representative image

കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷക്ക് ഏപ്രിൽ രണ്ട് മുതൽ അപേക്ഷിക്കാം

ന്യൂഡൽഹി: രാജ്യത്തെ 45 കേന്ദ്ര സർവകലാശാലകളിലേക്ക് ബിരുദ പ്രവേശനത്തിനായി ദേശീയ ടെസ്റ്റിങ് ഏജൻസിയായ എൻ.ടി.എ നടത്തുന്ന കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി) അപേക്ഷ ഏപ്രിൽ രണ്ട് മുതൽ ആരംഭിക്കും. https://samarth.edu എന്ന വെബ്സൈറ്റ് വഴിയാണ് വിദ്യാർഥികൾ അപേക്ഷ സമർപ്പിക്കേണ്ടത്. ഏപ്രിൽ 30 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

കേന്ദ്ര സർവകലാശാലകളിലേക്ക് ബിരുദ പ്രവേശനനത്തിന് ഇനിമുതൽ സി.യു.ഇ.ടി സ്കോറാകും പ്രധാന മാനദണ്ഡം. 12ാം ക്ലാസ് പരീക്ഷയുടെ മാർക്ക് പരിഗണിക്കില്ല. ഭാവിയിൽ സംസ്ഥാന, സ്വകാര്യ സർവകലാശാല ബിരുദ പ്രവേശനത്തിനും പൊതുപ്രവേശന പരീക്ഷ പരിഗണിക്കും.

സർവകലാശാലാ പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷ വേണമെന്ന് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ (എൻ.ഇ.പി 2020) ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാറ്റം. 'ഒരു രാജ്യം, ഒരു പരീക്ഷ' എന്നതാണ് സർവകലാശാല ധനസഹായ കമീഷൻ (യു.ജി.സി) ഉദ്ദേശിക്കുന്നതെന്ന് ചെയർമാൻ എം.ജഗദീഷ് കുമാർ പറഞ്ഞു.

ജാമിഅ മില്ലിയ, അലിഗഢ് മുസ്‍ലിം സർവകലാശാല തുടങ്ങി ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങളിലും സി.യു.ഇ.ടി വഴി മാത്രമേ പ്രവേശനം നൽകൂ. നിലവിലെ സംവരണ രീതി മാറില്ല.പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ വിദ്യാര്‍ഥികള്‍ക്ക് ഒന്നിലധികം സര്‍വകലാശാലകളുടെ പരീക്ഷകള്‍ എഴുതേണ്ടി വരില്ല. രാജ്യത്തെ വിവിധ സര്‍വകലാശാലകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജുകള്‍ സ്വന്തമായ പ്രവേശന പരീക്ഷകള്‍ നടത്തുകയും ഉയര്‍ന്ന കട്ട് ഓഫ് മാർക്ക് നിശ്ചയിക്കുകയും ചെയ്യുന്നതിനെതിരായ നടപടി കൂടിയാണിതെന്നും ജഗദീഷ് കുമാർ വിശദീകരിച്ചു.

നിലവിൽ 12ാം ക്ലാസ് പരീക്ഷ മാർക്ക്, അതല്ലെങ്കിൽ സർവകലാശാലകൾ നടത്തുന്ന പരീക്ഷ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് മിക്ക കേന്ദ്ര സർവകലാശാലകളിലും ബിരുദ പ്രവേശനം. ബോർഡ് പരീക്ഷ മാർക്കിന്‍റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തിയിരുന്ന ഡൽഹി സർവകലാശാലയിൽ കേരളത്തിൽ നിന്നും വലിയ തോതിൽ വിദ്യാർഥികൾ പ്രവേശനം നേടുന്നുണ്ടെന്ന് സംഘ്പരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നു.

പ്രവേശന രീതി

12ാം ക്ലാസ് ബോർഡ് പരീക്ഷ പാസാകുന്ന വിദ്യാർഥികൾക്ക് സി.യു.ഇ.ടി പരീക്ഷക്ക് അപേക്ഷിക്കാം. സി.യു.ഇ.ടിക്ക് ലഭിക്കുന്ന സ്കോറിന്‍റെ അടിസ്ഥാനത്തിൽ മാത്രം പ്രവേശനം. ബോർഡ് പരീക്ഷക്ക് ലഭിക്കുന്ന മാർക്ക് പരിഗണിക്കില്ല. ജൂലൈ ആദ്യവാരം പൊതുപ്രവേശന പരീക്ഷ. ഏപ്രിൽ ആദ്യവാരം അപേക്ഷിക്കാനുള്ള നടപടി തുടങ്ങും.

നാഷനൽ ടെസ്റ്റിങ് ഏജൻസിയുടേത് മൂന്നര മണിക്കൂർ നീളുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ. എൻ.സി.ആർ.ടി സിലബസ് പ്രകാരം മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ. നെഗറ്റിവ് മാർക്ക് ഉണ്ടാകും.

പരീക്ഷക്ക് രണ്ട് ഷിഫ്റ്റുകളിലായി മൂന്ന് ഭാഗങ്ങൾ. ആദ്യ ഭാഗം ഭാഷ. ഇതിൽ വായന, പദാവലിയെക്കുറിച്ചുള്ള ചോദ്യങ്ങൾ, പര്യായങ്ങൾ, വിപരീത പദങ്ങൾ എന്നിവ ഉൾപ്പെടും. മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ഇതിനു പുറമേ, ഫ്രഞ്ച്, സ്പാനിഷ്, ജർമൻ തുടങ്ങി വിവിധ ഭാഷകളിൽ നിന്ന് ഒരു ഓപ്‌ഷണൽ ലാംഗ്വേജ് കൂടി തിരഞ്ഞെടുക്കാം. സബ്ജക്ടിലെ അറിവ് പരിശോധിക്കുന്നതാണ് രണ്ടാം ഭാഗം. ആകെ 27 വിഷയങ്ങൾ. ആറ് വിഷയത്തിൽ വരെ വിദ്യാർഥിക്ക് പരീക്ഷ എഴുതാം.

മൂന്നാം ഭാഗത്തിൽ പൊതുവിജ്ഞാനം, സമകാലിക സംഭവങ്ങൾ തുടങ്ങിയവ. സംസ്ഥാന സർവകലാശാലകൾ, കൽപിത സർവകലാശാലകൾ, സ്വകാര്യ കോളജുകൾ എന്നിവിടങ്ങളിൽ സി.യു.ഇ.ടി സ്കോറിന്‍റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകാം. നിലവിൽ നിർബന്ധമല്ല.

Tags:    
News Summary - Application Process for CUET 2022 To start From April 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.