പരപ്പനങ്ങാടിയിൽ മരിച്ച വയോധികയുടെ നിപ പരിശോധനഫലം നെഗറ്റിവ്; മൃതദേഹം ഖബറടക്കി
text_fieldsപരപ്പനങ്ങാടി: മലപ്പുറം പരപ്പനങ്ങാടിയിൽ മരിച്ച വയോധികയുടെ നിപ പരിശോധനഫലം നെഗറ്റിവ്. നിപ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന പാലശ്ശേരി ബീരാൻകുട്ടിയുടെ ഭാര്യ കെ.വി. ഫാത്തിമ ബീവിയുടെ പരിശോധനഫലമാണ് പുറത്തുവന്നത്.
ഫലം നെഗറ്റിവ് എന്ന് തെളിഞ്ഞതോടെ ആളുകളുടെ സാന്നിധ്യത്തിൽ ഫാത്തിമ ബീവിയുടെ മൃതദേഹം ഖബറടക്കി. പരിശോധനഫലം വരുന്നതുവരെ ഖബറടക്ക ചടങ്ങുകൾ നീട്ടിവെക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു.
അതേസമയം, മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 241 പേരാണുള്ളത്. മലപ്പുറത്ത് 12 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ അഞ്ചു പേരെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ആകെ 383 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിൽ 241 പേരും പാലക്കാട് നിപ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിൽ 142 പേരും നിരീക്ഷണത്തിലാണ്.
ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ 94 പേര്‍ കോഴിക്കോട് ജില്ലയിലും രണ്ടുപേര്‍ എറണാകുളം ജില്ലയിലുമാണ് നിരീക്ഷണത്തിലുള്ളത്. പാലക്കാട് നാലു പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.
വീടുകളിലെ സന്ദര്‍ശനവും പനി സര്‍വൈലന്‍സും നടത്തി വരികയാണ്. ഐസൊലേഷനിലുള്ളവരെ ഫോണില്‍ വിളിച്ച് മാനസിക പിന്തുണ ഉറപ്പാക്കുന്നുണ്ട്. ചികിത്സക്കായി എത്തുന്ന രോഗികളുടെ വർധന മുന്നിൽകണ്ട് കൂടുതല്‍ ഐ.സി.യു, ഐസൊലേഷന്‍ സൗകര്യങ്ങള്‍ ജില്ലകളില്‍ ഉറപ്പാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.