വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പണം സമ്പാദിക്കാൻ പല വഴികളുണ്ട്. ശമ്പളം, ഒറ്റക്കോ പാർട്ണർഷി​പ്പിലോ കമ്പനി രൂപവത്കരിച്ചോയുള്ള ബിസിനസ് വരുമാനം, ഫ്രീലാൻസായി പ്രവർത്തിച്ചുള്ള വരുമാനം, വാടക, ഓഹരി വ്യാപാരം, ബാങ്ക് പലിശ തുടങ്ങി വരുമാനമുണ്ടാക്കാൻ എണ്ണിയാലൊടുങ്ങാത്ത വഴികളുണ്ട്.

ഇങ്ങനെ കിട്ടുന്ന മുഴുവൻ തുകയും ആദായനികുതി നിയമമനുസരിച്ച് ഒരാളുടെ വരുമാനമായി കണക്കാക്കുന്നില്ല. ഓരോ വഴിക്ക് കിട്ടുന്ന തുകയിൽനിന്ന് അതുമായി ബന്ധപ്പെട്ട ചെലവുകൾ കഴിച്ച് ബാക്കിവരുന്നത് മാത്രമാണ് വരുമാനമായി കണക്കാക്കുന്നത്.

അങ്ങനെയുള്ള വാർഷിക വരുമാനം ഒരു നിശ്ചിത പരിധിയിൽ കൂടിയാൽ നിയമപ്രകാരം നികുതി അടയ്ക്കാനും അതുമായി ബന്ധപ്പെട്ട കണക്ക് / റിട്ടേൺ സമർപ്പിക്കാനും ബാധ്യസ്ഥരാകും. ചില സാഹചര്യങ്ങളിൽ നികുതി മുൻകൂറായും അടക്കേണ്ടിവരും (അഡ്വാൻസ് ടാക്സ്). ഇനി നികുതി അടയ്ക്കാനില്ലെങ്കിലും താഴെ പറയുന്ന വിഭാഗക്കാർ നിർബന്ധമായും നികുതി റിട്ടേൺ സമർപ്പിക്കണം.

കമ്പനി/പാർട്ണർഷിപ്/ ലിമിറ്റഡ് ലാബിലിറ്റി പാർട്ണർഷിപ് തുടങ്ങിയ സ്ഥാപനങ്ങൾ ലാഭമുണ്ടെങ്കിലും നഷ്ടത്തിലാണെങ്കിലും നിർബന്ധമായി റിട്ടേൺ സമർപ്പിക്കണം.

ഇനി 60 വയസ്സിന് താഴെയുള്ള വ്യക്തികൾക്കാണെങ്കിൽ, അവർക്ക് നിയമം അനുവദിച്ച ഒഴിവുകളും (വകുപ്പ് 10 എ ,10 ബി , 10ബി.എ) കിഴിവുകളും (80 സി മുതൽ 80യുവരെ) കുറക്കുന്നതിന് മുമ്പ് രണ്ടരലക്ഷം രൂപയിൽ കൂടുതൽ വരുമാനമുണ്ടെങ്കിൽ നിർബന്ധമായും റിട്ടേൺ സമർപ്പിച്ചിരിക്കണം.

60 നും 80 നുമിടയിൽ പ്രായമുള്ളവരാണെങ്കിൽ മൂന്നു ലക്ഷം രൂപയിൽ കൂടുതലും, 80 വയസ്സിന് മുകളിലുള്ളവർ അഞ്ചു ലക്ഷം രൂപയിൽ കൂടുതലും വരുമാനമുണ്ടെങ്കിൽ നികുതി റിട്ടേൺ സമർപ്പിക്കണം. മുകളിൽ പറഞ്ഞത് വരെയുള്ള വരുമാനത്തിന് നികുതി അടയ്ക്കേണ്ട ആവശ്യമില്ല.

