ ജോൺസൻ (62) എന്നിവരാണ് അറസ്റ്റിലായത്. കടമ്പനാട് കെ.ആർ.കെ.പി.എം എച്ച്.എസ്.എസിലെ ഏഴാംമൈൽ സ്വദേശികളായ പത്താംക്ലാസ് വിദ്യാർഥികളായ മൂന്നുപേർക്കാണ് മർദനമേറ്റത്. മർദന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് ഇടപെട്ട് മർദിച്ചവരെ പിടികൂടുകയായിരുന്നു. കൊട്ടാരക്കര ഉപജില്ല സ്കൂൾ കലോത്സവം ഈ സ്കൂളിലാണ് നടക്കുന്നത്. ഇതിന്റെ പരിശീലനത്തിനുവന്ന കുട്ടികളെയാണ് നാട്ടുകാർ മർദിച്ചത്. സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ നേരത്തേ സംഘർഷമുണ്ടായിരുന്നു. വെള്ളം കുടിക്കാനായി സ്കൂളിനു പുറത്തേക്കിറങ്ങിയ വിദ്യാർഥികൾക്കിടയിൽ തർക്കമുണ്ടാവുകയും കൈയാങ്കളിയിലെത്തുകയും ചെയ്തിരുന്നു. ഇതിനിടെ നാട്ടുകാർ ഇടപെട്ട് വിദ്യാർഥികളെ സംഘംചേർന്ന് മർദിച്ചെന്നാണ് പരാതി. അഞ്ചിലധികം പേർ ചേർന്നാണ് മർദിച്ചത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയ വിദ്യാർഥികൾ ഏനാത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
വിദ്യാർഥികളെ ആക്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കും -ചിറ്റയം ഗോപകുമാർ
അടൂർ: സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് കലാമത്സര പരിശീലനത്തിന് ഞായറാഴ്ച കെ.ആർ.കെ.പി.എം സ്കൂളിലെത്തി മടങ്ങിയ വിദ്യാർഥികളെ കടമ്പനാട് ജങ്ഷനിൽ സംഘടിതമായി ആക്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.