Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightമാണി ഗ്രൂപ് യു.ഡി.എഫ്...

മാണി ഗ്രൂപ് യു.ഡി.എഫ് വിടില്ല; സമ്മര്‍ദതന്ത്രത്തിനു പിന്നില്‍ നഷ്ടപ്രതാപം വീണ്ടെടുക്കല്‍

text_fields
bookmark_border
മാണി ഗ്രൂപ് യു.ഡി.എഫ് വിടില്ല;  സമ്മര്‍ദതന്ത്രത്തിനു പിന്നില്‍ നഷ്ടപ്രതാപം വീണ്ടെടുക്കല്‍
cancel

തിരുവനന്തപുരം: യു.ഡി.എഫില്‍ മാണി ഗ്രൂപ് പയറ്റുന്നത് സമ്മര്‍ദതന്ത്രം മാത്രം. തല്‍ക്കാലം യു.ഡി.എഫ് ബന്ധം വിച്ഛേദിക്കാന്‍ മാണി വിഭാഗം തയാറാവില്ല. കോണ്‍ഗ്രസ് നേതൃത്വത്തെ വരച്ചവരയില്‍ നിര്‍ത്തി മുന്നണിയില്‍ സ്വന്തം മേല്‍ക്കോയ്മ നിലനിര്‍ത്താനാണ് കെ.എം. മാണിയുടെ നീക്കം. അതേസമയം, മാണി വിഭാഗത്തിന്‍െറ അമിതമായ സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം വഴങ്ങുന്നതിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ തുടക്കംമുതല്‍ മാണി വിഭാഗവും കോണ്‍ഗ്രസും നല്ല ബന്ധത്തിലായിരുന്നില്ല. കോണ്‍ഗ്രസിനെ പിന്തള്ളി മുഖ്യമന്ത്രി സ്ഥാനം സ്വന്തമാക്കാന്‍ ഇടതു മുന്നണിയുമായി ചേര്‍ന്ന് മാണി തന്ത്രങ്ങള്‍ മെനയുന്നെന്ന സംശയമാണ് ഇരുകക്ഷികളും തമ്മിലെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. ബജറ്റുകളില്‍ തഴയുന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ധനമന്ത്രിയായിരുന്ന മാണിക്കെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. ഇതുമുതല്‍ ആരംഭിച്ച അകല്‍ച്ച ബാര്‍ കോഴ ആരോപണത്തോടെ വര്‍ധിക്കുകയായിരുന്നു.

കോഴ ആരോപണത്തിനു പിന്നില്‍ കോണ്‍ഗ്രസിന്‍െറ കൈകളുണ്ടെന്ന് മാണി വിഭാഗം വിശ്വസിക്കുന്നു. മാത്രമല്ല കോഴ സംബന്ധമായ അന്വേഷണത്തില്‍ ബോധപൂര്‍വം കുടുക്കിയെന്ന പരാതിയും അവര്‍ക്കുണ്ട്. ഇടയുന്ന ഘട്ടങ്ങളില്‍ പാര്‍ട്ടിയിലെ ജോസഫ് പക്ഷത്തെ ഒപ്പം നിര്‍ത്തി മറുതന്ത്രം മെനഞ്ഞുവന്ന കോണ്‍ഗ്രസ് ശൈലിയിലും മാണിയുടെ മനസ്സില്‍ അമര്‍ഷം പുകയുന്നുണ്ട്. ഇത്തരത്തില്‍ ഘട്ടംഘട്ടമായിതന്നെയും പാര്‍ട്ടിയെയും ഒതുക്കാനും അവഗണിക്കാനുമുള്ള കോണ്‍ഗ്രസ് നീക്കം തിരിച്ചറിഞ്ഞാണ് മുന്നണിയുടെയും കോണ്‍ഗ്രസിന്‍െറയും നിലവിലെ ദുര്‍ബലാവസ്ഥ കണക്കുതീര്‍ക്കലിന് പറ്റിയ അവസരമായി മാണി ഉപയോഗിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വരച്ചവരയില്‍ നിര്‍ത്തി നഷ്ടപ്രതാപം തിരിച്ചുപിടിക്കാനാകുമെന്ന് അദ്ദേഹത്തിന് അറിയാം. അതിനാലാണ് കോണ്‍ഗ്രസുമായി പരസ്യമായിത്തന്നെ ഇടയാന്‍ മാണി വിഭാഗം ഇപ്പോള്‍ തയാറായിരിക്കുന്നത്. ഇടക്കാലത്ത് നഷ്ടപ്പെട്ട പാര്‍ട്ടിയുടെയും തന്‍െറയും പ്രാമുഖ്യം തിരിച്ചുപിടിക്കാന്‍ അതിലൂടെ സാധിക്കുമെന്ന് അദ്ദേഹം കരുതുന്നു.