ഇതിൽ കൂടുതൽ വരുമാനമുണ്ടെങ്കിൽ വ്യക്തികൾക്ക് രണ്ടുതരം നികുതി നിരക്കുകളിൽനിന്ന് ഏത് വേണമെങ്കിലും സ്വീകരിക്കാം. എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടി പഴയ നിരക്കെന്നും പുതിയ നിരക്കെന്നും (115 ബി.എ.സി) പറയാം. പുതിയ നിരക്ക് അനുസരിച്ചാണ് നികുതി കണക്കാക്കുന്നതെങ്കിൽ പ്രായഭേദമന്യേ മൂന്നു ലക്ഷം രൂപയിലധികം വരുമാനമുള്ളവർ നികുതി റിട്ടേൺ സമർപ്പിക്കേണ്ടി വരും.

ഒരാളുടെ നികുതി വരുമാനം അഞ്ചുലക്ഷം രൂപയിൽ താഴെയാണെങ്കിൽ പഴയനിരക്ക് തെരഞ്ഞെടുത്താൽ അയാൾക്ക് നികുതിയിൽനിന്ന് 12,500 രൂപവരെ 87എ വകുപ്പ് പ്രകാരം ഇളവ് ചെയ്യാം. പുതിയ നിരക്കിലാണെങ്കിൽ നികുതി വരുമാനം ഏഴു ലക്ഷം രൂപവരെ 25,000 രൂപവരെ ഇളവ് ചെയ്യാം. ഫലത്തിൽ ഇത്രയും രൂപയിൽ താഴെയാണ് വരുമാനമെങ്കിൽ സാധാരണ ഗതിയിൽ ഒരു രൂപപോലും നികുതി അടയ്ക്കേണ്ടതില്ല. പക്ഷേ, റിട്ടേൺ സമർപ്പിക്കൽ നിർബന്ധമാണ് താനും.

മുകളിൽ പറഞ്ഞ വരുമാനമില്ലെങ്കിലും 23-24 സാമ്പത്തിക വർഷത്തിൽ താഴെ പറയുന്നതരത്തിൽ ഏതെങ്കിലും ഇടപാട് നടത്തിയവരും റിട്ടേൺ സമർപ്പിക്കൽ നിർബന്ധമാണ്

  • ഒന്നോ അതിലധികമോ ബാങ്കുകളിലെ (സഹകരണ ബാങ്കുൾപ്പെടെ) കറന്റ് അക്കൗണ്ടിൽ മൊത്തമായി ഒരു കോടി രൂപയിൽ കൂടുതൽ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ
  • ഒന്നോ അതിലധികമോ സേവിങ്സ് ബാങ്ക് അക്കൗണ്ടിലായി 50 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ
  • സ്വന്തം ആവശ്യത്തിനോ മറ്റുള്ളവർക്ക് വേണ്ടിയോ വിദേശയാ​ത്രക്കായി രണ്ടു ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിച്ചിട്ടുണ്ടെങ്കിൽ
  • മൊത്തമായി വൈദ്യുതി ബില്ലിനത്തിൽ ഒരു ലക്ഷം ഇവയിൽ കൂടുതൽ ചെലവഴിച്ചിട്ടുണ്ടെങ്കിൽ
  • സാധനങ്ങൾ ഉൽപാദിപ്പിച്ചോ മറ്റുള്ളവരിൽനിന്ന് വാങ്ങിയോ വിൽക്കുന്നവരുടെ വാർഷിക വിറ്റുവരവ് 60 ലക്ഷത്തിന് മുകളിൽ ഉണ്ടെങ്കിൽ
  • സേവനമേഖലയിലാണെങ്കിൽ അവരുടെ പ്രൊഫഷനിൽനിന്ന് കിട്ടുന്ന വാർഷിക വരുമാനം 10 ലക്ഷം രൂപയിൽ കൂടുതലുണ്ടെങ്കിൽ
  • 60 വയസ്സിൽ താഴെയുള്ളവരുടെ പേരിൽ ടി.ഡി.എസ്/ടി.സി.എസുമായി ബന്ധപ്പെട്ട് 25,000 രൂപയിൽ കൂടുതൽ വന്നിട്ടുണ്ടെങ്കിൽ, 60 വയസ്സിന് മുകളിലുള്ളവർക്ക് 50,000 ത്തിന് മുകളിൽ വന്നിട്ടുണ്ടെങ്കിൽ.

