രാത്രിയാത്ര നിരോധനം: റെയിൽവേയുടെ സർവേ റിപ്പോർട്ട് ഫയൽ ചെയ്യാൻ സുപ്രീംകോടതി
text_fieldsകൽപറ്റ: ബന്ദിപ്പൂർ വനമേഖലയിലൂടെ കടന്നുപോകുന്ന നിർദിഷ്ട നിലമ്പൂർ നഞ്ചൻഗോഡ് റെയിൽവേ പാതയുടെ സർവേ റിപ്പോർട്ട് ഹാജരാക്കാൻ റയിൽവേക്കും കേന്ദ്ര സർക്കാറിനും സുപ്രീംകോടതി നിർദേശം നൽകി. ദേശീയപാത 766ലെ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചാണ് ഈ നിർദേശം നൽകിയതെന്ന് നീലഗിരി വയനാട് എൻ.എച്ച് ആൻഡ് റയിൽവേ ആക്ഷൻ കമ്മറ്റി അറിയിച്ചു.
ബന്ദിപ്പൂർ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തൽസ്ഥിതി റിപ്പോർട്ട് ഫയൽ ചെയ്യാൻ കേന്ദ്ര സർക്കാരിനോടും കേരള, കർണാടക സർക്കാറുകളോടും സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച കേസ് പരിഗണനക്ക് എടുത്തപ്പോൾ ദേശീയപാത 766 കടന്നുപോകുന്ന അതേ വഴിയിലൂടെ ടണൽ വഴി റെയിൽവേ നിലമ്പൂർ നഞ്ചൻഗോഡ് റെയിൽവേ പാതക്ക് വേണ്ടിയുള്ള സർവേ നടത്തുന്നതായി അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.
കർണാടക സർക്കാറിന്റെ പൂർണ സഹകരണത്തോടെ ബന്ദിപ്പൂർ വനത്തിന്റെ ഉള്ളിലടക്കം ഈ പാതയുടെ സർവേ ഈമാസം ആദ്യത്തോടെ പൂർത്തിയാക്കിയിരുന്നു. ടണൽ വഴിയുള്ള പാതയെ എതിർക്കില്ലെന്ന കർണാടക സർക്കാറിന്റെ തീരുമാനത്തെത്തുടർന്നാണ് സർവേ വേഗത്തിൽ പൂർത്തിയായത്. തുടർന്നാണ് ഈ സർവേ റിപ്പോർട്ട് ഹാജരാക്കാൻ സുപ്രീം കോടതി നിർദേശം നൽകിയത്. ആക്ഷൻ കമ്മറ്റിക്ക് വേണ്ടി അഡ്വ. പി.എസ്. സുധീർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.