മാണിയുടെ ഈ നീക്കം യു.ഡി.എഫിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇതോടെ മുന്നണിയെ നയിക്കുന്ന കക്ഷിയെന്നനിലയില്‍ മാണിയെ അനുനയിപ്പിക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിന്‍േറതായി മാറി. അതുതന്നെയാണ് മാണി മനസ്സില്‍ കണ്ടതും. ചരല്‍ക്കുന്ന് ക്യാമ്പിന് മുമ്പ് കോണ്‍ഗ്രസ് നേതാക്കളെ വരുതിയില്‍ നിര്‍ത്തി സംസ്ഥാന -യു.ഡി.എഫ് രാഷ്ട്രീയത്തില്‍ തന്‍െറയും പാര്‍ട്ടിയുടെയും പ്രാമുഖ്യം വര്‍ധിപ്പിക്കാന്‍ ഇതിലൂടെ കഴിയുമെന്നും മാണി കണക്കുകൂട്ടുന്നു. യു.ഡി.എഫിനുള്ളില്‍ സമ്മര്‍ദം ശക്തമാക്കുമെങ്കിലും മാണി വിഭാഗം തല്‍ക്കാലം മുന്നണിബന്ധം ഉപേക്ഷിക്കില്ല. മുന്നണി വിട്ടാല്‍ പാര്‍ട്ടി നെടുകെ പിളരുമെന്ന് മറ്റാരെക്കാളും ബോധ്യമുള്ളത് മാണിക്കുതന്നെയാണ്. അങ്ങനെയൊരു നീക്കത്തോട് വിശ്വസ്തര്‍ ഉള്‍പ്പെടെ പലരും ഒപ്പം ഉണ്ടാവില്ളെന്ന് അദ്ദേഹത്തിന് അറിയാം. യു.ഡി.എഫ് വിട്ടാല്‍ എല്‍.ഡി.എഫില്‍ ഇടംകിട്ടുന്ന സാഹചര്യവും ഇപ്പോള്‍ ഇല്ല.

ഏതെങ്കിലും പാര്‍ട്ടിയെ അടിയന്തരമായി ഒപ്പം കൂട്ടേണ്ട രാഷ്ട്രീയാവശ്യം നിലവില്‍ ഇടതുമുന്നണിക്ക് ഇല്ലാത്തതാണ് കാരണം.  മാണി വിഭാഗത്തെ ഒപ്പംകൂട്ടാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ടെങ്കിലും അതിന്‍െറ പ്രായോഗികത സംബന്ധിച്ച് മാണിക്കുതന്നെ സംശയങ്ങളുണ്ട്. അതേസമയം, മാണിഗ്രൂപ്പിന്‍െറ ഇപ്പോഴത്തെ സമര്‍ദ ശ്രമങ്ങള്‍ക്ക് നേതൃത്വം വഴങ്ങിക്കൊടുത്ത് പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുന്നതില്‍ കോണ്‍ഗ്രസില്‍ പലര്‍ക്കും വിയോജിപ്പുണ്ട്. ഘടകകക്ഷികളോട് വിട്ടുവീഴ്ച ആകാമെങ്കിലും അതിനു പരിധി ഉണ്ടെന്നും കോണ്‍ഗ്രസിനെ അപമാനിക്കുന്ന തരത്തില്‍ ആകരുതെന്നും ചൂണ്ടിക്കാട്ടുന്ന അവര്‍ മുന്നണിയെ നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസിന്‍െറ മാത്രം ആവശ്യമല്ളെന്നും ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km mani
Next Story