റിട്ടേൺ സമർപ്പിക്കേണ്ടത് എപ്പോൾ ?

ഇനി എപ്പോഴാണ് നികുതി റിട്ടേൺ സമർപ്പിക്കേണ്ടത് എന്ന് നോക്കാം. 2023-24 സാമ്പത്തിക വർഷത്തെ റിട്ടേൺ സമർപ്പിക്കേണ്ടവരെ രണ്ടായി തരം തിരിക്കാം.

1. കണക്കുകൾ ചാർട്ടേഡ് അക്കൗണ്ടന്റ് മുഖേന ഓഡിറ്റ് ചെയ്തതിനുശേഷം റിട്ടേൺ സമർപ്പിക്കേണ്ടവർ. (ഇവർക്ക് 2024 ഒക്ടോബർ 31 ആണ് പിഴയില്ലാതെ നികുതി സമർപ്പിക്കാനുള്ള അവസാന തീയതി).

2. ഓഡിറ്റ് നിർബന്ധില്ലാത്തവർ. (ഇവർക്ക് 2024 ജൂലൈ 31 ആണ് പിഴയില്ലാതെ റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി).

കണക്കുകൾ പ്രകാരം നികുതി അടയ്ക്കാൻ ബാധ്യതയുള്ളവർ ആയത് അടച്ചതിന്റെ വിവരങ്ങൾകൂടി ഉൾപ്പെടുത്തി വേണം റിട്ടേൺ സമർപ്പിക്കാൻ. മുകളിൽ പറഞ്ഞ തീയതികൾക്കുള്ളിൽ റിട്ടേൺ സമർപ്പിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ പിഴയോടുകൂടി 2024 ഡിസംബർ 31 വരെ മാത്രമേ സാധാരണഗതിയിൽ 23-24 സാമ്പത്തിക വർഷത്തെ റിട്ടേൺ സമർപ്പിക്കാൻ പറ്റുകയുള്ളൂ. ഇങ്ങനെ സമർപ്പിക്കുന്നതിനെ ബിലേറ്റഡ് റിട്ടേൺ എന്ന് പറയും.

ഇങ്ങനെ ചെയ്യുന്നവരുടെ നികുതി വരുമാനം അഞ്ചു ലക്ഷത്തിനു താഴെ ആണെങ്കിൽ പിഴ 1000 രൂപയും അഞ്ചു ലക്ഷത്തിന് മുകളിലാണെങ്കിൽ 5000 രൂപയും ആയിരിക്കും. ഇനി നികുതി ബാധ്യത വല്ലതും ബാക്കിയുണ്ടെങ്കിൽ 234 എ, 234 ബി , 234 സി എന്നീ വകുപ്പുകൾ പ്രകാരം പലിശകൂടി കൊടുക്കുവാൻ വ്യക്തികൾ ബാധ്യസ്ഥരായിരിക്കും. ഇത് ഓരോ വകുപ്പിലും ഒരു മാസത്തേക്ക് ഒരു ശതമാനം തോതിലാണ് പലിശ.

ഇനി മുൻകൂറായി നിങ്ങൾ നികുതി അടയ്ക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ പേരിൽ ടി.ഡി.എസ് അല്ലെങ്കിൽ ടി.സി.എസ് ആയി വല്ല ഇടപാടും രേഖപ്പെടുത്തിയിട്ടുണ്ടെന്നോ കരുതുക, നിങ്ങൾക്ക് നിയമപ്രകാരം നികുത അടയ്ക്കാനില്ലെന്നും കരുതുക, അങ്ങനെയാണെങ്കിൽ ഈ തുക റീഫണ്ട് ലഭിക്കണമെങ്കിൽ നിങ്ങൾ സമയബന്ധിതമായി റിട്ടേൺ സമർപ്പിക്കണം.

റിട്ടേൺ സമർപ്പിച്ചതിനുശേഷം നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യം കൂടിയുണ്ട്. വെരിഫിക്കേഷൻ എന്ന് പറയും. അത് 30 ദിവസത്തിനുള്ളിൽ ചെയ്തിട്ടില്ലെങ്കിൽ റിട്ടേൺ അസാധുവായി കണക്കാകും. അത് ഓൺലൈനായോ റിട്ടേൺ സമർപ്പിച്ചതിന്റെ പ്രിന്റെടുത്ത് ഒപ്പിട്ടശേഷം ബംഗളൂരുവിലുള്ള പ്രോസസിങ് സെന്ററിലേക്ക് സ്പീഡ് പോസ്റ്റ് അയച്ചോ ചെയ്യാം. ഇതുകൂടി ചെയ്താലേ റിട്ടേൺ പൂർണമാവുകയുള്ളൂ.


റിട്ടേൺ ഫോമുകൾ

വ്യക്തികൾ റിട്ടേൺ സമർപ്പിക്കേണ്ടത് പ്രധാനമായും താഴെ പറയുന്ന നാലിൽ ഏതെങ്കിലുമൊരു ഫോമിലാണ്. വരുമാന മാർഗത്തിനനുസരിച്ച് ഏത് ഫോമിലാണ് റിട്ടേൺ സമർപ്പിക്കേണ്ടത് എന്ന് നോക്കാം. ആദായനികുതി വകുപ്പിന്റെ സൈറ്റിൽ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്

ഐ.ടി.ആർ -1

ശമ്പളം, പെൻഷൻ, ബാങ്ക് പലിശ എന്നിവയിൽനിന്ന് 50 ലക്ഷത്തിന് താഴെ വരുമാനമുള്ള ഇന്ത്യയിൽ താമസക്കാരായ വ്യക്തികൾ (ഓർഡിനറി റെസിഡന്റ്) ഇതിലാണ് സമർപ്പിക്കേണ്ടത്. ഒരു വീട് മാത്രം ഉള്ളവരും കൃഷി വരുമാനം 5000 രൂപയിൽ താഴെയായിരിക്കുകയും​ വേണം.

ഐ.ടി.ആർ -2

മുകളിൽ പറഞ്ഞ വരുമാനത്തിന് പുറമെ ഏതെങ്കിലും കമ്പനിയിൽ ഡയറക്ടറായവർ, മൂലധന നേട്ടം ഉള്ളവർ, 50 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർ (ബിസിനസിൽ നിന്നൊഴികെ), ഒന്ന​ിലേറെ വീടുള്ളവർ എന്നിവർ ഈ ഫോമിലാണ് ചെയ്യേണ്ടത്.

ഐ.ടി.ആർ -3

മുകളിൽ പറഞ്ഞ വരുമാനത്തിന് പുറമെ ബിസനസിൽനിന്നോ പ്രഫഷനിൽനിന്നോ വരുമാനമുള്ളവർ, പാർട്ണർഷിപ്പിൽ പാർട്ണറായിട്ടുള്ളവർ ഒക്കെ ഇതിലാണ് ഫയൽ ചെയ്യേണ്ടത്.

ഐ.ടി.ആർ -4

ബിസിനസ് അല്ലെങ്കിൽ പ്രഫഷനിൽനിന്ന് കിട്ടുന്ന വരുമാനത്തിന് അനുമാന നികുതി അടക്കുന്നവർ. ആകെ വരുമാനം 50 ലക്ഷം രൂപക്ക് മുകളിലുള്ളവർ.

ഐ.ടി.ആർ -5, 6, 7

ഈ ഫോമുകൾ സമർപ്പിക്കേണ്ടത് സ്ഥാപനങ്ങളാണ്.

(ക​മ്പ​നി സെ​ക്ര​ട്ട​റി, കോ​സ്റ്റ്‌ അക്കൗണ്ടന്റാണ് ലേഖകൻ)

Tags:    
News Summary - Let's get ready to file income tax return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.